കൊങ്കച്ചിയിൽ ബിജെപി ക്രിസ്തുമസ് ആഘോഷം മുടക്കി, പിറ്റേന്ന് അതേ സ്ഥലത്ത് ആഘോഷം, പ്രതികരിച്ച് ജയരാജൻ
കണ്ണൂര്‍: കൂത്തുപറമ്പ് കൊങ്കച്ചി എന്ന സ്ഥലത്ത് ബിജെപി പ്രവര്‍ത്തകര്‍ ക്രിസ്തുമസ് ആഘോഷം തടഞ്ഞതിനെതിരെ സിപിഎം നേതാവ് പി ജയരാജന്‍. കുട്ടികളും അമ്മമാരും അടങ്ങിയ സംഘത്തെ ബിജെപിക്കാര്‍ കായികമായി ആക്രമിച്ച് ആഘോഷം മുടക്കിയെന്ന് പി ജയരാജന്‍ ആരോപിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം അതേ സ്ഥലത്ത് തന്നെ സ്ത്രീകളും കുട്ടികളും അടക്കമുളളവര്‍ ഒത്തുചേര്‍ന്ന് ക്രിസ്തുമസ് ആഘോഷം നടത്തുകയുണ്ടായി. ഫാസിസ്റ്റുകളുടെ നീക്കത്തിന് എതിരെയുളള ചെറുത്ത് നില്‍പ്പാണിതെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പി ജയരാജന്റെ കുറിപ്പ്: "കൊങ്കച്ചിയിൽ ഇതൊന്നും നടക്കൂലത്രേ". ക്രിസ്തുമസ് ജാതിമത ഭേദമന്യേ കേരളീയർ ആഘോഷിക്കാറുണ്ട്.വീടുകളിൽ പുൽക്കൂടൊരുക്കുകയും നക്ഷത്രം തൂക്കുകയും കരോൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ട്. ക്രിസ്തുമസ് മാത്രമല്ല ഓണം ആയാലും ഈദ് ആയാലും മലയാളികൾക്ക് അങ്ങനെ തന്നെ. ഞാന്‍ താമസിക്കുന്ന സ്ഥലത്തിന് കുറച്ചപ്പുറത്താണ് കൊങ്കച്ചി എന്ന പ്രദേശം. പണ്ടുമുതലേ സംഘപരിവാറിന്‍റെ ശക്തികേന്ദ്രമാണ് അവിടം. ആര്‍ എസ് എസ് ക്രിമിനലുകളുടെ താവളമായതുകൊണ്ട് തന്നെ അധികമാരും അങ്ങോട്ട് പോകാറില്ല. എതിരഭിപ്രായക്കാരെ അവര്‍ വെച്ച് പൊറുപ്പിക്കാറില്ല.

കഴിഞ്ഞ ദിവസം ഒരു കൂട്ടം ചെറുപ്പക്കാരും കുട്ടികളും അമ്മമാരും കൊങ്കച്ചിയിൽ ക്രിസ്തുമസ് ആഘോഷിച്ചപ്പോള്‍ ബിജെപി കൂത്തുപറമ്പ് മണ്ഡലം നേതാക്കളുടെ നേതൃത്വത്തില്‍ അവരെ കായികമായി ആക്രമിച്ച് പരിപാടി അലങ്കോലമാക്കി. എന്നാല്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തി. തൊട്ടടുത്ത ദിവസം അതേ സ്ഥലത്ത് ക്രിസ്തുമസ് ആഘോഷം സംഘടിപ്പിക്കുകയും ചെയ്തു. ക്രിസ്ത്യൻ സമുദായത്തിൽപെട്ടവർ ഇല്ലാത്ത പ്രദേശം കൂടിയാണിത്. നാട്ടിൻപുറങ്ങളിൽ ഇത്തരം ആഘോഷങ്ങളെ തടയുന്നവരാണ് ന്യുനപക്ഷ മോർച്ചയുടെ പേരിൽ തൃശൂരിലും എറണാകുളത്തും ഒക്കെ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്.
ആർഎസ്എസുകാരുടെ പ്രധാന ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്മ്യുണിസ്റ്റുകാരുമാണ്. അത് പലവട്ടം അവർ വ്യക്തമാക്കിയതുമാണ്. എന്നാൽ ഇനിയും അത് മനസിലാവാത്ത ഒരു ചെറു വിഭാഗം ന്യുനപക്ഷ മോർച്ചയെന്ന പേരിൽ സംഘ്പരിവാറിനൊപ്പം ചേർന്നിട്ടുണ്ട്. ഇന്നല്ലെങ്കിൽ നാളെ അവർക്ക് അത് മനസിലാവും.
നമ്മുടെ നാട് മതമൈത്രിയുടെ വിളനിലമായി നിലനിൽക്കുന്നത് ശക്തമായ മത സൗഹാർദ്ദം ഉള്ളതുകൊണ്ടാണ്. അത് തകർക്കാനാണ് ഒരു ഭാഗത്ത് ആർഎസ്എസും മറുഭാഗത്ത് എസ്ഡിപിഐയും ശ്രമിക്കുന്നത്. ഈ ശ്രമങ്ങൾക്കെതിരെ ശക്തമായ ചെറുത്ത്നിൽപ്പ് ഉണ്ടാവുക തന്നെ ചെയ്യും. ഫാസിസ്റ്റുകളുടെ നീക്കത്തിനെതിരെയുള്ള ചെറുത്ത് നിൽപ്പാണ് കൊങ്കച്ചി കുടക്കീഴിൽ നടന്നത്. അവിടെ ക്രിസ്മസ് ആഘോഷം നടത്തിയ സ്ത്രീകളെയും കുട്ടികളെയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നു. ആദ്യ ദിവസം നടത്തിയ ക്രിസ്തുമസ് ആഘോഷം സംഘപരിവാർ അക്രമിക്കുന്നതിന്റെ വീഡിയോ ചുവടെ












Click it and Unblock the Notifications