ചെന്നിത്തലയുടെ ഐശ്വര്യയാത്രയ്ക്ക് ആദരാജ്ഞലികളർപ്പിച്ച വീക്ഷണം പരസ്യം: കടുത്ത നടപടിക്ക് കെപിസിസി
കാഞ്ഞങ്ങാട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ചു വരുന്ന ഐശ്വര്യ യാത്രക്ക് ആദരാഞ്ജലി അര്‍പ്പിച്ചു വീക്ഷണം പത്രത്തിൽ പ്രസിദ്ധീകരിച്ച പരസ്യത്തെ ചൊല്ലി കോൺഗ്രസിൽ അതൃപ്തി പടരുന്നു. ഐശ്വര്യ യാത്രയുടെ ശോഭകളഞ്ഞ വീക്ഷണം പത്രത്തിലെ ഗുരുതര പിഴക് കെപിസിസി നേതൃത്വം അന്വേഷിച്ചുവരികയാണ്. കൈപ്പിഴ യാദൃശ്ചികമല്ലെന്നും ബോധപൂർവ്വമായ നീക്കത്തിന്റെ ഭാഗമാണെന്നും മുതിർന്ന ഒരു കെ.പി.സി.സി നേതാവ് പ്രതികരിച്ചു.
കാസർഗോട്ടെ പാർട്ടിയിലെ ഗ്രൂപ്പുവഴക്ക് ആദരാജ്ഞലികളർപ്പിക്കുന്നതിന് കാരണമായിട്ടുണ്ടോയെന്നാണ് കെ.പി.സി.സി നേതൃത്വം അന്വേഷിക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ചു മാസത്തിലേറെയായി ശമ്പളം ലഭിക്കാത്ത ജീവനക്കാരുടെ പ്രതിഷേധവും പത്ര പരസ്യത്തിലെ പിഴവിന് കാരണമായിട്ടുണ്ടോയെന്ന ആരോപണവും അന്വേഷിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ വീക്ഷണം പത്ര മാനേജ്മെന്റിനോട് കെപിസിസി നിർദ്ദേശിച്ചിട്ടുണ്ട്.

ആശംസക്ക് പകരം ആദരാഞ്ജലികള്‍ എന്ന് പ്രയോഗിച്ചതിനാണ് വിശദീകരണം തേടിയത്. ഇതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്‍റെ ഐശ്വര്യ കേരള യാത്രയ്ക്ക് ഞായറാഴ്ച വൈകുന്നേരം കുമ്പളയിൽ തുടക്കമായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി യാത്ര ഉദ്ഘാടനം ചെയ്തു. യാത്രയ്ക്ക് ആശംസകൾ അർപ്പിച്ച് പത്രത്തിന്‍റെ അവസാന പേജിൽ വന്ന പരസ്യത്തിലാണ് അബദ്ധം പറ്റിയത്. ആശംസകളോടെ എന്നതിന് പകരം ആദരാഞ്ജലികളോടെ എന്നാണ് ചേർത്തിട്ടുള്ളത്. അതിനു താഴെ പരസ്യദാതാക്കളുടെ പേരും വിവരങ്ങളുമുണ്ട്. കാസർക്കോട് ഡി.സി.സിയുടേതാണ് പരസ്യം. ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിന്‍റെ കുറിപ്പും ഇതേ കേളത്തിലുണ്ട്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'ഐശ്വര്യ കേരള' യാത്രയ്ക്ക് കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്നത് സാങ്കേതിക പിഴവല്ലെന്ന് നിഗമനം. പത്രത്തിലെ പരസ്യം ഗൗരവതരമായ വീഴ്ചയാണെന്നും ആസൂത്രിത അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പത്രത്തിന്റെ എംഡിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ ജോസഫ് അറിയിച്ചു. സംഭവത്തില്‍ ജാഗ്രതക്കുറവുണ്ടായെന്നും ബന്ധപ്പെട്ടവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ പ്രചരണത്തിന് തുടക്കം കുറിക്കുന്ന യാത്രയ്ക്ക് തന്നെ പാര്‍ടി പത്രത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത് കോണ്‍ഗ്രസിനുള്ളിലും വലിയ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനാണ് എംഡി. അതുകൊണ്ടുതന്നെ ഐ ഗ്രൂപ്പ് ചില സംശയങ്ങള്‍ ഉന്നയിക്കുന്നുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത് ഐ ഗ്രൂപ്പാണെന്ന ആരോപണം എ ക്യാമ്പിനുണ്ടായിരുന്നു. അതിനു മറുപടിയെന്നോണമാണ് ചെന്നിത്തലയുടെ യാത്രയെ ആക്ഷേപിച്ചതെന്നാണ് സൂചന.
വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഐശ്വര്യ കേരള യാത്രയ്ക്ക് ഇനി പത്രത്തില്‍ പരസ്യമുണ്ടാകില്ലെന്നും എംഡി അറിയിച്ചിട്ടുണ്ട്. പി ടി തോമസാണ് വീക്ഷണത്തിന്റെ എഡിറ്റര്‍. ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനും മാനേജിംഗ് എഡിറ്ററായി ശൂരനാട് രാജശേഖരനും പ്രവര്‍ത്തിച്ചു വരികയാണ്. വീക്ഷണത്തിൽ വന്ന പിഴവ് സോഷ്യൽ മീഡിയയിൽ വൈറലാവുകയും രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിന് കാരണമാവുകയും ചെയ്തതോടെയാണ് അച്ചടക്ക നടപടി യുമായി കെ.പി.സി.സി.രംഗത്തിറങ്ങിയത്.












Click it and Unblock the Notifications