പാലത്തായി പീഡനക്കസില്‍ അനുബന്ധ കുറ്റപത്രമൊരുങ്ങുന്നു: ക്രൈം ബ്രാഞ്ച് നടത്തിയത് പഴുതടച്ച അന്വേഷണം
പാനൂര്‍: രാഷ്ട്രീയ കേരളത്തില്‍ ഏറെ വിവാദമായ പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നു. പഴുതുകളടച്ചുകൊണ്ടുള്ള ക്രൈംബ്രാഞ്ച് അന്വേഷണമാണ് അതിന്റെ ക്ലൈമാക്‌സിലെത്തിയിരിക്കുന്നത്. ശിശുക്ഷേമവും വനിതാക്ഷേമവും ഒരേ സമയം കൈക്കാര്യം ചെയ്യുന്ന മന്ത്രി കെ.കെ ശൈലജയില്‍ നിന്നും പാലത്തായി പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിക്ക് നീതിലഭിച്ചില്ലെന്നാണ് യുഡിഎഫിന്റെയും മറ്റു പാര്‍ട്ടികളുടെയും ആരോപണം. കേസിലെ പ്രതി പത്മരാജന് ജാമ്യം ലഭിച്ചതോടെ തന്നെ സർക്കാരിനെതിരായ പ്രതിഷേധം ശക്തമായിരുന്നു.
'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി
ഈ സാഹചര്യത്തില്‍ പ്രതിയായ ബിജെപി നേതാവിനെതിരെ പോക്‌സോ ചുമത്താതെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചാല്‍ സര്‍ക്കാരിനെതിരെ വീണ്ടും പ്രതിഷേധമിരമ്പും. പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജനെതിരെ പോക്‌സോ ചുമത്താനുള്ള എല്ലാസാധ്യതകളും പരിശോധിക്കണമെന്നാണ് ആഭ്യന്തരവകുപ്പ് ക്രൈം ബ്രാഞ്ച് ഐജിയും കേസന്വേഷണ ഉദ്യോഗസ്ഥനുമായ ശ്രീജിത്തിനു നല്‍കിയ നിർദേശം.
ഇതിനിടെ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റും അധ്യാപകനുമായ കടവത്തൂര്‍ കുനിയില്‍ പത്മരാജന്‍ പ്രതിയായ പാലത്തായി പീഡനക്കേസില്‍ അന്വേഷണ സംഘം അനുബന്ധ റിപ്പോര്‍ട്ടു കോടതിയില്‍ സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായാണ് സൂചന. പാലത്തായി പീഡനക്കേസില്‍ രണ്ടുമാസത്തെ ശാസ്ത്രീയ കുറ്റന്വേഷണത്തിനു ശേഷമാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുന്നത്. എന്നാല്‍ ഇതില്‍ പോക്‌സോ ചുമത്താനുള്ള തെളിവുകളില്ലെന്നു തന്നെയാണ് രണ്ടാം ഘട്ട കുറ്റപത്രത്തിലും പറയുന്നതെന്നാണ് സൂചന.
പ്രതി പത്മരാജനെതിരെയുള്ള തെളിവുകളുടെ അഭാവമാണ് ഇതിനു കാരണമായി ക്രൈംബ്രാഞ്ച് സംഘം ചൂണ്ടിക്കാട്ടുന്നത്. ഇതുസംബന്ധിച്ചു നിയമവിദഗ്ദ്ധരും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ചു മാത്രമേ തീരുമാനമെടുക്കുകയുള്ളൂ. പോക്‌സോ ഒഴിവാക്കിയുള്ള കുറ്റപത്രമുണ്ടാക്കാന്‍ പോകുന്ന രാഷ്ട്രീ വിവാദങ്ങളും പരിഗണിക്കേണ്ടിവരും.
കേസന്വേഷണം തൊണ്ണൂറു ദിവസം പിന്നിട്ടപ്പോള്‍ ആദ്യ അന്വേഷണത്തില്‍ നിന്നും പോക്‌സോ ഒഴിവാക്കിയിരുന്നു. ഇതു വിവാദമായതിനെ തുടര്‍ന്നാണ് പുനരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. പാലത്തായി പീഡനക്കേസ് ലോക്കല്‍ പോലീസില്‍ നിന്നും ഏറ്റെടുത്ത് അന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് തലശേരി കോടതിയില്‍ ആദ്യം സമര്‍പ്പിച്ചത് പോക്‌സോ ഒഴിവാക്കി ജുവനൈല്‍ ജസ്റ്റിസ് ആക്ടുപ്രകാരമാണ്. നിലവിലെ അന്വേഷണത്തില്‍ പ്രതിക്കെതിരെ പോക്‌സോ ചുമത്താനാള്ള തെളിവില്ലെന്നും രണ്ടാമത്തെ കുറ്റപത്രം തുടരന്വേഷണത്തിനു ശേഷം സമര്‍പ്പിക്കുമെന്നും കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് സി. ഐ മധുസൂദനന്‍ നായര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് തൊണ്ണൂറു ദിവസം റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാക്കി പ്രതി പത്മരാജന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ഇതോടെ പാലത്തായി കേസ് ക്രൈം ബ്രാഞ്ച് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണമുയരുകയും ഇതു സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമാവുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘം വിപുലീകരിച്ചത്. വനിതാ ഐപിഎസുകാരായ കാസര്‍ഗോഡ് എസ് പി ശില്‍പ, എസ്പി റീഷ്മ രമേശ് എന്നിവരടങ്ങുന്ന സംഘമാണ് മന:ശാസ്ത്ര വിദഗ്ദ്ധരുടെ സഹായത്തോടെ ഇരയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തത്. ഇവ പിന്നീട് ശാസ്ത്രീയമായി വിശകലനം ചെയ്തിട്ടാണ് രണ്ടാം ഘട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്