പൗരത്വ ഭേദഗതി നിയമം: തെരുവിൽ പ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കു നേരെ അക്രമെന്ന് പരാതി
കണ്ണൂര്‍ : ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ഥികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പോലീസ് നടത്തുന്ന അതിക്രമത്തിൽ പ്രതിഷേധിച്ചും രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിലെ മമ്പറം നഗരത്തിൽ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ ആര്‍എസ്എസ് പ്രവർത്തകർ മര്‍ദിച്ചെന്ന് പരാതി. മമ്പറം ഇന്ദിരാഗാന്ധി കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി വിദ്യാര്‍ഥികളെയാണ് ആര്‍എസ്എസുകാര്‍ പ്രവർത്തകരെന്ന് ആരോപിക്കുന്ന സംഘം മാരകായുധങ്ങളുമായെത്തി അക്രമിച്ചതായി പരാതിയുയർന്നത്. ഇരുമ്പുവടി, സോഡാക്കുപ്പി എന്നിവയടക്കമുള്ള ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പകല്‍ ഒന്നോടെ മമ്പറം ടൗണിലാണ് സംഭവം.
പൗരത്വ ഭേദഗതി ബിൽ; സർക്കാരിന് നോട്ടീസ് അയച്ചത് വലിയ വിജയം, മറുപടി പറയേണ്ടി വരുമെന്ന് മുസ്ലീം ലീഗ്!
കോളേജ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രകടനത്തില്‍ സംഘടനാ ഭേദമന്യേ നൂറുകണക്കിനു വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. പ്രകടനം അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍ മടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത ആക്രമണം. ആക്രോശിച്ചു കൊണ്ട് ഓടിയടുത്ത ആക്രമികള്‍ ഇരുമ്പുവടികളും സോഡാക്കുപ്പികളും പഴവര്‍ഗങ്ങളുടെ ട്രേകളും മറ്റുമെടുത്ത് ആക്രമിക്കുകയായിരുന്നുവെന്നു വിദ്യാർത്ഥികൾ പറഞ്ഞു. ചിതറിയോടുന്നതിനിടെയിൽ വീണും മർദ്ദനമേറ്റും
പരിക്കേറ്റ പെൺകുട്ടികളടക്കമുള്ള പത്തോളം വിദ്യാര്‍ഥികളെ വിവിധ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തിൽ കണ്ടാലറിയുന്നവർക്കെതിരെ പിണറായി പൊലിസ് കേസെടുത്തു.കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന അക്രമത്തെ തുടർന്ന് നൂറോളം ഹർത്താൽ അനുകൂലികൾക്കെതിരെ കണ്ണൂരിൽ പൊലിസ് കേസെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പൊലിസ് കൂടുതൽ അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ ജാഗ്രത പാലിച്ചു വരികയാണ് ഇതിനിടെയിലാണ് മമ്പറത്ത് വിദ്യാർത്ഥികൾ വീണ്ടും അനുമതിയില്ലാതെ പ്രകടനം നടത്തിയത്.മമ്പറം. പിണറായി പുത്തൻകണ്ടം എന്നീ പ്രദേശങ്ങളിലെ ആർ.എസ്.എസ് പ്രവർത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്നാണ് സൂചന.