എംവി ജയരാജൻ്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി, മെഡിക്കൽ സംഘം ബുള്ളറ്റിൻ പുറത്തിറക്കി
തളിപ്പറമ്പ്: കോവിഡിനൊപ്പം ന്യുമോണിയയും ബാധിച്ച് ഗുരുതരാവസ്ഥയിൽ പരി യാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി ഐ സി യുവിൽ ചികിത്സയിൽ കഴിയുന്ന സി.പി.എം ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വ്യക്തമാക്കി കൊണ്ട് പ്രത്യേക മെഡിക്കൽ സംഘം മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കി.
കഴിഞ്ഞ ദിവസം വൈകീട്ടോടെയുണ്ടായ നേരിയ പുരോഗതി ഇപ്പോഴും തുടരുന്നതായി ചൊവ്വാഴ്ച്ച വൈകുന്നേരം ചേർന്ന പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തി.എന്നാൽ കോവിഡ് ന്യുമോണിയ ആയതിനാൽ ഗുരുതരാവസ്ഥ കണക്കാക്കി ചികിത്സയും കടുത്ത ജാഗ്രതയും തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി. ജയരാജന് നേരത്തെയുണ്ടായ
പ്രമേഹവും ഉയർന്ന രക്ത സമ്മർദ്ദവും മരുന്നിലൂടെ നിലവിൽ നിയന്ത്രണ വിധേയമായിട്ടുണ്ട്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ സി -പാപ്പ് വെന്റിലേറ്ററിന്റെ സഹായത്തോടെ അത് സാധാരണ നിലയിലേക്ക് ക്രമീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുദിവസത്തെ ആരോഗ്യപുരോഗതി ഏറെ പ്രധാനമാണെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്നെത്തിയ ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ. സന്തോഷ് കുമാർ എസ്.എസ്, ഡോ അനിൽ സത്യദാസ് എന്നിവർ പരിയാരത്തെ മെഡിക്കൽ സംഘത്തിനൊപ്പം ഇന്നും ജയരാജനെ പരിശോധിക്കുകയുണ്ടായി. തുടർന്ന് നടന്ന മെഡിക്കൽ ബോർഡ് യോഗത്തിലും അവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചെന്നൈയിലെ പ്രമുഖ ഇൻഫെക്‌ഷൻ കൺട്രോൾ സ്പെഷലിസ്റ്റ് ഡോ. റാം സുബ്രഹ്‌മണ്യവുമായി കണ്ണൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും മെഡിക്കൽ ബോർഡ് ചെയർമാനുമായ ഡോ കെ എം കുര്യാക്കോസ്, ആശുപത്രി സൂപ്രണ്ട് ഡോ. കെ സുദീപ്, ക്രിറ്റിക്കൽ കെയർ വിദഗ്ദരായ ഡോ സന്തോഷ്, ഡോ അനിൽ സത്യദാസ് എന്നിവർ ചേർന്ന് ജയരാജന്റെ ആരോഗ്യസ്ഥിതി ചർച്ച നടത്തുകയും നിലവിലെ ചികിത്സ തുടരുന്നതിനൊപ്പം പുതിയ മരുന്നുൾപ്പടെ ചികിത്സയിൽ ക്രമീകരണങ്ങൾ വരുത്തുകയുമുണ്ടായി.
മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ കെ ശൈലജ എന്നിവർ ആശുപത്രി അധികൃതരെ വിളിച്ച്, ജയരാജന്റെ ആരോഗ്യസ്ഥിതി വിശദമായി അന്വേഷിച്ചു. തിരുവനന്തപുരത്തുനിന്നെത്തിയ മെഡിക്കൽ സംഘം രണ്ട് ദിവസം കൂടി ആശുപത്രിയിൽ തങ്ങുമെന്നും മെഡിക്കൽ ബോർഡ് ചെയർമാൻ അറിയിച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൽ.ഡി.എഫ് നേതാക്കളുടെ വൻനിര തന്നെ ആശുപത്രിയിൽ ക്യാംപ് ചെയ്യുന്നുണ്ട്. മന്ത്രിമാരായ ഇ.പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ടി.വി രാജേഷ് എം.എൽ.എ, ജയിംസ് മാത്യു എം.എൽ.എ, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി ഗോവിന്ദൻ ,കേന്ദ്ര കമ്മിറ്റിയംഗം പി.കെ ശ്രീമതി. സംസ്ഥാന കമ്മിറ്റിയംഗം പി.ജയരാജൻ തുടങ്ങി ഒട്ടേറെപ്പേർ ആശുപത്രിയിലെത്തി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അടിയന്തിര യോഗവും ചേർന്നു.