നിർബന്ധിച്ച് വേതന അവധി: നഴ്സ് ദിനത്തിൽ സ്വകാര്യ ആശുപത്രി ഉപരോധിച്ച കണ്ണൂരിലെ നഴ്സുമാർ
കണ്ണൂർ: രാജ്യത്ത് കൊവിഡ് പടർന്നു പിടിക്കുമ്പോഴും നഴ്സുമാരോടുള്ള സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ മനോഭാവത്തിന് മാറ്റമില്ല. ചെലവ് വെട്ടിച്ചുരുക്കുന്നതിന്റെ ഭാഗമായി നഴ്സുമാരെ കൊണ്ട് നിർബന്ധിതമായി വേതനമില്ലാ അവധിയെടുപ്പിക്കാൻ മത്സരിക്കുകയാണ് ചില സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. ഇതു കൂടാതെ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകാതെയാണ് ഇവർ രോഗികളെ പരിചരിക്കുന്നത്. നിരന്തരം ആവിശ്യപ്പെട്ടിട്ടും മാസ്കും ഗ്ളൗസും വിതരണം ചെയ്യാതെ ആശുപത്രി അധികൃതർ പീഡിപ്പിക്കുന്നതിനെതിരെ കടുത്ത പ്രതിഷേധവുമായി കണ്ണൂരിലെ നഴ്സുമാരാണ് രംഗത്തെത്തിയിട്ടുള്ളത്.
ഇൻഡ്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇവർ ഡ്യൂട്ടി ബഹിഷ്കരിച്ച് ആശുപത്രി ഉപരോധിച്ചു. ചൊവ്വാഴ്ച്ച രാവിലെ എട്ടുമണിക്ക് കണ്ണൂർ കൊയിലി ആശുപത്രിയിലാണ് സമരമാരംഭിച്ചത്. കണ്ണൂർ കൊയിലി ആശുപത്രിയിൽ ഡ്യൂട്ടിക്കെത്തുന്ന നഴ്സുമാരിൽ നിന്നും 25 രൂപ ഒരു മാസ് കിന് മാനേജ്മെന്റ് ഈടാക്കിയതാണ് വൻ പ്രതിഷേധത്തിനിടയാക്കിയത്. ഇതു കൂടാതെ നിരവധി രോഗികളെ പരിശോധിക്കുന്ന ഇവർക്ക് കൊവിഡ് രോഗബാധയേൽക്കാതിരിക്കാനായി യാതൊരു വിധ സൗകര്യങ്ങളും ഏർപ്പെടുത്തിയില്ല. ഇതോടെയാണ് അന്താരാഷ്ട്ര നഴ്‍സ് ദിനത്തിൽ പ്രതിഷേധവുമായി കണ്ണൂരിലെ പ്രമുഖസ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ. രംഗത്തിറങ്ങിയത്.

ഇതു കൂടാതെ പ്രതിമാസം ശമ്പളമില്ലാതെ 10 ദിവസം നിർബന്ധിത അവധിയെടുക്കാൻ മാനേജ്‍മെന്റ് ആവശ്യപ്പെട്ടതായി കണ്ണൂർ കൊയിലി ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. കൊറോണക്കാലത്ത് മാസ്ക് അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ വേണമെന്നും നഴ്സുമാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് നടപടിയെടുക്കുന്നില്ല. മാസ്ക് വേണമെങ്കിൽ 25 രൂപ കൗണ്ടറിൽ അടയ്ക്കണമെന്നാണ് മാനേജ്മെന്റ് പ്രതിനിധികൾ പറയുന്നതെന്ന് നഴ്‌സുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഇതോടെ അറുപതോളം നഴ്സുമാരാണ് ഇപ്പോള്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. തിങ്കളാഴ്ച്ച നൈറ്റ് ഡ്യൂട്ടിക്ക് കയറിയ നഴ്സുമാര്‍ ഡ്യൂട്ടിയില്‍ തുടരുകയാണ്. രോഗികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് നിലവില്‍ ഡ്യൂട്ടിയിലുള്ളവര്‍ ഡ്യൂട്ടിയില്‍ തുടരാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഡ്യൂട്ടിക്ക് കയറേണ്ട നഴ്സുമാരാണ് ഇന്ന് സമരത്തിനിറങ്ങിയിരിക്കുന്നത്.
മൂന്ന് ആവശ്യങ്ങളാണ് ഇവര്‍ പ്രധാനമായും സമരത്തിന് കാരണമായി പറയുന്നത്. ഈ കോറോണകാലത്തുപോലും അവശ്യമായ സുരക്ഷാ മുന്‍കരുതലുകളായ മാസ്കോ, പിപിറ്റി കിറ്റോ ഒന്നും നഴ്സുമാര്‍ക്ക് അനുവദിച്ചിട്ടില്ല. മാസ്ക് ഫാര്‍മസിയില്‍ നിന്ന് പലരും കാശുകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് പത്തു പതിനഞ്ചും ദിവസം ശമ്പളമില്ലാത്ത നിര്‍ബന്ധ അവധിക്ക് പോകാന്‍ മാനേജ്‍മെന്റ് നിര്‍ബന്ധിക്കുകയാണ്. പിരിച്ചുവിടലടക്കമുള്ള ഭീഷണിയും മാനേജ്‍മെന്റ് ഉയര്‍ത്തുന്നുണ്ട്.
ലോക്ക്ഡൌണ്‍ കാലമായിട്ടും ആശുപത്രി അധികൃതര്‍ സ്റ്റാഫുകള്‍ക്ക് വാഹന സൌകര്യം നല്‍കിയില്ലെന്ന പരാതിയും ഇവര്‍ ഉയര്‍ത്തുന്നു. സമരത്തെ തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം സ്തംഭിച്ചു. ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേത്യത്വത്തിലാണ് സമരം നടത്തുന്നത്. സമരത്തെ കുറിച്ച് കണ്ണൂർ ഡിഎംഒ ഡോ. നാരായൺ നായ്ക്ക് റിപ്പോർട്ട് തേടിയിട്ടുണ്ട്. നേരത്തെ വേതന വർധനവ് ആവശ്യപ്പെട്ട് ഒരു മാസത്തോളം ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സമരം നടത്തിയ ആശുപത്രിയാണിത്. ഇതു കൂടാതെ മതിയായ മാലിന്യ സംസ്കരണ സംവിധാനമില്ലാത്തതിനാൽ ഈ ആശുപത്രിക്കെതിരെ ആരോഗ്യ വകുപ്പ് നടപടിയെടുത്തിരുന്നു.












Click it and Unblock the Notifications