തലശേരിയിലും ഷിഗെല്ല രോഗബാധ: കടകൾ അടപ്പിച്ച് ആരോഗ്യവകുപ്പ്
കണ്ണൂർ: തലശേരി നഗരത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. നഗരത്തിലെ ചില ഹോട്ടലുകളിലെ വെള്ളം ആരോഗ്യ വകുപ്പ് പരിശോധിച്ചപ്പോഴാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടർന്ന് നഗരത്തിലെ ചായക്കടകൾ ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചു പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇരിട്ടിനഗരസഭയിലെ പയഞ്ചേരിയില്‍ ഒന്‍പതു വയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇരിട്ടി താലൂക്ക് ആശുപത്രി, മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം അധികൃതര്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത വീടും സ്ഥലവും സന്ദര്‍ശിച്ചു. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. സമീപ വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തി. പയഞ്ചേരി മുക്ക്, ഇരിട്ടി ടൗണ്‍, പുന്നാട് തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറി യൂണിറ്റുകള്‍ തുടങ്ങി 14 സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വ പരിശോധന നടത്തി.
ഏഴ് സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കുന്നതിന് അറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം, രോഗബാധിതയായ കുട്ടി മറ്റെങ്ങും യാത്ര നടത്തിയിട്ടില്ലാത്തതിനാല്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ സംഘം. പ്രദേശത്ത് നിന്നു തന്നെയാകാം രോഗം ബാധിക്കാനിടയായ ബാക്ടീരിയ സാന്നിധ്യം ഉണ്ടായതെന്ന സംശയവും അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് അധികൃതര്‍ പറഞ്ഞു. നഗര മേഖലയിലെ ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞിട്ടുള്ളതിനാലാണ് ഈ സ്ഥാപനം ഉള്‍പ്പെടെ പരിശോധിച്ചത്. എന്നാല്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.
ശുചിത്വം ഉറപ്പു വരുത്താന്‍ എല്ലായിടത്തും നിര്‍ദേശം നല്‍കുകയും ചെയ്തു. നഗരസഭയില്‍ വച്ച് ഷിഗെല്ല പ്രതിരോധം സംബന്ധിച്ച് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലതയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും ഷിഗെല്ല വ്യാപനം തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറി യൂണിറ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വഴിയോരങ്ങളിലും ഇതര സ്ഥാപനങ്ങളിലും വില്‍പനയ്ക്കായി ഉപ്പിലിട്ട് സൂക്ഷിക്കുന്ന ആഹാര സാധനങ്ങള്‍ അടിയന്തിരമായി ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു. രോഗ വ്യാപനത്തെ ചെറുക്കുന്നതിന് ജനങ്ങള്‍ തിളപ്പിച്ചാറിയ വെള്ളവും ചൂടുള്ള ആഹാര സാധനങ്ങളും ശീലമാക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി രവീന്ദ്രന്റെ നേതൃത്വത്തില്‍ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.കെ കുഞ്ഞിരാമന്‍, പൊതുജനാരോഗ്യ വിഭാഗം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ വേണുഗോപാല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇ.മനോജ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പി.പി അജയകുമാര്‍, എം.ജി അനിത, കെ.പി രചന, ധന്യ എന്നിവര്‍ നേതൃത്വം നല്‍കി.