മടക്കം ജന്മനാട്ടിലേക്ക്: ദുബായിൽ നിന്നും കണ്ണൂരിലെത്തിയത് 182 പ്രവാസികൾ!!
കണ്ണൂർ: ഒടുവിൽ ജന്മ നാടണഞ്ഞപ്പോൾ ഓരോരുത്തരുടെയും മുഖത്ത് വിരിഞ്ഞത് ആശ്വാസച്ചിരി. ദുബായിൽ നിന്നും 182 പ്രവാസികളാണ് കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയത്. കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ദുബൈയിൽ നിന്നും പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആദ്യ വിമാനം 182 യാത്രക്കാരുമായാണ് ചൊവ്വാഴ്ച രാത്രിയോടെ എത്തിച്ചേര്‍ന്നത്. ദുബായില്‍ നിന്നുള്ള യാത്രികരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.25 ഓടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

109 പേർ കണ്ണൂർ സ്വദേശികൾ
തിരിച്ചെത്തിയ യാത്രക്കാരില്‍ 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍ഗോഡ്- 48, കോഴിക്കോട്- 12, മലപ്പുറം - 8, തൃശൂര്‍ - 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍. മാഹി സ്വദേശികളായ 3 പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 104 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറന്റൈനില്‍ വിട്ടു. സ്വന്തം വാഹനങ്ങളിലും എയര്‍പോര്‍ട്ടിലെ പ്രീപെയ്ഡ് ടാക്‌സികളിലുമായാണ് ഇവരെ വീടുകളിലേക്ക് വിട്ടത്. ഗര്‍ഭിണികള്‍, അവരുടെ പങ്കാളികള്‍, 14 വയസ്സിനു താഴെയുള്ള കുട്ടികള്‍, 75നു മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങിയവരെയാണ് വീടുകളിലേക്ക് വിട്ടത്.

സംവിധാനങ്ങൾ തയ്യാർ
കൊറോണ വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കുന്നതിനും പരിശോധിക്കുന്നതിനും ക്വാറന്റൈനിലേക്ക് അയക്കുന്നതിനുമായി വിപുലമായ സംവിധാനമാണ് ജില്ലാഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്. പോലീസ്, ആരോഗ്യ വകുപ്പ്, റവന്യു, മറ്റ് വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ക്രമീകരണങ്ങളുടെ ഭാഗമായി പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. യാത്രക്കാരുടെ സ്‌ക്രീനിംഗ്, എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍, ബാഗേജ് നീക്കം എന്നിവയ്ക്കും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്.

20 പേരടങ്ങുന്ന സംഘം
സാമൂഹിക അകലം പാലിച്ച് 20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കിയത്. എയറോഡ്രോമില്‍ നിന്ന് പുറത്തിറങ്ങുന്ന സ്ഥലത്ത് തന്നെ ഇതിനായി ആരോഗ്യ വകുപ്പിന്റെ അഞ്ച് പ്രത്യേക കൗണ്ടറുകളാണ് സജ്ജമാക്കിയിരുന്നത്. ഇവിടെ വെച്ച് ഓരോരുത്തരെയും ആരോഗ്യ പരിശോധന നടത്തി. രോഗലക്ഷണങ്ങള്‍ കണ്ടവരെ പ്രത്യേക വഴിയിലൂടെ പുറത്തെത്തിച്ചാണ് ആശുപത്രിലേക്ക് എത്തിച്ചത്. ഇവരുടെ ലഗേജ് പരിശോധനയും പ്രത്യേകമായാണ് നടത്തിയത്.

വാഹനങ്ങളിൽ
മറ്റു യാത്രക്കാരെ പതിവ് പരിശോധനകള്‍ക്കു ശേഷം ഓരോ ജില്ലയ്ക്കുമായി ഒരുക്കിയ പ്രത്യേക ഇരിപ്പിടങ്ങളിലേക്ക് മാറ്റി. ജില്ലയിലെ കൊറോണ കെയര്‍ സെന്ററുകളിലും മറ്റു ജില്ലകളിലും പോവേണ്ടവരെ പ്രത്യേക വാഹനങ്ങളില്‍ യാത്രയാക്കി. ഓരോ ജില്ലകളിലേക്കുമുള്ളവര്‍ക്കായി പ്രത്യേകം കെഎസ്ആര്‍ടിസി ബസ്സുകളാണ് സജ്ജമാക്കിയത്. നാലു ബസ്സുകളിൽ കണ്ണൂർ സ്വദേശികളെയും രണ്ട് ബസ്സുകളിൽ കാസർക്കോട്ടുകാരെയും ഒരു ബസ്സിൽ കോഴിക്കോട്, മാഹി സ്വദേശികളെയുമാണ് യാത്രയാക്കിയത്. കിഡ്നി രോഗിയായ മലപ്പുറം സ്വദേശിയെ ആംബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി. വീടുകളിലേക്ക് ക്വാറന്റൈനിൽ പോകുന്ന പ്രത്യേക വിഭാഗത്തിലുള്ള 78 പേരില്‍ കണ്ണൂര്‍ ജില്ലക്കാരായ 47ഉം കാസര്‍കോട് നിന്നുള്ള 20 ഉം പേരുമാണുള്ളത്. കോഴിക്കോട് -4, മലപ്പുറം -6, വയനാട് -ഒന്ന് എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലുള്ളവര്‍.

നീക്കങ്ങൾ..
ജില്ലാ കലക്ടർ ടിവി സുഭാഷ് വിമാനത്താവളത്തിലെ സജ്ജീകരണങ്ങൾ നേരിട്ടെത്തി വിലയിരുത്തി. സബ് കലക്ടർമാരായ ആസിഫ് കെ യൂസഫ്, എസ് ഇലാക്യ, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ് തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു. പ്രവാസികൾ തിരിച്ചെത്തുന്നതിന്റെ ഭാഗമായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വിമാനത്താവളത്തിൽ ഏർപ്പെടുത്തിയത്.












Click it and Unblock the Notifications