മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പ്രചാരണം സജീവമാക്കി യുഡിഎഫ് സ്ഥാനാർത്ഥി സി രഘുനാഥ്
തലശേരി: മുഖ്യമന്ത്രി മത്സരിക്കുന്ന ധർമ്മടം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി സി.രഘുനാഥിന്റെ തെരഞ്ഞടുപ്പ് പര്യടനം തുടങ്ങി. കോൺഗ്രസിന്റെ പടനായകനായ കെ.സുധാകരന്‍ കൂടി രഘുനാഥിനൊപ്പം മണ്ഡലമിളക്കാനെത്തിയതോടെ അണികളുടെയും പ്രവർത്തകരുകയും ആവേശം വർധിച്ചു.മമ്പറം ടൗണില്‍ നിന്നു നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുടങ്ങിയ പര്യടനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വീകരണമേറ്റു വാങ്ങിയതിനു ശേഷം സമാപിച്ചു.
യുഡിഎഫ് സതീശൻ പാച്ചേനിക്ക് വോട്ടഭ്യർത്ഥിച്ച് പെരിയയിലെ സഹോദരിമാർ കണ്ണൂരിൽ
പഴയ ധര്‍മ്മ പട്ടണത്തില്‍ ധര്‍മ്മം വാഴിക്കാനാണ് ഇത്തവണ തന്റെ നിയോഗമെന്ന രഘുനാഥിന്റെ വളരെ ചുരുക്കം വാക്കുകളിലുള്ള പ്രസംഗം കേട്ടു നിൽക്കുന്നവരെ ആവേശം കൊള്ളിച്ചു. രഘുനാഥിന്റെ റോഡ് ഷോയിലേക്ക് ഒട്ടും പ്രതീക്ഷിക്കാതെ കെ.സുധാകരനെത്തിയത് കോൺഗ്രസ് പ്രചാരണത്തെ ശക്തിപ്പെടുത്തി. മണ്ഡലത്തിലെ വിവിധയിടങ്ങളിൽ ഇടതു സർകാരിനെയും മുഖ്യമന്ത്രിയെയും അതിരൂക്ഷമായി വിമർശിച്ചു കൊണ്ടാണ് സുധാകരൻ പ്രസംഗിച്ചത്. കണ്ണൂർ ജില്ലയിൽ അഞ്ചു സീറ്റുകളിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് സുധാകരൻ പറഞ്ഞു.
കായലോട്, പാനുണ്ട, കാപ്പുമ്മല്‍, പിണറായി, പാറപ്രം, മേലൂര്‍, ചിറക്കുനി, മീത്തലെ പീടിക, മുഴുപ്പിലങ്ങാട് ഭാഗങ്ങളിലൂടെ സഞ്ചരിച്ച്ചാല ബസാറിലാണ് കഴിഞ്ഞ ദിവസത്തെ സ്ഥാനാർത്ഥി പര്യടനം അവസാനിച്ചത്. അഴിമതിയുടെയും വികസന മുരടിപ്പിന്റെയും കഥയാണ് എല്‍.ഡി.എഫിന് പറയാനുള്ളത്. ഒരു മുഖ്യമന്ത്രിയുടെ മണ്ഡലമായിട്ടു പോലും വാഗ്ദാനപ്പെരുമഴയല്ലാതെ ധര്‍മ്മടത്തൊന്നും നടന്നിട്ടില്ല. ഇത്തവണ യു.ഡി.എഫ് വന്നാല്‍ സി.രഘുനാഥിലൂടെ സംഭവിക്കാന്‍ പോകുന്നത് ധര്‍മടത്തിന്റെ ധാര്‍മ്മിക മുഖമായിരിക്കുമെന്ന് ഇവിടങ്ങളിൽ നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സുധാകരന്‍ പറഞ്ഞു. ധർമ്മടം മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മുൻ നേതാവ് മഹ്‌റൂഫ് എരുവട്ടി, വളയാർ പെൺകുട്ടികളുടെ അമ്മ എന്നിവരും സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഒന്നാം ഘട്ട പര്യടനത്തിന് ശേഷം സംസ്ഥാനത്തെ മറ്റു ജില്ലകളിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്തു കൊണ്ടിരിക്കുകയാണ് 'മണ്ഡലത്തിൽ അവസാനഘട്ട പ്രചാരണത്തിന് മാത്രമേ മുഖ്യമന്ത്രി ഇനി എത്തുകയുള്ളു.
കോൺഗ്രസിൽ ഏറെ നാളത്തെ തർക്കത്തിനൊടുവിലാണ് ഡി.സി.സി ജനറൽ സെക്രട്ടറി സി.രഘുനാഥിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്.
നേരത്തെ ഫോർവേഡ് ബ്ളോക്ക് അഖിലേന്ത്യാ നേതാവ് ജി.ദേവരാജനെ സ്ഥാനാർത്ഥിയാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ദേവരാജൻ വിസമ്മതിച്ചതിനെ തുടർന്ന് വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് പിൻതുണ കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കൈപത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവർ വിസമ്മതിച്ചതിനെ തുടർന്ന് കെ.സുധാകരൻ എം.പി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ സുധാകരൻ മത്സരിക്കുന്നതിൽ ഡി.സി.സി എതിർപ്പു പ്രകടിപ്പിച്ചതോടെ സുധാകരന്റെ ഗ്രൂപ്പുകാരനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ സിരഘുനാഥിന് നറുക്ക് വീഴുകയായിരുന്നു. ധർമ്മടം മണ്ഡലത്തിൽ സുപരിചിതനായ സി.രഘുനാഥ് കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ മണ്ഡലം കൺവീനറായിരുന്നു.