മാക്കൂട്ടം ചുരത്തിലൂടെ കണ്ണുരിലെത്തുന്നവർക്ക് കൊവിഡ് പരിശോധനയില്ല: രോഗവ്യാപന ഭീഷണി ശക്തമാകുന്നു
കണ്ണൂർ: ഇരിട്ടിയിലെ മാക്കൂട്ടം ചുരം പാതയിലെ ചെക്‌പോസ്റ്റ് വഴി കർണാടകത്തിലേക്ക് പ്രവേശിക്കുന്നതിന് കുടക് ജില്ലാ അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണം കർശനമായി തുടരവേ കർണാടകത്തിൽനിന്ന് കേരളത്തിലേക്ക് വരുന്നവരെ പരിശോധിക്കാൻ സംസ്ഥാനാതിർത്തിയിൽ സംവിധാനങ്ങൾ ഒന്നുമില്ല. കേരളത്തിലേക്ക് വരുന്ന മറ്റു സംസ്ഥാന തൊഴിലാളികൾക്കും യാത്രക്കാർക്കും ക്വാറന്റീൻ നിർബന്ധമാക്കിയെങ്കിലും കേരള-കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പരിശോധനയ്ക്കുള്ള സംവിധാനമൊന്നും സ്വീകരിച്ചിട്ടില്ല.
കേരളത്തിൽനിന്ന് കർണാടകത്തിൽ പ്രവേശിക്കുന്നവർക്ക് കോവിഡില്ലെന്ന ആർടിപിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കർണാടകയിൽനിന്നുള്ള ഒട്ടേറെ തൊഴിലാളികൾ കേരളത്തിൽ ചെങ്കൽമേഖലകളിലും മറ്റും തൊഴിലെടുക്കുന്നുണ്ട്. നേരത്തേ അടച്ചിടൽകാലത്ത് നാട്ടിലേക്കുപോയ തൊഴിലാളികളിൽ പലരും പലഘട്ടങ്ങളിലായി വീണ്ടും കേരളത്തിലേക്ക് തിരിച്ചെത്തുന്നുണ്ട്.

ഇവരെ അതിർത്തിയിൽ പരിശോധിച്ച് കോവിഡില്ലെന്ന് ഉറപ്പുവരുത്താനുളള സംവിധാനവും ഇപ്പോഴില്ല. ഇങ്ങനെവരുന്ന തൊഴിലാളികളിൽ പലരും ഏഴുദിവസത്തെ നിർബന്ധിത ക്വാറന്റീൻപോലും സ്വീകരിക്കാതെ നേരേ ജോലിസ്ഥലത്ത് ഹാജരാവുകയാണ്. നേരത്തേ മാക്കൂട്ടം ചുരംപാതവഴി വരുന്നവരെ പരിശോധിക്കാൻ കൂട്ടുപുഴ പാലത്തിന് സമീപം പോലീസിന്റെ താത്‌കാലിക എയ്ഡ് പോസ്റ്റും കിളിയന്തറയിൽ ആരോഗ്യ വകുപ്പിന്റെയും പോലീസിന്റെയും പരിശോധനാ സംവിധാനങ്ങളുമെല്ലാം ഒരുക്കിയിരുന്നു.
കൂട്ടപുഴയിലേയും കിളിയന്തറയിലേയും പോലീസ് എയ്ഡ് പോസ്റ്റ് പൂർണമായും നിർത്തലാക്കി. കിളിയന്തറയിൽ ആരോഗ്യ വകുപ്പിന്റെ ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ടെങ്കിലും കോവിഡുണ്ടെന്ന് ബോധ്യമായവരെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നടപടിപോലുമില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. തിരഞ്ഞെടുപ്പുകാലത്ത് അതിർത്തിയിൽ കള്ളപ്പണവും മറ്റും കണ്ടെത്തുന്നതിന് വൻതോതിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ, കോവിഡുമായി ബന്ധപ്പെട്ടുള്ള ഒരു പരിശോധനയുമുണ്ടായിട്ടില്ല.ഇതിനിടെ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമങ്ങളിൽ കൊ വിഡ് അതിവേഗം വ്യാപിക്കുകയാണ്.
പേരാവൂർ താലൂക്കാശുപത്രിയുടെ നേതൃത്വത്തിൽ സെയ്ന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന കോവിഡ് മെഗാ ടെസ്റ്റിങ്ങ് സെന്ററിൽ 634 പേർ ടെസ്റ്റ് നടത്തി. 464 പേർ അർ.ടി.പി.സി.ആർ ടെസ്റ്റും 169പേർ ആന്റിജൻ ടെസ്റ്റുമാണ് ചെയ്തത്. ആന്റിജൻ ടെസ്റ്റ് ചെയ്ത 169 പേരിൽ 43പേരുടെ പരിശോധന ഫലം പോസിറ്റീവാണ്. പേരാവൂർ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ.ഗ്രിഫിൻ സുരേന്ദ്രൻ,ഹെല്ത്ത് ഇൻസ്‌പെക്ടർ എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാരായ അഞ്ജു, കീർത്തന, അർജുൻ എന്നിവരാണ് ടെസ്റ്റ് നടത്തിയത്.
പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കേളകം, കൊട്ടിയൂർ, കണിച്ചാർ, കോളയാട്, മാലൂർ, മുഴക്കുന്ന്, പേരാവൂർ എന്നീ പഞ്ചായത്തുകളിലുള്ളവർക്കാണ് പേരാവൂർ താലൂക്കാശുപത്രിയും പേരാവൂർ പഞ്ചായത്തും ചേർന്ന് മെഗാ ടെസ്റ്റ് സംവിധാനം ഏർപ്പെടുത്തിയത്.ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും കൂട്ട പരിശോധനാ സംവിധാനം ഒരുക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചെങ്കിലും പേരാവൂർ ബ്ലോക്കിലെ പേരാവൂർ പഞ്ചായത്ത് ഒഴികെയുള്ള പഞ്ചായത്തുകൾ കൂട്ട പരിശോധന സംവിധാനം ഏർപ്പെടുത്തിയിരുന്നില്ല.












Click it and Unblock the Notifications