ലോക്ക് ഡൗൺ ലംഘിച്ച വാഹനങ്ങൾ പിടികടി പോലീസ്: തിങ്ങി നിറഞ്ഞ് പോലീസ് സ്റ്റേഷനുകൾ!!
തളിപ്പറമ്പ്: ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിനിടയില്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ ജില്ലയിലെ പോലീസ് സ്റ്റേഷനുകൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്രചെയ്തവരുടെ വാഹനങ്ങളാണു പോലീസ് പിടിച്ചെടുക്കുന്നത്. ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ പ്രയാസപ്പെടുകയാണു കണ്ണൂർ ജില്ലയിലെ മലയോരത്തുള്ള ചെറുപുഴ പോലീസ് സ്റ്റേഷൻ. പൊതുവേ സൗകര്യംകുറഞ്ഞ സ്റ്റേഷന് കെട്ടിടത്തിന്റെ മതില്‍ക്കെട്ടില്‍ ഒതുക്കാനാവാത്തവിധം പിടികൂടിയ വാഹനങ്ങളുടെ എണ്ണം ദിവസം തോറും വര്‍ധിക്കുകയാണ്.
കേന്ദ്ര ജീവനക്കാരുടെ പെന്ഷന് 30% വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചോ? പ്രചരണത്തിലെ സത്യാവസ്ഥ ഇങ്ങനെ
പഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണു പോലീസ് സ്റ്റേഷന് പ്രവര്‍ത്തിക്കുന്നത്. സ്റ്റേഷന് കെട്ടിടത്തിന്റെ ഒരുഭാഗത്തു കൃഷിഭവനും മറുഭാഗത്തു മൃഗാശുപത്രിയും പ്രവര്‍ത്തിക്കുന്നുണ്ട്. മൂന്നു സ്ഥാപനത്തിനും കൂടിയുള്ള ഒറ്റ കോമ്പൗണ്ടിലാണ് ഇപ്പോള്‍ വാഹനങ്ങള്‍ സൂക്ഷിക്കുന്നത്. അതുകൊണ്ടു തന്നെ ഇപ്പോള്‍ പോലീസ് വാഹനവും പാര്‍ക്ക് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായി. തൊട്ടടുത്തു പ്രവര്‍ത്തിക്കുന്ന കൃഷിഭവനില്‍ എത്തുന്നവര്‍ക്കും വാഹനങ്ങളുടെ പാര്‍ക്കിംഗ് ദുരിതമായിക്കഴിഞ്ഞിട്ടുണ്ട്.
ലോക്ക് ഡൗണ്‍ നിയമ ലംഘനത്തിന് കഴിഞ്ഞ ദിവസം രാത്രി ഏഴുവരെ മാത്രം കണ്ണൂർ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 287 കേസുകൾ. 288 പ്രതികളുള്ള കേസില്‍ മുഴുവനാളുകളും അറസ്റ്റിലായി. വ്യാഴാഴ്ച്ച ലോക്ക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച് റോഡിലേക്കിറങ്ങിയ 207 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വാഹനങ്ങള്‍ പിടിച്ചെടുത്ത് സൂക്ഷിക്കുന്നതിലെ പ്രയാസവും മറ്റും കണക്കിലെടുത്ത് നിയലംഘകര്‍ക്ക്, പിഴയോ, ലൈസന്‍സ് പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികളോ സ്വീകരിക്കുന്നതാണ് ഉചിതമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിമായ അറിയിപ്പ് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്നലേയും വാഹനങ്ങള്‍ പിടിച്ചെടുത്തത്.
ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്തില്‍ കണ്ണൂര്‍ നഗരത്തില്‍ മാത്രമല്ല, മാര്‍ക്കറ്റിലടക്കം വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമാണ് പോലീസ് പലരേയും യാത്ര തുടരാന്‍ അനുവദിക്കുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് അടക്കം കൈയില്‍ ആവശ്യമായ രേഖകള്‍ കരുതാത്ത പലരും ഇതുകാരണം കുരുക്കിലായി. ജനങ്ങള്‍ കൂടുതലായി പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് നടപടികള്‍ കൂടുതല്‍ ശക്തമാക്കേണ്ടി വരുന്നതെന്ന് പോലീസ് അധികൃതരും പറയുന്നു.
ലോക്ക്ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ടു കാസർകോട് ജില്ലയില്‍ കഴിഞ്ഞ. ദിവസം62 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജപുരം-മൂന്ന്, വെള്ളരിക്കുണ്ട്-നാല്, ചന്തേര-എട്ട്, മേല്‍പ്പറമ്പ് -20, ഹൊസ്ദുര്‍ഗ്- രണ്ട്, അമ്പലത്തറ-ഒന്ന്, നീലേശ്വരം-രണ്ട്, ആദൂര്‍-രണ്ട്, കുമ്പള-ഒന്ന്, മഞ്ചേശ്വരം-ആറ്, വെള്ളരിക്കുണ്ട്-മൂന്ന്, ചിറ്റാരിക്കാല്‍-മൂന്ന്, ബേഡകം-രണ്ട്, ചീമേനി-രണ്ട്, ബേക്കല്‍-രണ്ട്, കാസര്‍ഗോഡ്-ഒന്ന് എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. വിവിധ കേസുകളിലായി 130 പേരെ അറസ്റ്റ് ചെയ്തു. 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. ലോക്ക്ഡൗണ്‍ ലംഘനത്തിന് ജില്ലയില്‍ ഇതുവരെ വിവിധ സ്റ്റേഷനുകളിലായി 605 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 968 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്