കണ്ണൂരിനെ ശ്വാസംമുട്ടിച്ച് കൊറോണ: രോഗലക്ഷണമില്ലാത്ത രോഗികൾ വർധിക്കുന്നു, 80 പേർക്കും ലക്ഷണങ്ങളില്ല
കണ്ണൂര്‍: കണ്ണൂരിനെ ഭീതിയിലാഴത്തി രോഗലക്ഷണമില്ലാത്ത രോഗികളുടെ എണ്ണം പെരുകുന്നു. ഇതിൽ ഭൂരിഭാഗമാളുകളും ഗൾഫിൽ നിന്നുമെത്തിയവരാണ്. ഇവർ പനിക്കോ മറ്റു രോഗങ്ങൾക്കോയുള്ള ആന്റിബയോട്ടിക്കുകൾ ഗൾഫിൽ നിന്നും വരുന്നതിന് മുൻപായി ഉപയോഗിച്ചതാകാം കൊറോണ പകർന്നിട്ടും രോഗലക്ഷണങ്ങൾ ബാഹ്യമായി പ്രകടിപ്പിക്കാത്തത് എന്ന നിഗമനമാണ് ആരോഗ്യ പ്രവർത്തകർക്കുള്ളത്. എന്നാൽ ഇവരിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പകർന്നവരും രോഗലക്ഷണം പ്രകടിപ്പിക്കാത്തത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കിയിട്ടുണ്ട്.

ലക്ഷണമില്ലാത്തവർ 80
കഴിഞ്ഞ ദിവസം വരെ കണ്ണൂർ ജില്ലയില്‍ കോറോണ രോഗം കണ്ടെത്തിയ 111-ല്‍ 80 പേര്‍ക്കും രോഗ ലക്ഷണമുണ്ടായിരുന്നില്ല. രോഗവ്യാപനം തീവ്രമായ ദിവസങ്ങളില്‍ ഗള്‍ഫില്‍ നിന്ന് വന്നവരെയും അവരുമായി അടുത്ത് ബന്ധപ്പെട്ടവരെയും പരിശോധിക്കാന്‍ കഴിഞ്ഞതാണ് രോഗലക്ഷണം പ്രകടമാക്കാത്ത രോഗികളെ കണ്ടെത്താന്‍ സഹായകമായത്. വിദേശത്തു നിന്ന് വന്നവരെയെല്ലാം വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞതിനാലാണ് സമൂഹവ്യാപനം തടയാനായതെന്നാണ് കരുതുന്നത്. കണ്ണൂര്‍ ജില്ലയില്‍ മാര്‍ച്ച് 15 മുതല്‍ 22 വരെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നെത്തിയ 85 പേര്‍ക്കാണ് ഇതേവരെ രോഗം കണ്ടെത്തിയത്. ബെംഗളൂരു, കരിപ്പൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ വന്ന് കണ്ണൂരിലെത്തി ക്വാറന്റൈനില്‍ പ്രവേശിച്ചവരാണ് ഇവരിലധികവും.

തബ്ലീഗി ജമാഅത്ത്
നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ ബന്ധുവിനും രോഗബാധയുണ്ടായി. നിസാമുദ്ദീനില്‍ വേറെ ആവശ്യത്തിന് പോയി തീവണ്ടിയില്‍ കണ്ണൂരിലേക്ക് യാത്ര ചെയ്ത ഒരു യുവതിക്കു കൂടി ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു. മാര്‍ച്ച് അഞ്ചിന് ദുബായില്‍ നിന്ന് കരിപ്പൂര്‍ വഴിയെത്തിയ ഒരാള്‍ക്ക് മാര്‍ച്ച് 12-ന് രോഗം സ്ഥിരീകരിച്ചതാണ് ജില്ലയിലെ ആദ്യത്തെ കോവിഡ്-19 പോസിറ്റീവ്. 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. പുതുച്ചേരി സംസ്ഥാനത്തിൽപ്പെട്ട മാഹി ചെറുകല്ലായിയിലെ ഒരാളാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കിടയില്‍ മരിച്ചത്.

ഒരു കുടുബത്തിലെ പത്തുപേർക്ക് കൊറോണ
കഴിഞ്ഞ ഏപ്രില്‍ അഞ്ചിനും എട്ടിനും ഇടയില്‍ പാട്യം പഞ്ചായത്തിലെ ചെറുവാഞ്ചേരിയില്‍ ഒരു വീട്ടിലെ നാലുപേര്‍ക്ക് കൊറോണ കണ്ടെത്തിയതാണ് ജില്ലയില്‍ സ്രവ പരിശോധന കൂടുതല്‍ വ്യാപകമാക്കാന്‍ കാരണം. ലോക്ഡൗണിന് മുമ്പുള്ള ഒരാഴ്ചയിലേറെക്കാലത്ത് ഗള്‍ഫില്‍ നിന്നെത്തിയ മുഴുവന്‍ പേരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചെറുവാഞ്ചേരിയിലെ 81-കാരന് ഹൃദ്രോഗ ചികിത്സയ്ക്കിടയിലാണ് രോഗബാധ വ്യക്തമായത്. 81-കാരന്റെ വീട്ടിലെ മൂന്നംഗങ്ങള്‍ മാര്‍ച്ച് 15-ന് ഗള്‍ഫില്‍ നിന്നെത്തിയതാണെന്ന് മനസ്സിലായതോടെ അവരെയും വീട്ടിലെ മറ്റ് അംഗങ്ങളെയും ക്വാറന്റൈനിലാക്കി സ്രവ പരിശോധന നടത്തി. ഗള്‍ഫില്‍ നിന്ന് വന്ന 11-കാരനും വിമാനത്താവളത്തില്‍ നിന്ന് അവരെ കൂട്ടി വന്ന രണ്ട് അമ്മാവന്മാര്‍ക്കും കോവിഡ് വ്യക്തമായത് മൂന്നാം ദിവസം. അതേ കുടുംബത്തിലെ ആറുപേര്‍ക്കു കൂടി പിന്നീട് രോഗം കണ്ടെത്തി.

ക്വാറന്റൈൻ ഉയർത്തണോ?
വിദേശത്തു നിന്ന് വന്നവര്‍ക്ക് 14 ദിവസമല്ല, 28 ദിവസം തന്നെ ക്വാറന്റൈനും അവര്‍ക്ക് രോഗ ലക്ഷണമില്ലെങ്കിലും സ്രവ പരിശോധനയും നിര്‍ബന്ധമാക്കിയത് ചെറുവാഞ്ചേരി അനുഭവത്തെ തുടര്‍ന്നാണ്. 28 ദിവസം കഴിഞ്ഞാല്‍ രോഗവ്യാപന ശേഷി കുറവായിരിക്കുമെന്നാണ് നിഗമനം. കണ്ണൂരില്‍ ഇതിനകം 2342 പേര്‍ക്ക് പരിശോധന നടത്തി. 14 ദിവസത്തെ നിരീക്ഷണത്തിനിടയില്‍ 53 പേര്‍ക്കും 28 ദിവസം വരെയുള്ള നിരീക്ഷണത്തിനിടയില്‍ 14 പേര്‍ക്കും 28 ദിവസത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 25 പേര്‍ക്കുമാണ് രോഗബാധ കണ്ടെത്തിയത്. രോഗമുക്തരായവരും 28 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞവരും 14 ദിവസത്തെ റിവേഴ്സ് ക്വാറന്റൈനില്‍ കൂടി കഴിയണമെന്നാണ് കണ്ണൂര്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ ആരോഗ്യവകുപ്പ് ഇപ്പോള്‍ നിര്‍ദേശിക്കുന്നത്. വിദേശത്തു നിന്നെത്തിയവരും അവരുമായി അടുത്ത് ബന്ധപ്പെട്ടുവെന്ന് കരുതുന്നവരുമായ 214 പേരുടെ പരിശോധനാ ഫലമാണ് ഇനി ലഭിക്കാനുള്ളത്.












Click it and Unblock the Notifications