അഴീക്കോട് മണ്ഡലത്തിൽ മൂന്നാമതും മത്സരിക്കുമെന്ന് കെഎം ഷാജിയുടെ പ്രഖ്യാപനം: ജില്ലാ മുസ്ലിം ലീഗ് നേതാക്കളിൽ അതൃപ
കണ്ണൂർ: അഴീക്കോട് മൂന്നാമങ്കത്തിന് കെ.എം ഷാജി ഇറങ്ങുന്നതിൽ മുസ്ലിം ലീഗ് ജില്ലാ നേതൃത്വത്തിന് കടുത്ത എതിർപ്പ്. കഴിഞ്ഞ ദിവസം അഴീക്കോട് വീണ്ടും മത്സരിക്കുമോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉറപ്പല്ലേയെന്നായിരുന്നു മുൻപിൻ നോക്കാതെയുള്ള കെ.എം ഷാജിയുടെ മറുപടി. എന്നാൽ പിന്നീടത് പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും വൻ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് തിരുത്തി പറയുകയും ചെയ്തു. കെ എം ഷാജി വീണ്ടും മത്സരിക്കുന്നതിനോട് ജില്ലാ മുസ്ലിം ലീഗ് നേതൃത്വത്തിന് താൽപ്പര്യമില്ല. പ്രാദേശിക പ്രവർത്തകരുടെ വികാരവും ഷാജിക്കെതിരാണ്.
അഴീക്കോട് ഹൈസ്കുളിന് പ്ലസ്ടു അനുവദിച്ചു തരാമെന്ന് പറഞ്ഞ് കോഴ വാങ്ങിയ സംഭവത്തിൽ അഴിക്കോട് മണ്ഡലം കമ്മിറ്റിയിലെ ചില പ്രാദേശിക നേതാക്കൾ ഷാജിക്കെതിരെ വിജിലൻസിന് മൊഴി വരെ നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഷാജിയെ വീണ്ടും സ്ഥാനാർത്ഥിയാക്കി മത്സരിപ്പിച്ചാൽ തങ്ങൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നും വിട്ടു നിൽക്കുമെന്ന് മുസ്ലിം ലീഗ് അഴീക്കോട് മണ്ഡലത്തിലെ പ്രവർത്തകർ ജില്ലാ നേതൃത്വത്തിന് അറിയിച്ചിട്ടുണ്ട്. പ്ളസ് ടു കോഴ്സ് ലഭിച്ചാൽ പുതപ്പാറയിൽപാർട്ടി ഓഫീസ് നിർമിക്കാൻ 25 ലക്ഷം രൂപ സംഭാവന നൽകാമെന്ന വാഗ്ദ്ധാനം നൽകിയ മാനേജ്മെൻ്റിൽ നിന്നും കെ.എം ഷാജി എംഎൽഎയെന്ന അധികാരമുപയോഗിച്ച് തങ്ങളറിയാതെ പണം വാങ്ങുകയായിരുന്നുവെന്നാണ് പ്രാദേശിക നേതൃത്വത്തിൻ്റെ ആരോപണം എന്നാൽ സംസ്ഥാന നേതൃത്വം നടപടിയെടുത്തില്ലെങ്കിലും പ്രാദേശിക തലത്തിൽ ഈ വിഷയം ഇപ്പൊഴും നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അഴീക്കോട് മണ്ഡലത്തിൽ കെ.എം ഷാജി ജന വിധി തേടുന്നത് പാർട്ടിക്കുള്ളിൽ കടുത്ത എതിർപ്പുയരുന്നത്.

