മട്ടന്നൂരിലെ ദിജിലിന്റെ മരണം കൊലപാതകമെന്ന് പോലീസ്: ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
മട്ടന്നൂർ: മട്ടന്നൂരിനടുത്തെ മാലൂരിൽ ആളൊഴിഞ്ഞ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ഗൾഫിൽ നിന്നും അടുത്ത കാലത്തായി നാട്ടിൽ അവധിയിലെത്തിയ യുവാവാണ് മരിച്ചത്. ഇയാളുടെ ബന്ധുക്കളുടെ പരാതിയിൽ പ്രദേശവാസിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാലൂര്‍ സിറ്റിയിലെ ഒരു ഓട്ടോ ഡ്രൈവറെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളും ദിജിലും തമ്മിലുള്ള ബന്ധം എന്താണെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
കേരളത്തിൽ ജാതി വിവേചനം... സഹപ്രവര്‍ത്തകനില്‍നിന്ന് ജാതി അധിക്ഷേപം, പഞ്ചായത്ത് മെമ്പർ രാജിവെച്ചു!
കഴിഞ്ഞ ഞായറാഴ്ച്ച രാത്രിടെയാണ് ഓട്ടോ ഡ്രൈവറെ പൊലിസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാവിലെയാണ് സ്വന്തം വീടിന് സമീപത്തുള്ള മറ്റൊരു വീടിന്റെ കിണര്‍ കരയില്‍ മാലൂര്‍ കുണ്ടേരിപ്പൊയില്‍ കരിവെള്ളൂരിലെ പത്തിയില്‍ ഹൗസില്‍ പാറേക്കണ്ടി ദിജിലിനെ (32) മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കിണറിന്റെ സമീപത്തെ ഹൂക്കില്‍ പ്ലാസ്റ്റിക് കയര്‍ കെട്ടി കയറിന്റെ മറ്റേ അറ്റം കഴുത്തില്‍ കുരുക്കിയ നിലയില്‍ കിണറിന് സമീപം കിടന്ന നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.
മൃതദേഹത്തില്‍ ചിലയിടത്ത് മുറിവുകളും സമീപത്തായി രക്തത്തിന്റെ പാടുകളും ഉണ്ടായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതില്‍ കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. കണ്ണൂരില്‍ നിന്നും ഫോറന്‍സിക്, വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ദിജിലിന്റെ കഴുത്തില്‍ കുരുങ്ങികിടന്ന കയറില്‍ നിന്നുള്‍പ്പെടെ വിരലടയാളങ്ങള്‍ ലഭിച്ചതായാണ് സൂചന. മൃതദേഹം കിടന്ന സ്ഥലത്തു നിന്നും പോലീസ് നായ കുറച്ചു അകലെ റോഡിനു എതിര്‍വശത്തുള്ള പുഴയോരം വരെ മണം പിടിച്ചു പോയിരുന്നു.
ദിജിലിന്റെ ഫോണ്‍ പരിശോധിച്ചതനെ തുടര്‍ന്ന് പ്രദേശവാസികളായ ചിലരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഞായറാഴ്ച്ചരാത്രിയോടെയാണ് മാലൂര്‍ സിറ്റിയിലെ ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തത്. കണ്ണൂര്‍ ഗവ:മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന മൃതദേഹ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൊലപാതകം തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് മാലൂര്‍ പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നാട്ടിലെത്തിച്ചു സംസ്കരിച്ചു'