ലെവല്‍ ക്രോസില്‍ കുടുങ്ങിയ ചരക്കുലോറി ഒന്നേ മുക്കാല്‍ലക്ഷം നഷ്ട പരിഹാരം അടയ്ക്കണമെന്ന് റെയില്‍വേ
കണ്ണൂര്‍: തലശേരി കൊടുവള്ളി റെയില്‍വേ ഗേറ്റ് ലെവല്‍ക്രോസില്‍ ചരക്കുലോറി കുടുങ്ങി ട്രെയിന്‍ഗതാഗതം തടസപ്പെട്ട സംഭവത്തില്‍ ലോറിയുടെ ഉടമ റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒന്നേ മുക്കാല്‍ ലക്ഷം നല്‍കണമെന്ന് നിര്‍ദ്ദേശം. അപകടത്തെ തുടര്‍ന്ന്‌റെയില്‍വേയ്ക്കു സംഭവിച്ച നാശനഷ്ടങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുക്കൊണ്ടാണ് 1,77,000 രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്.
ഇതുസംബന്ധിച്ച് റെയില്‍വേ എന്‍ജിനിയറിങ് വിഭാഗമാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. അപകടമുണ്ടായതിനെ തുടര്‍ന്ന് ചരക്കുലോറി ഡ്രൈവര്‍ ശരണ്‍രാജിനെ റെയില്‍വേയുടെ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ആര്‍.പി. എഫ് അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഇയാളെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഉടമപിഴയടച്ചില്ലെങ്കില്‍ ഇയാളെ വീണ്ടും അറസ്റ്റു ചെയ്യുമെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച പന്ത്രണ്ടരയ്ക്കാണ് കൊടുവള്ളി റെയില്‍വേ ഗേറ്റുവഴി മൊബൈല്‍ ടവറിന്റെ സ്റ്റീല്‍ ബാറുകളും മറ്റു ഉപകരണങ്ങളുമായി അഞ്ചരക്കണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ചരക്കുലോറി നിയന്ത്രണം വിട്ടു താഴേക്ക് വന്നത്. ഇതിനിടെയില്‍ റെയില്‍വേ ഗേറ്റിന്റെ തൂണ്‍ തകര്‍ത്ത്‌ലോറി പാളത്തില്‍ കുടുങ്ങുകയായിരുന്നു. ഇതുകാരണംനാലു ട്രെയിനുകളും ഒരു ചരക്കുവണ്ടിയുംപിടിച്ചിടേണ്ടി വന്നു.
ഒടുവില്‍ ക്രെയിന്‍ ഉപയോഗിച്ചാണ് ചരക്കുലോറി മാറ്റിയത്. കൊല്‍ക്കത്തയില്‍ നിന്നും വന്ന ലോറിയാണ് സ്ഥിരം അപകടമേഖലയായ തലശേരി കൊടുവള്ളിയിലെ റെയില്‍വെ ലെവല്‍ ക്രോസില്‍ കുടുങ്ങിയത്. നേരത്തെ നിരവധി വാഹനങ്ങള്‍ കൊടുവള്ളി റെയില്‍വേ ലെവല്‍ക്രോസില്‍ കുടങ്ങിയിട്ടുണ്ട്. ഇവിടെ മേല്‍പ്പാലം പണിയുന്നതിനുള്ള പ്രാരംഭനടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. പൈലിങ് പ്രവൃത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്.
Recommended Video