മൂന്നാമങ്കത്തിന് താനില്ലെന്ന് കെ.എം ഷാജി പരസ്യമായി പ്രഖ്യാപിച്ചതോടെ കണ്ണൂർ ജില്ലയിലെ മുസ്‌ലിംലീഗിന്റെ ഏക സിറ്റിങ് സീറ്റായ അഴീക്കോട്ട് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ കരിം ചേലേരിയെ മത്സരിപ്പിക്കാമെന്നാണ് ജില്ലാ നേതൃത്വം കണക്ക് കൂട്ടിയിരുന്നത്. കഴിഞ്ഞയാഴ്ച പാണക്കാട്ടെത്തിയ ജില്ലാ നേതാക്കൾ അബ്ദുൽ കരീമിനെ സ്ഥാനാർത്ഥിയാക്കണമെന്ന നിർദേശവും മുൻപോട്ടുവെച്ചിരുന്നു.
വയനാട്ടിൽ നിന്നു വന്ന് ഷാജി പിടിച്ചെടുത്ത സിപിഎം കോട്ട സംരക്ഷിക്കേണ്ടത് മുസ്‌ലിംലീഗിന്റെ അഭിമാന പ്രശ്‌നമായതിനാൽ ഭിന്നതകൾ മാറ്റിവെച്ചു കൊണ്ട് ഏകപക്ഷീയമായാണ് ജില്ലാ നേതൃത്വം അബ്ദുൽ കരീംചേലേരിയുടെ പേര് മുൻപോട്ടുവെച്ചത്.
ജില്ലയിൽ തങ്ങളുടെ കൈവശമുള്ള ഒരേയൊരു സീറ്റിൽ ഇനി പുറത്തു നിന്നൊരാളെ മത്സരിപ്പിക്കേണ്ടതില്ലെന്നാണ് ജില്ലാ നേതാക്കൾ അറിയിച്ചത്. അഴീക്കോടിന് പുറമെ ജില്ലയിലെ തളിപ്പറമ്പും കൂത്തുപറമ്പും ലീഗ് ആവശ്യപ്പെടുന്നുണ്ട്. ഇതിൽ ഏതെങ്കിലുമൊന്ന് നൽകാമെന്ന് കോൺഗ്രസ് ഉറപ്പ് നൽകിയിട്ടുണ്ട്.
കൂത്തുപറമ്പിനാണ് ലീഗിന്റെ പ്രഥമ പരിഗണന. ഇവിടെ യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈറിനെ മത്സരിപ്പിക്കാനാണ് ആലോചന. അങ്ങനെയെങ്കിൽ രണ്ടാമത്തെ മണ്ഡലത്തിൽ ജില്ലയിൽ നിന്നുളള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്ന പൊതുവികാരം പാർട്ടിയിലുമുണ്ട്. ഇത് പൂർണമായി അവഗണിക്കാൻ സംസ്ഥാന നേതൃത്വത്തിനും കഴിയില്ല. ഇത് അബ്ദുൽ കരിം ചേലേരിക്ക് അനുകൂല ഘടകമായേക്കുമെന്ന് ജില്ലാ നേതൃത്വം വിശ്വസിക്കുന്നു. എം.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ കരിം ചേലേരി ജില്ലയിൽ ലീഗിന്റെ ജനകീയ മുഖം കൂടിയാണ്.
2011ലും 2016ലും ശക്തമായ മത്സരത്തിനൊടുവിലാണ് കെ.എം ഷാജിഅഴീക്കോട് ജയിച്ചു കയറിയത്. ഇത്തവണയും ഇവിടെ മണ്ഡലത്തിൽ ഈസി വാക്കോവർ യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് തന്നെയാണ് മണ്ഡലത്തിൽ ആഴത്തിൽ വേരുകളുളള കരിം ചേലേരിയിലേക്ക് ചർച്ചകൾ എത്തിയത്. വളപട്ടണം പഞ്ചായത്തിൽ അടക്കം ലീഗും കോൺഗ്രസും തമ്മിൽ നില നിന്നിരുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായതും മുസ്ലീം ലീഗിന് ആത്മവിശ്വാസം നൽകിയിട്ടുണ്ട്.ഇതിനിടെയാണ് മുസ്ലിം ലീഗ് കണ്ണുർ ജില്ലാ നേതൃത്വത്തിൻ്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് കെ.എം ഷാജി വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications