മലയോരത്തെ ഞെട്ടിച്ചു വീണ്ടും കവർച്ച: പെരിങ്ങോത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം
തളിപ്പറമ്പ്: തളിപറമ്പ് മേഖലയില്‍ വീണ്ടും കവര്‍ച്ച. പെരിങ്ങോം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കളവുപോയതായി പരാതി. പെരിങോം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ഉമ്മറ പൊയില്‍ മീറയിലാണ് സംഭവം.
പ്രവാസിയായ റിയാസ് എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടുകാര്‍ പള്ളിയില്‍ പരിപാടിക്ക് പോയി തിരികെ വന്നപ്പോഴാണ് മോഷണം നടന്നതായി മനസിലായത്്.പെരിങോം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. കണ്ണൂരില്‍ നിന്നുമെത്തിയ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.പ്രദേശത്തെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചുവരികയാണെന്ന് പൊലിസ് അറിയിച്ചു.

കഴിഞ്ഞ ദിവസം പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ ചിതപ്പിലെപ്പൊയിലില്‍ വീടിന്റെ ജനല്‍ ഗ്രില്‍സ് മുറിച്ച് അകത്തുകടന്ന് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. പളുങ്കു ബസാറില്‍ താമസിക്കുന്ന പ്രവാസി നാജിയാ മന്‍സിലില്‍ അബ്ദുള്ളയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
അബ്ദുള്ളയും കുടുംബവും വെള്ളിയാഴ്ച രാത്രി എട്ടോടെ വീട് പൂട്ടി തൊട്ടടുത്തപള്ളിയില്‍ നബിദിനാഘോഷത്തിന് പോയതായിരുന്നു. വീടിന്റെ പിറകിലെ ജനലിന്റെ ഗ്രില്‍സ് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മുറിച്ച് തള്ളിമാറ്റിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച ഇരുപത്തിയഞ്ചേകാല്‍ പവന്റെ സ്വര്‍ണാഭരണങ്ങളും 18,000 രൂപയും വിദേശ കറന്‍സിയും ആധാര്‍ കാര്‍ഡ് തുടങ്ങി വിലപ്പെട്ട രേഖകളും കവര്‍ന്നു. മുറികളില്‍ വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. രാത്രി 12.30 ഓടെയാണ് പള്ളിയില്‍നിന്ന് വീട്ടുകാര്‍ തിരിച്ചെത്തിയത്.
വിവരമറിഞ്ഞെത്തിയ പരിയാരം എസ്എച്ച്ഒ പി സി സഞ്ജയ്കുമാറും സംഘവും വീട്ടില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയില്‍നിന്ന് രാത്രി 9.50ന് മോഷ്ടാക്കള്‍ പിറകിലെ ജനാല ഗ്രില്‍സ് മുറിക്കുന്നതിന്റെ ദൃശ്യം കണ്ടെത്തി. മുഖം മറച്ച നിലയിലാണ് മോഷ്ടാക്കള്‍. അബ്ദുള്ളയുടെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
പരിയാരം പൊലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കവര്‍ച്ച വ്യാപകമാകുമ്പോഴും പൊലിസിന് പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലെന്ന പരാതി വ്യാപകമായിട്ടുണ്ട്. ഭവനഭേദനവും ക്ഷേത്രകവര്‍ച്ചയും നടത്തിയ കേസുകളിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications