വികസന കുതിപ്പിനൊരുങ്ങി കൂത്തുപറമ്പ്: 110 കോടി ചെലവഴിച്ച് ബസ് സ്റ്റാൻഡ് സമുച്ചയം വരുന്നു
കൂത്തുപറമ്പ്: വൻ വികസന കുതിപ്പിനൊരുങ്ങി കൂത്തുപറമ്പ് നഗരസഭ. സ്ഥലപരിമിതിയിൽ ഉഴലുന്ന കൂത്തുപറമ്പ് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതികളാണ് വരാൻ പോകുന്നത്. കൂത്തുപറമ്പില്‍ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന്റെ വിശദമായ പദ്ധതിരേഖ തയാറായതായി നഗരസഭാ അധികൃതർ അറിയിച്ചു.പാറാലില്‍ പത്തേമുക്കാല് ഏക്കര്‍ സ്ഥലത്ത് 110 കോടി രൂപ ചെലവിലാണ് ബസ്സ്റ്റാന്‍ഡ് നിര്‍മിക്കുക. തിരുവനന്തപുരം ആസ്ഥാനമായുള്ള ജിറ്റ്പാക്കാണ് പദ്ധതിരേഖ തയാറാക്കിയത്.
കൂത്തുപറമ്പ് നഗരസഭാകൗണ്‍സില്‍ അംഗീകരിച്ച പദ്ധതിരേഖ അംഗീകാരത്തിനായി ജില്ലാ ടൗണ്‍ പ്ലാനര്‍ മുഖേന അടുത്തദിവസം ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിക്കും.സർക്കാരിൽ നിന്നും ഒരുമാസത്തിനകം അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനുശേഷമാണ് ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുക. ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്റെ അതിര്‍ത്തി നിര്‍ണയിച്ച് വേലി കെട്ടി തിരിച്ചിട്ടുണ്ട്. 40 ബസ് ട്രാക്ക്, പാര്‍ക്കിംഗ് യാര്‍ഡ്, ശുചിമുറികള്‍, കംഫര്‍ട്ട് സ്റ്റേഷന്, ക്ലോക്ക് റൂം, ബസ് കാത്തിരിപ്പ് മുറികള്‍, ടൗണ്‍ സ്ക്വയര്‍, പാര്‍ക്ക്, സ്വിമ്മിംഗ് പൂള്, ടൗണ്‍ഹാള്‍ കം ഓഡിറ്റോറിയം, പോലീസ് എയ്ഡ് പോസ്റ്റ്, മുനിസിപ്പല്‍ അനക്സ് തുടങ്ങിയവയോടുകൂടിയതായിരിക്കും നിര്‍മാണം. 110 കോടി രൂപ നിര്‍മാണച്ചെലവ് കണക്കാക്കുന്നതായി നഗരസഭ ചെയര്മാന് എം.സുകുമാരന്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
നാലു നിലകള്‍ വരെയുള്ള എട്ട് കെട്ടിടങ്ങള്‍ ബസ്സ്റ്റാന്‍ഡില്‍ ഉണ്ടാകും. ഘട്ടംഘട്ടമായാണ് നിര്‍മാണം നടക്കുക. മൂന്നുവര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിലെ ബസ്സ്റ്റാന്‍ഡിലെ പരിമിതികള്‍ മനസിലാക്കി 2006-ലാണ് കൗണ്‍സില്‍ പുതിയ ബസ്സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2009-ല്‍ സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചു. 2018 മാര്‍ച്ച് നാലിനായിരുന്നു തറക്കല്ലിട്ടത്.

സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കിയത്. തൊക്കിലങ്ങാടി മുതൽ പാറാൽ വരെയും കുത്തുപറമ്പ് നഗരം മുതൽ കിണവക്കൽ വരെയുമുള്ള സ്ഥലങ്ങളിലേക്കാണ് കുത്തുപറമ്പ് നഗരം വ്യാപിച്ചുകിടക്കുന്നത്. നിലവിൽ നഗരഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ബസ് സ്റ്റാൻഡ് സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടുകയാണ്. സ്വകാര്യബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഒരേ സമയം നിർത്തിയിടുന്നതിനാൽ വൻ അപകട സാധ്യതയാണ് ഇവിടെ നിലനിൽക്കുന്നത്.
വൈസ് ചെയര്‍പേഴ്സണ്‍ എം.പി. മറിയംബീവി, സെക്രട്ടറി കെ.കെ. സജിത്ത് കുമാര്‍, നഗരസഭ എന്‍ജിനിയര്‍ കെ.വിനോദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.വി. രജീഷ്, കെ.അജിത, കൗണ്‍സിലര്‍ എ.ബിജുമോന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications