നാടിനെ ഞെട്ടിച്ച് നാഗവല്ലിയായ ആളെക്കുറിച്ച് സൂചന: അന്വേഷണം മരപ്പണിക്കാരനിലേക്ക്, പോലീസ് അന്വേഷണം..
പയ്യാവൂര്‍: കുന്നത്തൂര്‍ പാടി ശ്രീ മുത്തപ്പന്റെ ആരുഡ സ്ഥാനത്തിന് അരികെയുള്ള വനത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം രാത്രികാലങ്ങളില്‍ സ്ത്രീ വേഷം കെട്ടി നടക്കുന്ന തൊഴിലാളിയുടെതാണെന്ന് സൂചന. മൂന്നുമാസം മുന്‍പ് കാണാതായ മലപ്പട്ടം സ്വദേശിയുടെതാണെന്നാണ് ഇതെന്നു തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റിനൊരുങ്ങുകയാണ് പയ്യാവൂര്‍ പോലീസ്. മലപ്പട്ടം അഡൂര്‍ സ്വദേശി കിഴക്കെപുരിയില്‍ ശശിയെയാ(45)യാണ് മൂന്ന് മാസം മുന്‍പ് കാണാതായത്. ഇയാള്‍ക്കായി തെരച്ചില്‍ നടത്തിവരവേയാണ് കുന്നത്തൂര്‍ വനത്തില്‍ സ്ത്രീ വേഷം ധരിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ അരികില്‍ നിന്നും വിഷക്കുപ്പിയും ഒരു മൊബൈല്‍ ഫോണും കണ്ടെത്തിയിരുന്നു. ഇതില്‍ നിന്നാണ് സ്ത്രീവേഷം ധരിച്ച ശശിയുടെ ചിത്രങ്ങള്‍ കണ്ടെത്തിയത്.
ശ്രീധരന്‍ പിള്ള അധികാരമേറ്റു; കേരളത്തില്‍ നിന്ന് മിസോറാമിന് മൂന്നാമത്തെ ഗവര്‍ണര്‍
പകല്‍ ആശാരിപ്പണി ചെയ്യുന്ന ജോലി ചെയ്തു ജീവിച്ചിരുന്ന ശശി രാത്രികാലങ്ങളില്‍ സ്ത്രീവേഷം കെട്ടാറുണ്ടെന്നും ചിലപ്പോള്‍ മുഖത്ത് ചുവന്ന ചായം തേച്ച് യക്ഷിയെ പോലെ നടന്നിരുന്നതായും നാട്ടുകാര്‍ പറയുന്നു. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയതിന് ഇയാളെ നാട്ടുകാര്‍ പിടികൂടി മര്‍ദിച്ചതായും പോലീസ് പറഞ്ഞു. സ്ത്രീയുടെ വേഷം കെട്ടിനടക്കാനുള്ള സ്വഭാവവൈകല്യത്തിനു ഉടമയാണ് ശശിയെന്നാണ് പോലീസ് പറയുന്നത്. പ്രദേശവാസികളെ പേടിപ്പെടുത്തുന്ന വിധത്തില്‍ അര്‍ധരാത്രിയില്‍ യക്ഷിയുടെ വേഷം കെട്ടി നടക്കാറുണ്ടെന്നും പ്രദേശവാസികളുടെ താക്കീതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥലം മാറി താമസിച്ചുവരികയായിരുന്നു.
പകല്‍ നേരങ്ങളില്‍ സൗമ്യമായി എല്ലാവരോടും ഇടപെടുകയും കൃത്യമായി ജോലിക്കു പോവുകയായും ചെയ്യുന്ന ശശി രാത്രികാലങ്ങളിലാണ് നാഗവല്ലിയായി മാറുന്നത്. ഇയാള്‍ മേക്കപ്പ് സാധനങ്ങളടങ്ങിയ ഒരു ബാഗ് സ്ഥിരമായി സൂക്ഷിച്ചിരുന്നതായും സഹപ്രവര്‍ത്തകരും പറയുന്നു. കുന്നത്തൂര്‍ വനത്തില്‍ നിന്നും അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വനത്തില്‍ വിറകുശേഖരിക്കാനായി പോയ സ്ത്രീകളാണ് മൃതദേഹം ആദ്യമായി കാണുന്നത്. തുടര്‍ന്ന് പോലീസെത്തി പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിൽ മരിച്ചത് സ്ത്രീയല്ല പുരുഷനാണെന്ന് തിരിച്ചറിയുകയായിരുന്നു. സാരി ധരിച്ച മൃതദേഹത്തിനരികെ നിന്നും ലഭിച്ച മൊബൈല്‍ ഫോണും വിഷക്കുപ്പിയുമാണ് അഞ്ജാത മൃതദേഹത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനായി സഹായകരമായത്. എന്നാല്‍ ഡിഎന്‍.എ ടെസ്റ്റ് നടത്തിയാല്‍ മാത്രമേ മരിച്ചതാരാണെന്ന് വ്യക്തമാവുകയുള്ളൂവെന്നാണ് പയ്യാവൂര്‍ പോലീസ് പറയുന്നത്. മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.