'നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല', തലശ്ശേരിയിൽ വിദ്വേഷ മുദ്രാവാക്യങ്ങളുമായി ബിജെപി, കേസ്
കണ്ണൂര്‍: തലശ്ശേരിയില്‍ റാലിക്കിടെ മുസ്ലീം സമുദായത്തിന് എതിരെ വിദ്വേഷ മുദ്രാവാക്യം വിളിച്ച് ബിജെപി പ്രവര്‍ത്തകര്‍. കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലിക്കിടെ ആയിരുന്നു ബിജെപിക്കാര്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയത്.
പൃഥ്വിരാജിനെ മുളയിലേ നുള്ളിക്കളയാൻ ശ്രമിച്ചു, പിന്നിൽ ദിലീപായിരുന്നോ? മല്ലിക സുകുമാരൻ പറയുന്നു
ബിജെപിയുടെ പ്രമുഖ നേതാക്കള്‍ അടക്കം പങ്കെടുത്ത പരിപാടിയിലാണ് വിദ്വേഷ മുദ്രാവാക്യങ്ങള്‍. സംഭവത്തില്‍ കണ്ടാലറിയുന്ന 25ല്‍പ്പരം ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ കെടി ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ റാലി സംഘടിപ്പിച്ചത്. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ലെന്നും ബാങ്ക് വിളികളൊന്നും കേള്‍ക്കില്ലെന്നുമായിരുന്നു റാലിയില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍. മാത്രമല്ല ജയകൃഷ്ണന്‍ മാസ്റ്ററെ കൊലപ്പെടുത്തിയവര്‍ ആയുസ്സ് ഒടുങ്ങി മരിക്കില്ലെന്നും ആര്‍എസ്എസിന്റെ കോടതി അവര്‍ക്കുളള ശിക്ഷ നടപ്പിലാക്കും എന്നതടക്കമുളള മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ന്നു.
റാലിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ രഞ്ജിത്ത്, കെപി സദാനന്ദന്‍, ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി എന്നിവരുടേയും പോലീസിന്റെയും സാന്നിധ്യത്തിലായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങള്‍. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഐപിസി 143, 147, 153എ, 149 എന്നീ വകുപ്പുകള്‍ പ്രകാരം മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിനുളള ആഹ്വാനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നാടിന്റെ മത മൈത്രി തകർക്കാൻ സംഘപരിവാറിനെ അനുവദിക്കില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. മുസ്ലീം പള്ളികള്‍ തകര്‍ക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മുദ്രാവാക്യം. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെ ഉയർത്തിയ വിദ്വേഷമുദ്രാവാക്യങ്ങള്‍ കേരളത്തിൻ്റെ ഐക്യം തകർക്കുന്നതാണ്''.
''ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലേതുപോലെ മതത്തിൻ്റെ പേരിൽ വെറുപ്പ് വളർത്താനാണ് ശ്രമം. ഇത് അനുവദിക്കാൻ കഴിയില്ല. മതേതരം ഉയർത്തിപ്പിടിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി നൽകേണ്ടതുണ്ട്. തലശേരിയില്‍ പരസ്യമായി വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ബിജെപി നേതാക്കൾക്കും പ്രവരത്തകർക്കുമെതിരെ തലശ്ശേരി ബ്ലോക്ക് സെക്രട്ടറി ജിഥുൻ പരാതി നൽകിയെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു''.
സിപിഎം കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് പി ജയരാജൻ പ്രതികരിച്ചു. പി ജയരാജന്റെ പ്രതികരണം: '' കഴിഞ്ഞ ദിവസം ബി. ജെ. പി തലശ്ശേരിയിൽ നടത്തിയ പ്രകടനത്തിൽ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി.തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപി ക്കാർ ഓർക്കണം. അത് ബിജെപി രൂപപ്പെടുന്നതിന് മുൻപുള്ളതാണ്. അവരുടെ ആത്മീയ ആചര്യന്മാരായ ആർഎസ്സഎസ്സ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപമായിരുന്നു അത്.
അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐ എം ന്റെ കരുത്ത് RSS കാർക്ക് ബോധ്യമായത്. മുസ്ലിം പള്ളികൾ വ്യാപകമായി തകർക്കാനുള്ള RSS പദ്ധതിക്ക് തടയിടാൻ സിപിഐ എം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാർദ്ദം പുനർസ്ഥാപിക്കാൻ പ്രവർത്തകർ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉൾക്കൊണ്ടായിരുന്നു ആ പ്രവർത്തനം.
LDF സർക്കാരും സിപിഐ എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. അത് ബിജെപി ക്കാർ ഓർക്കുന്നത് നല്ലതാണ്. കേരളത്തിൽ RSS ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഐ എമ്മിനും മത നിരപേക്ഷ പ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവർ ഓർക്കണം. പള്ളികൾ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തത്.ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിത്''.
തലശ്ശേരി എംഎൽഎ എഎൻ ഷംസീറും ബിജെപിക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിട്ടുണ്ട്. '' ഗുജറാത്തല്ല, ഇത് തലശ്ശേരിയാണ്...ആയുധങ്ങളുമായി നാട്ടിൽ കലാപം സൃഷ്ടിക്കാൻ വന്നവരെ ജീവൻ കൊടുത്തും പ്രതിരോധിക്കാൻ സന്നദ്ധമായ നാട്... മതനിരപേക്ഷതയുടെ ഈറ്റില്ലമായ ഈ മണ്ണിൽ വർഗീയതയുടെ വിത്തുപാകി ജനങ്ങളെ തമ്മിലടിപ്പിച്ചു ചോര കുടിക്കാം എന്നാണ് ലക്ഷ്യമെങ്കിൽ അതിനെയെല്ലാം പ്രതിരോധിക്കാൻ ഈ നാട് സന്നദ്ധമാണ്. ജീവൻ നൽകിയും വർഗീയതയെ പ്രതിരോധിക്കാൻ അറിയാമെന്ന് തെളിയിച്ച നാടാണ് തലശ്ശേരി...''
Recommended Video