കാട്ടാന അക്രമിച്ച കർഷകന് ധനസഹായം നൽകണം: കൊട്ടിയൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു
കണ്ണൂർ: രൂക്ഷമായ വന്യമൃഗശല്യത്തിൽ പ്രതിഷേധിച്ച് കൊട്ടിയൂര്‍ പന്നിയാംമലയില്‍ പ്രദേശവാസികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചു. തുടര്‍ച്ചയായുണ്ടാകുന്ന വന്യമൃഗ ആക്രമണത്തിനെതുടർന്നുണ്ടായ കഷ്ടനഷ്ടങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകരാണ് പ്രതിഷേധവുമായി രംത്തുവന്നത്. തങ്ങളുടെ ദുരിതത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിസംഗത പാലിക്കുന്നു എന്നാരോപിച്ചാണ് മണത്തണ ഫോറസ്റ്റ് സെക്ഷനിലെ ഉദ്യോഗസ്ഥരെ പ്രദേശവാസികള്‍ തടഞ്ഞുവച്ചത്.
കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ വേലിക്കകത്ത് മാത്യുവിന്റെ ചികിത്സാ ചിലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കണമെന്നാവശ്യപ്പെട്ട് മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ കെ എസ് അനീഷ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ സി ചന്ദ്രന്‍ എന്നിവരെ പ്രദേശവാസികള്‍ തടഞ്ഞുവെച്ചു.. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന മാത്യുവിനെ ഇതിനകം തന്നെ നാലര ലക്ഷം രൂപ ചിലവായി കഴിഞ്ഞു. അടുത്ത ഒരു ശസ്ത്രക്രിയക്കായി മൂന്നര ലക്ഷം രൂപ ആവശ്യമുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഈ തുക കണ്ടെത്താന്‍ കുടുംബത്തിനാവില്ലെന്നും അതുകൊണ്ട് മാത്യുവിന്റെ ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഉറപ്പ് നല്‍കിയാല്‍ മാത്രമേ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടയക്കൂ എന്നാണ് പ്രദേശവാസികള്‍ പറഞ്ഞത്. കേളകത്ത് നിന്നുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ചെങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് പ്രദേശവാസികള്‍ അറിയിച്ചതോടെ പോലീസും ഇവിടെ ക്യാമ്പ് ചെയ്യുകയാണ്. തലശേരി സബ്കലക്ടർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ ,ജനപ്രതിനിധികൾ എന്നിവർ പ്രശ്നത്തിൽ ഇടപെടാൻ ശ്രമം നടത്തി വരികയാണ്.












Click it and Unblock the Notifications