കണ്ണൂരിൽ പാട്ടു പാടി വോട്ടർമാരെ പാട്ടിലാക്കാൻ കടന്നപ്പള്ളി: മത്സരം കനക്കുന്നു
കണ്ണൂർ: കണ്ണൂരിൽ കടന്നപള്ളി രാമചന്ദ്രൻ നടത്തുന്നത് വ്യത്യസ്തമായ പോരാട്ടമാണ്. പാട്ടു പാടി വോട്ടു പിടിക്കുകയെന്ന ശൈലിയാണ് കടന്നപ്പള്ളിയുടെത്. നാല് വോട്ടർമാർ കുടുന്നിടത്തെല്ലാം സ്ഥാനാർത്ഥിയെത്തുന്നുണ്ട്. നേരത്തെ മന്ത്രിയായ കാലയളവിൽ പൊതുവേദികളിൽ തന്റെ സംഗീത പ്രേമം പുറത്തെടുക്കാറുള്ള കടന്ന പള്ളി വോട്ടർമാർ ആവശ്യപ്പെട്ടാൽ ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരമെന്ന പാട്ടു പാടാൻ സദാ സന്നദ്ധനാണ്. വയലാർ ദേവരാജൻ മാസ്റ്റരുടെ ഓൾഡ് ഈസ് ഗോൾഡ് ഗാനങ്ങളാണ് മന്ത്രിയുടെ പ്രിയപ്പെട്ടത്.
'അച്ചടിക്കുന്നത് 20 ലക്ഷം കോപ്പികൾ, വീട്ടിലെത്തുന്നത് ഒരെണ്ണം മാത്രം', മനോരമയെ ട്രോളി ഐസക്
നാട്യങ്ങളേതുമില്ലാതെ, കണ്ണൂർ മണ്ഡലത്തിലെ എല്ലാ മേഖലകളിലും സമഗ്രവികസനത്തിന് കൈയ്യൊപ്പ് ചാർത്തിയെന്ന് വോട്ടർമാരെ ഓർമിപ്പിക്കാനും ഇതിനിടെ യിൽ അദ്ദേഹം മറക്കുന്നില്ല. താൻ വിജയമുറപ്പിച്ചാണ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നതെന്നാണ് അദ്ദേഹം പറയുന്നത്. തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ അമ്പതാണ്ടിന്റെ കരുത്തുമായി നേരത്തേ തന്നെ കളത്തിലിറങ്ങിയ കടന്നപ്പള്ളി പ്രചാരണത്തിലും അൽപ്പം മുന്നിലാണ്.
തുറമുഖ മന്ത്രിയെന്ന നിലയിൽ അഞ്ചുവർഷം മണ്ഡലത്തിലുടനീളം കടന്നപ്പള്ളി നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞാണ് ഇത്തവണ വോട്ടു പിടിക്കുന്നത്.. മൂന്നു പതിറ്റാണ്ടിലേറെ കോൺഗ്രസ് പ്രതിനിധികളുണ്ടായിട്ടും വികസനമില്ലാതെ മുരടിച്ച കണ്ണൂരിന് മാറ്റമുണ്ടായെന്നും അദ്ദേഹം പറയുന്നു.. ദീർഘവീക്ഷണത്തോടെ നടപ്പാക്കിയ നിരവധി പദ്ധതികളുണ്ട് മണ്ഡലത്തിലെന്നാണ് അവകാശവാദം. . സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി, തെക്കീ ബസാർ ഫ്‌ളൈ ഓവർ, മേലേ ചൊവ്വ അടിപ്പാത, പാപ്പിനിശേരി – -കിഴുത്തള്ളി ബൈപ്പാസ് എന്നിങ്ങനെ കണ്ണൂരിന്റെ മുഖച്ഛായ മാറ്റുന്ന ഒട്ടേറെ പദ്ധതികളും പുരോഗമിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാന്ധിയൻ പാരമ്പര്യത്തിന്റെ വെൺമയും വിശുദ്ധിയും പൊതുജീവിതത്തിലും ഉയർത്തിപ്പിടിക്കുന്ന രാമചന്ദ്രൻ കടന്നപ്പള്ളി(76) കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റുകൂടിയാണ്. 1970ലും 77ലും കാസർകോടുനിന്ന് പാർലമെന്റിലേക്കും 1980ൽ ഇരിക്കൂറിൽനിന്നും 2006ൽ എടക്കാടുനിന്നും നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ ദേവസ്വം മന്ത്രിയുമായിരുന്നു. കഴിഞ്ഞതവണ കടന്നപ്പള്ളിയോട് പരാജയപ്പെട്ട ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി (54)യാണ് യുഡിഎഫ് സ്ഥാനാർഥി.
തളാപ്പ് സ്വദേശിയായ അഡ്വ. അർച്ചന വണ്ടിച്ചാൽ(46) ആണ് ബിജെപി സ്ഥാനാർഥി. ബിജെപി ജില്ലാ സെക്രട്ടറിയാണ്. പഴയ കണ്ണൂർ നഗരസഭാ പ്രദേശങ്ങളും എടക്കാട്, ചേലോറ, എളയാവൂർ സോണലുകളും മുണ്ടേരി പഞ്ചായത്തും ചേർന്നതാണ് മണ്ഡലം. എന്നാൽ കണ്ണൂർ നഗരത്തിലെ ഇനിയും അഴിയാത്ത ഗതാഗത കുരുക്കാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ചുണ്ടിക്കാണിക്കുന്നത്.