കര്‍ണാടകയില്‍ നിന്നെത്തിയവർക്ക് മുട്ടന്‍പണി: രജിസ്റ്റർ ചെയ്യാത്തവരെ തിരിച്ചയച്ച് പോലീസ്
ഇരിട്ടി: കൊവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് കടക്കാന്‍ ശ്രമിച്ചവരെ ഇരിട്ടി കൂട്ടുപുഴ പാലത്തിനരികെ നിന്നും പോലീസ് തടഞ്ഞു തിരിച്ചയക്കുന്നത് പതിവാകുന്നു. അന്തര്‍സംസ്ഥാന യാത്രയ്ക്കുള്ള എല്ലാ നിയന്ത്രണവും കര്‍ണാടക പിന്‍വലിച്ചതോടെയാണ് കുടകില്‍ നിന്നും കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ മാക്കൂട്ടം വഴി യാത്രക്കാരുടെ പ്രവാഹമുണ്ടായത്.
എന്നാല്‍ കേരളത്തിലെ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെയായിരുന്നു ഓണാഘോഷത്തിനായി നാട്ടിലേക്കു ബെംഗളൂരു, മൈസൂരു വീരാജ്‌പേട്ട എന്നിവടങ്ങളില്‍ നിന്നുള്ളവരുടെ കുത്തൊഴുക്ക്. അന്തര്‍ സംസ്ഥാന യാത്രയ്ക്കുള്ള എല്ലാ നിയന്ത്രണങ്ങളും കര്‍ണാടക പിന്‍വലിച്ചതോടെ കുടകില്‍ നിന്നും കൊവിഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതെ മാക്കൂട്ടം -പാത വഴി കേരളത്തിലേക്ക് എത്തിയ യാത്രക്കാരെ സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴയില്‍ പോലീസ് തടഞ്ഞു തിരിച്ചയച്ചു.

കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക്ക് 3.0 വിജ്ഞാപന പ്രകാരം കര്‍ണാടക അന്തര്‍ സംസ്ഥാന യാത്രയിലുള്ള എല്ലാനിയന്ത്രണവും പിന്‍വലിച്ചത്. നേരത്തെ കര്‍ണാടകയിലേക്കു പോകുന്നവര്‍ അവരുടെ കൊവിഡ് സുരക്ഷാ പോര്‍ട്ടലായ സേവാസിന്ധുവില്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നു. ചെക്ക് പോസ്റ്റില്‍ പരിശോധനയ്ക്കു വിധേയമായിരുന്നു യാത്രക്കാരെ കടത്തി വിട്ടത്. ചെക്ക് പോസ്റ്റിലുള്ള പരിശോധനയും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതുമാണ് കര്‍ണാടക പിന്‍വലിച്ചത്. കേരളത്തിലും ഇതു തന്നെയായിരിക്കും സ്ഥിതിയെന്നു കരുതി കര്‍ണാടകത്തിലെ വിവിധഭാഗങ്ങളില്‍ മാക്കൂട്ടം ചുരം പാത വഴി കേരളത്തിലേക്ക് എത്തിയവരെയാണ് കൂട്ടുപുഴയില്‍ വച്ചു തടഞ്ഞ് തിരിച്ചയച്ചത്.
കേരളത്തില്‍ നിയന്ത്രണമെല്ലാം നീക്കിയതായുള്ള കര്‍ണാടക ദിനപത്രങ്ങളില്‍ കണ്ട വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ചുരം പാതവഴി എത്തിയതെന്നു യാത്രക്കാര്‍ പറഞ്ഞു.കഴിഞ്ഞദിവസം നൂറോളം പേരാണ് ഇത്തരത്തില്‍ എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരെ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നിലനില്‍ക്കുന്നതിനാലാണ് തിരിച്ചയച്ചതെന്ന് ഇരിട്ടി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം. കുട്ടികൃഷ്ണന്‍ പറഞ്ഞു. ചൊവ്വാഴ്ച്ച പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു ബംഗളൂരില്‍ നിന്നുമെത്തിയ മൂന്ന് പേര്‍ക്ക് കിളിയന്തറയിലെ ആരോഗ്യവകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ നടത്തി ആന്റിജന്‍ ടെസ്റ്റില്‍ കൊവിഡ് പോസറ്റീവാണെന്നു കണ്ടെത്തിയിരുന്നു. ഇവരെ ആരോഗ്യവകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ മറികടന്നുകൊണ്ടു കണ്ണൂര്‍- കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിക്കുന്ന ദേശീയ പാത ഒഴികെയുള്ള മറ്റു പ്രധാനപാതകളെല്ലാം പൊലിസ് ഏകപക്ഷീയമായി അടച്ചിട്ടത്് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ഇതിനാല്‍ കെട്ടിട നിര്‍മാണങ്ങള്‍ ഉള്‍പ്പെടെയുള്ള ജോലികള്‍ നിശ്ചലമാകുന്ന അവസ്ഥയിലാണുള്ളത്.കോഴിക്കോടു ഭാഗത്തു നിന്ന് പാനൂര്‍-കടവത്തൂര്‍- പെരിങ്ങത്തൂര്‍ ഭാഗങ്ങളിലേക്ക് സാധനസാഗ്രികളുമായി വരുന്ന ചരക്ക് വാഹനങ്ങള്‍ മാഹി ദേശീയ പാത വഴി കടന്നുവരേണ്ട സാഹചര്യമാണുള്ളത്. കൊളവല്ലൂര്‍ സ്‌റ്റേഷന്‍ പരിധിയിലെ കായലോട്ട് താഴെ പാലം, മുണ്ടത്തോട് പാലം എന്നിവ പൂര്‍ണമായി മണ്ണിട്ട് അടച്ചിട്ടിരിക്കുകയാണ്. കോഴിക്കോട് എയര്‍പോര്‍ട്ട് റോഡായ മോന്താല്‍ പാലം, കാഞ്ഞിരക്കടവ് പാലം എന്നിവ ബാരിക്കേഡ്
ഉപയോഗിച്ച് പൂര്‍ണമായും അടച്ചിടുകയും പെരിങ്ങത്തൂര്‍-ചെറ്റക്കണ്ടി പാലങ്ങളില്‍ ചരക്ക് വാഹനങ്ങള്‍ക്കു നിയന്ത്രണം തുടരുകയുമാണ് ചെയ്യുന്നത്. ജില്ലാ അതിര്‍ത്തികള്‍ അടച്ചിടാന്‍ ജില്ലാപൊലിസ് മേധാവിയുടെ നിര്‍ദേശമാണ് നടപ്പാക്കുന്നതെന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാല്‍ ഇതിനെതിരെ പ്രദേശവാസികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.












Click it and Unblock the Notifications