കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനം വീതം വയ്ക്കൽ: യുഡിഎഫിൽ അധികാര തർക്കം രൂക്ഷമാവുന്നു
കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസും ലീഗും തമ്മിൽ അധികാര തർക്കം രൂക്ഷമായി. കണ്ണൂർ കോർപറേഷൻ മേയർ സ്ഥാനത്തെ ചൊല്ലിയാണ് പുതിയ പ്രതിസന്ധി ഉടലെടുത്തത്. കോർപറേഷനിൽ യുഡിഎഫ് ഭുരിപക്ഷം നേടിയതിനെ തുടർന്ന് മേയർ സ്ഥാനത്തിൻ്റെ പകുതി കാലയളവായ രണ്ടര വർഷം തങ്ങളുടെ പ്രതിനിധിയെ മേയറാക്കണമെന്നായിരുന്നു മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിൻ്റെ ഡിമാൻഡ്. എന്നാൽ കെ.സുധാകരൻ എംപി ഉൾപ്പെടെയുള്ള നേതൃത്വം ഇതിന് ചെവികൊടുത്തില്ല.
കൊച്ചിയെ എങ്ങനെ മാറ്റി മറിക്കാം; മേയറുമായി മൂന്ന് നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് നടന്‍ ജയസൂര്യ
മേയർ സ്ഥാനം വീതം വയ്ക്കാൻ തയ്യാറല്ലെങ്കിൽ കണ്ണൂർ നിയമസഭാ മണ്ഡലം തങ്ങൾക്ക് തരണമെന്നായി മുസ്ലിം ലീഗ്. ഇതോടെയാണ് കോൺഗ്രസ് സമ്മർദ്ദത്തിലായത്. മുസ്ലിം ലീഗ് ജില്ലാ നേത്യത്വം ആവശ്യം കടുപ്പിച്ചതോടെ വരുന്ന യുഡിഎഫ് യോഗത്തിൽ വിഷയം ചർച്ച ചെയ്യാമെന്ന് കോൺഗ്രസ് സമ്മതിക്കുകയായിരുന്നു' ലീഗിൻ്റെ സമ്മർദ്ദതന്ത്രം കോൺഗ്രസ് നേതൃത്വത്തിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട് .കണ്ണൂര്‍ കോര്‍പറേഷനില്‍ മേയര്‍സ്ഥാനം പങ്കിടണമെന്നതു സംബന്ധിച്ച വിഷയത്തിൽ ഇരു പാർട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങളും ഇടപെട്ടിട്ടുണ്ട്.
എന്നാല്‍ എത്ര വര്ഷമെന്നതിനെ ചൊല്ലി കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. രണ്ടര വര്‍ഷം വേണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ മൂന്നുവര്‍ഷം കോണ്‍ഗ്രസിന് വേണമെന്ന് അവരും ആവശ്യപ്പെടുന്നു. ഇരുപക്ഷവും ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയുമാണ്. മുന്‍കാലങ്ങളില്‍ നഗരസഭയില്‍ പകുതിവീതം ചെയര്മാന് പദവി ഇരുപാര്‍ട്ടികളും വീതംവച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ലീഗ് അവകാശവാദം ഉന്നയിച്ചത്.
എന്നാല്‍ ജില്ലയില്‍ ലീഗ് ചെയര്മാന് പദം വഹിക്കുന്ന നഗരസഭകളിലൊന്നും കോണ്‍ഗ്രസിന് ഒരു വര്‍ഷം പോലും വീതിച്ചുനല്കുന്നില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പറേഷനില്‍ യുഡിഎഫിന് 34 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസിന് ഇരുപതും ലീഗിന് പതിനാലും. അതിനിടെ സ്റ്റാൻഡിംഗ് കമ്മിറ്റികളെ ചൊല്ലിയും കോണ്‍ഗ്രസും ലീഗും തമ്മില്‍ തര്‍ക്കമുണ്ട്. ഡപ്യൂട്ടി മേയര്‍ക്ക് പുറമെ മൂന്ന് സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫിനാന്‍സ് സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ ഉള്‍പ്പെടെ എട്ട് സ്റ്റാൻഡിംഗ് കമ്മിറ്റികളാണ് കോര്‍പറേഷനിലുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ വേണമെന്നാണ് അവരുടെ നിലപാട്. ലീഗിന് രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ മാത്രമേ അനുവദിക്കാന്‍ സാധിക്കൂവെന്നും അവര്‍ പറയുന്നു. എന്നാല്‍ സ്റ്റാൻഡിംഗ് കമ്മിറ്റികള്‍ മൂന്നെണ്ണം വേണമെന്ന കാര്യത്തില്‍ ലീഗ് പിടിവാശി തുടരുകയാണ്. കെ. സുധാകരന് എംപിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യുഡിഎഫ് യോഗത്തിൽ ഈ വിഷയത്തിൽ
തീരുമാനമാകുമെന്നാണ് സൂചന. ഇതിനിടെ ഡപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരസ്യമായി നേതാക്കളെ തടഞ്ഞ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ അച്ചടക്കനടപടിയുണ്ടായേക്കും. മേഖല നിയോജക മണ്ഡലം കമ്മിറ്റികള്‍ നല്കിയ പേര് തഴഞ്ഞ് ഡെപ്യൂട്ടി മേയറായി ഷബിന ടീച്ചറെ തീരുമാനിച്ചതാണ് തര്‍ക്കത്തിന് കാരണം. ഇതുസംബന്ധിച്ച് ജില്ലാ നേതാക്കള്‍ക്കെതിരേയും പരാതിയുയര്‍ന്നിട്ടുണ്ട്. ജില്ലാ നേതൃത്വത്തിലെ ചിലര്‍ ചര്‍ച്ചപോലും നടത്താതെ ഏകപക്ഷീയമായ തീരുമാനം നടപ്പിലാക്കിയെന്നു കാണിച്ച് സംസ്ഥാന നേതൃത്വത്തിന് ഒരുവിഭാഗം പരാതി നല്‍കിയിട്ടുണ്ട്. നേരത്തെതന്നെ ജില്ലാനേതൃത്വത്തിന്റെ ചില നിലപാടുകള്‍ക്കെതിരേ ഒരുവിഭാഗം നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും അമര്‍ഷമുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള അധികാര തർക്കങ്ങൾ യുഡിഎഫിനെ വൻ പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. ജില്ലയിലെ അണികൾക്കിടെയിലും നേതൃതലത്തിലെ അസ്വാരസ്യം പടർന്നിട്ടുണ്ട്. വളപട്ടണം പഞ്ചായത്തിൽ കോൺഗ്രസിനെ മാറ്റി നിർത്തി മുസ്ലിം ലീഗ് മത്സരിച്ചു ഭരണം ഒറ്റയ്ക്കു നില നിർത്തിയത് കോൺഗ്രസ് അണികളിൽ നിരാശ പടർത്തി യിട്ടുണ്ട്. എന്നാൽ നടുവിൽ ഗ്രാമ പഞ്ചായത്തിൽ കോൺഗ്രസ് നേതാവ് കുറു മാറി കേരളാ കോൺഗ്രസ് എമ്മിൽ ചേർന്ന് എൽ.ഡി എഫ് ഭരണം പിടിച്ചതിൽ മുസ്ലിം ലീഗ് പ്രവർത്തകരും അതൃപ്തരാണ്. കോൺഗ്രസ് നേതൃത്വത്തിൻ്റെ കഴിവുകേട് കാരണമാണ് തങ്ങൾക്കു ലഭിക്കേണ്ട പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സ്ഥാനം നഷ്ടമായതെന്നാണ് മുസ്ലിം ലീഗിൻ്റെ ആരോപണം. കണ്ണുർ കോർപറേഷനിലെ ചില ഡിവിഷനിലുകളിലും ഗ്രാമ പഞ്ചായത്ത് വാർഡുകളിലും കോൺഗ്രസിലെ ഗ്രൂപ്പുപോര് കാരണം തങ്ങളുടെ സ്ഥാനാർത്ഥികൾ പരാജയപ്പെട്ടുവെന്ന ആരോപണവും കോൺഗ്രസ് നേതൃത്വമുയർത്തുന്നുണ്ട്.