പാനൂരിൽ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ
തിരുവനന്തപുരം: നവകേരള സദസിന് അഭിവാദ്യമർപ്പിക്കാൻ വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തിയ സംഭവത്തിൽ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മിഷൻ . അഞ്ച് ദിവസത്തിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കുട്ടികളെ വെയിലത്ത് നിർത്തിയതിനെതിരെ എബിവിപി ദേശീയ ബാലാവകാശ കമ്മിഷന് പരാതി നൽകിയിരുന്നു. എംഎസ്എഫ് സംസ്ഥാന ബാലാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.
തലശ്ശേരി മണ്ഡലത്തിലെ ചമ്പാട് എൽപിഎസ്, ചോതാവൂർ ഹൈസ്കൂൾ, ചമ്പാട് വെസ്റ്റ് യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് റോഡിൽ ഇറക്കി നിർത്തിയത്. കുട്ടികളെയായിരുന്നു പൊരിവെയിലത്ത് നിർത്തിയത്. തലശേരിയിൽ മന്ത്രിസഭ യോഗം കഴിഞ്ഞ് കൂത്തുപറമ്പ് മണ്ഡലത്തിലെ പാനൂരിലേക്കു പോകുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിവാദ്യം ചെയ്യാനായിരുന്നു ഇത്. കുട്ടികൾ മന്ത്രിമാരെ നോക്കി അഭിവാദ്യം അർപ്പിക്കുന്നതും മുദ്രാവാക്യം വിളിക്കാൻ അധ്യാപകർ ആഹ്വാനം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

രാവിലെ 11 മണി മുതൽ കുട്ടികളെ ഇത്തരത്തിൽ വെയിലത്ത് നിർത്തിയെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 12 മണിയോടെ മാത്രമാണ് പക്ഷെ നവകരേള ബസ് ഇതുവഴി കടന്ന് പോയത്. അതേസമയം സംഭവത്തിൽ കടുത്ത വിമർശനമായിരുന്നു ഉയർന്നത്. കുട്ടികളെ റോഡരികിൽ നിർത്താൻ പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശം ഉണ്ടായിരുന്നുവെന്നാണ് പ്രധാനാധ്യാപകർ പറഞ്ഞു.
എന്നാൽ വിവാദമായതോടെ ഇന്ന് മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചിരുന്നു. കുട്ടികൾ വെയിലത്തല്ല നിന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 'കുട്ടികൾ നിന്ന് പൊരിവെയിലത്ത് ആയിരുന്നില്ല. കുട്ടികള്‍ നല്ല സന്തോഷത്തോടെ കൈവീശി. താനും അവരോട് കൈവീശി. പക്ഷേ, സ്‌കൂളില്‍നിന്ന് പ്രത്യേകസമയത്ത് ഇറക്കിനിര്‍ത്തുന്നത് ഗുണകരമായ കാര്യമല്ല. അത് ഇനി ആവർത്തിക്കണമെന്നില്ല', മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications