റിവൈൻഡ് 2020- കണ്ണൂർ ടോപ്പ് 5: പാലത്തായി പീഡനക്കേസ് മുതൽ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം വരെ!!
കണ്ണൂർ: 2020 അവസാനിക്കുമ്പോൾ കേരളത്തിന്റെ പൊതുബോധത്തിൽ ഇപ്പോഴും മായാതെ തങ്ങിനിൽക്കുന്ന ചില സംഭവങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട സംഭവങ്ങൾ പരിശോധിക്കാം. 2020ന്റെ തുടക്കത്തിലാണ് അമ്മ പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെത്തന്നെ ഞെട്ടിച്ചത്. അതിന്റെ നൊമ്പരം ഇപ്പോഴും കേരളയീയരെ വിട്ടകന്നിട്ടില്ല. കണ്ണൂരിലെ തയ്യിലിലായിരുന്നു സംഭവം.

ഒന്നരവയസ്സുകാരന്റെ മരണം
കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി അമ്മ ഒന്നരവയസ്സ് മാത്രം പ്രായമുള്ളകുഞ്ഞിനെ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. തയ്യിൽ കടപ്പുറത്ത് ഒന്നര വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമാണെന്ന് പിന്നീട് തെളിയുകയും ചെയ്തിരുന്നു.

ക്രൂര കൊലപാതകം
കുഞ്ഞിന്റെ അമ്മയെ 24 മണിക്കൂറിലധികം ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പോലീസ് നിരന്തരം ചോദ്യം ചെയ്തതോടെ കുട്ടിയുടെ അമ്മ ശരണ്യ കുറ്റം സമ്മതിച്ചു. ശാസ്ത്രീയ പരിശോധനകളും കൊലപാതകം ശരിവെക്കുന്നതായിരുന്നു. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും ശരണ്യ വെളിപ്പെടുത്തിയിരുന്നു. മൊഴിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വീട്ടിൽ നിന്നും കുഞ്ഞിനെ കൊണ്ടുപോയി കടപ്പുറത്തുള്ള കരിങ്കൽ ഭിത്തിയിൽ അടിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയുടെ മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും വ്യക്തമായിരുന്നു. ഭർത്താവിന്റെ സുഹൃത്ത് കൂടിയായ നിതിനുമായുള്ള ശരണ്യയുടെ അടുപ്പമാണ് കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ ഒന്നാം പ്രതി ശരണ്യയേയും മറ്റൊരു പ്രതി നിതിനെയും പോലീസ് പിന്നീട് ജയിലിലടച്ചിരുന്നു. കേസിന്റെ വിചാരണ നടപടികൾ പുരോഗമിച്ച് വരികയാണ്.

പാലത്തായി കേസ്
കണ്ണൂർ ജില്ലയിലെ പാലത്തായിയിൽ സ്കൂൾ അധ്യാപകൻ നാലാവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന വാർത്തയും കേരള മനസാക്ഷിയെ ഏറെ വേദനിപ്പിച്ചിരുന്നു. സ്കൂളിലെ അധ്യാപകനായ ബിജെപി നേതാവ് കൂടിയായ പത്മരാജൻ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് കേസിലെ പ്രതിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായത്. കേസിൽ പിന്നീട് പത്മരാജന് ജാമ്യം ലഭിച്ചതും വൻതോതിലുള്ള പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. കേസിന്റെ മേൽനോട്ടച്ചുമതലയുള്ള ഐജി എസ് ശ്രീജിത് നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നതും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കി.
Recommended Video


നീതി നിഷേധവും വിവാദങ്ങളും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചിട്ടും പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പ്രതിക്കെതിരെ കുറ്റം ചുമത്തിയതും വിവാദങ്ങളിൽ ചിലതാണ്. ഇതാണ് ജാമ്യം ലഭിക്കുന്നതിന് ഇടയാക്കിയത്. കൂടാതെ ബാലാവകാശ കമ്മീഷൻ കുട്ടിയോട് മോശമായി പെരുമാറിയതോടെ ഇദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഈ കേസ് അന്വേഷിക്കാൻ സർക്കാർ പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിലൂടെ നീതി ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ പെൺകുട്ടിയുടെ കുടുംബം.

കോർപ്പറേഷൻ ഭരണം
കേരള രാഷ്ട്രീയത്തിൽ വിവാദങ്ങൾ കൊണ്ട് ശ്രദ്ധാകേന്ദ്രമായി മാറിയ കോർപ്പറേഷനാണ് കണ്ണൂർ. കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരുമുന്നണികൾക്കും തുല്യസീറ്റുകളായിരുന്നു ലഭിച്ചത്. ഇതോടെ കോർപ്പറേഷൻ ഭരണം തുലാസിലായി. എന്നാൽ ജയിച്ച് കയറിയ കോൺഗ്രസ് വിമതന്റെ പിന്തുണയോടെ ഇടത് മുന്നണി കോർപ്പറേഷൻ ഭരണം പിടിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയെ 100 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പികെ രാഗേഷ് വിജയിച്ച് അധികാരത്തിലെത്തിയത്. മൂന്ന് വർഷങ്ങൾക്ക് ശേഷം അതേ വിമതനെ മുന്നണിയിൽ തിരിച്ചെത്തിച്ചുകൊണ്ട് യുഡിഎഫ് കോർപ്പറേഷൻ ഭരണം തിരിച്ചുപിടിച്ചു. ഇതിനകം കണ്ണൂർ കോർപ്പറേഷൻ ഭരണം കേരളത്തിൽ ഏറെ ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. വിമത സ്ഥാനാർത്ഥിയെ ഉപയോഗിച്ച് കോർപ്പറേഷൻ ഭരണം നേടിയതും കൈവിട്ടുപോയതും ഇരു മുന്നണികൾക്കും ഒരേ സമയം ക്ഷീണവുമാണ് സമ്മാനിച്ചത്.

എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം
ഇക്കഴിഞ്ഞ സെപ്തംബർ എട്ടിനാണ് സഹോദരിമാരുടെ മുമ്പിലിട്ട് കണ്ണവത്ത് വെച്ച് എസ്ഡിപിഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിക്കൊലപ്പെടുത്തിയത്. കാറിൽ സഹോദരിമാർക്കൊപ്പം സഞ്ചരിക്കുകയായിരുന്ന എസ്ഡിപിഐ പ്രവർത്തകനെ ബൈക്കിലെത്തിയ സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീൻ. കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായെങ്കിലും ഗുഢാലോചന നടത്തിയ ആർഎസ്എസ് നേതാക്കളെക്കൂടി കേസിൽ പ്രതി ചേർക്കണമെന്നാവശ്യപ്പെട്ട് നിയമപോരാട്ടവും പ്രതിഷേധവും തുടർന്നുവരികയാണ്.

യുഡിഎഫ് മുന്നേറ്റം
2020ൽ നടന്ന തിരഞ്ഞെടുപ്പുകളിൽ യുഡിഎഫ് അമ്പേ പരാജയപ്പെട്ടപ്പോഴും ആശ്വാസമായത് കണ്ണൂർ മാത്രമാണ്. കണ്ണൂർ കോർപ്പറേഷൻ ഭരണം തിരിച്ചുപിടിക്കാൻ കഴിഞ്ഞതും നിർണ്ണായക നേട്ടമാണ്. ഇടത് കോട്ടയായ കണ്ണൂരിൽ യുഡിഎഫ് 34, എൽഡിഎഫ് 19, ബിജെപി -1, സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു സീറ്റ് നില. ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ബിജെപിയും അക്കൌണ്ട് തുറന്നു. വർഷാവസാനവും ഈ രാഷ്ട്രീയ പോരാട്ടം തന്നെയാണ് കണ്ണൂരിനെ വേറിട്ടതാക്കി മാറ്റുന്നത്.












Click it and Unblock the Notifications