പോളിങ് സ്റ്റേഷനിലെ ദൃശ്യങ്ങൾ സിപിഎമ്മിന് ലഭിക്കുന്നതെങ്ങിനെ? പാമ്പുരുത്തി ദ്വീപിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത്... കലക്ടർക്കെതിരെ പരാതിയുമായി കെ സുധാകരൻ!!
കണ്ണൂര്‍: കലക്ടറേറ്റില്‍ സൂക്ഷിച്ച തെരഞ്ഞെടുപ്പു വോട്ടിങ് ദൃശ്യങ്ങള്‍ സിപിഎമ്മിനു ലഭിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍. കണ്ണൂര്‍ കലക്ടര്‍ മീര്‍മുഹമ്മദലിയുടെ ഒത്താശയോടെയാണ് അതീവ രഹസ്യസ്വഭാവമുള്ള രേഖകള്‍ സിപിഎം നേതാക്കള്‍ക്കു ലഭിക്കുന്നതന്നു ആരോപിച്ചു കെ.സുധാകരന്‍ സംസ്ഥാന,കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പ് ദൃശ്യങ്ങള്‍ വ്യാപകമായ രീതിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ലഭ്യമാകുന്ന രീതിയില്‍ പരസ്യപ്പെട്ട് കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അവസാനിച്ച സമയത്ത് അന്ന് തന്നെ ഏറ്റുവാങ്ങി സീല്‍ ചെയ്ത് സൂക്ഷിക്കപ്പെടേണ്ട രേഖകളും സൂക്ഷിക്കപ്പെട്ടു എന്ന് കരുതുന്ന രേഖകളും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്‍പത് ദിവസത്തിന് ശേഷം പുറത്ത് വന്നതിന്റെ ദുരൂഹത ജില്ലാ വരണാധികാരിയുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയുടെ വ്യാപ്തി കൂട്ടുന്നു.

പാമ്പുരുത്തി ദ്വീപിലെ പോളിംഗ് സ്റ്റേഷനില്‍ നടന്നു എന്ന രൂപത്തില്‍ എല്‍.ഡി.എഫ് പരസ്യപ്പെടുത്തുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടതും വ്യാജവുമാണ്. മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളില്‍ എഡിറ്റ് ചെയ്യപ്പെട്ടതാണെന്നുള്ളതും ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലെ വീഡിയോഗ്രാഫി ദൃശ്യങ്ങള്‍ പരസ്യമാക്കാന്‍ വരണാധികാരി കൂടിയായ കലക്ടര്‍ കൂട്ട് നില്‍ക്കുന്നതും ശരിയായ നടപടിയല്ലെന്നും ഈക്കാര്യത്തില്‍ അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് സുധാകരന്‍ പരാതിനല്‍കിയത്.
ലോകസഭാ തെരഞ്ഞെടുപ്പിന്റെ മുഴുവന്‍ നടപടികളും റിക്കാര്‍ഡ് ചെയ്യുന്നതിനുവേണ്ടി വെബ്കാസ്റ്റിങ്ങും വീഡിയോ റെക്കോര്‍ഡിങ് ഉള്‍പ്പെടെയുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് രംഗത്ത് ഏര്‍പ്പെടുത്തിയിരുന്നതില്‍ സര്‍ക്കാറിന്റെ ഔദ്യോഗിക സ്വകാര്യ രേഖയായ വീഡിയോ റിക്കാര്‍ഡ് ചെയ്തത് സി.പി. എം നേതാക്കള്‍ അവരുടെ പാര്‍ട്ടി മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വ്യാപകമായി പ്രചരിപ്പിക്കുകയാണ്.
വെബ്കാസ്റ്റിംഗ് നടക്കാത്ത പോളിംഗ് സ്റ്റേഷനുകളിലാണ് വീഡിയോഗ്രാഫി സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത്. ഇത്തരം വീഡിയോഇമേജുകള്‍ വീഡിയോഗ്രാഫി നടത്തിയ സാധനങ്ങളും സര്‍ക്കാറിന്റെ രഹസ്യരേഖകളില്‍ പെടുന്നതുമാണ്. പൊതുജനങ്ങള്‍ക്ക് ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും കാണാന്‍ കഴിയുന്ന രൂപത്തില്‍ പോളിംഗ് ആരംഭിച്ചതു മുതല്‍ അവസാനിക്കുന്നത് വരെ വെബ് കാസ്റ്റിങ്ങ് നടപടികള്‍ ദൃശ്യമായിരുന്നു.
എന്നാല്‍ വീഡിയോഗ്രഫി പരസ്യമായ ഒരു രേഖ അല്ലാത്തതിനാല്‍ വീഡിയോഗ്രാഫിയിലൂടെ റിക്കാര്‍ഡ് ചെയ്യപ്പെട്ട വസ്തുതകളും സാധന സാമഗ്രികളും കലക്ടറെ സീല്‍ ചെയ്ത കവറില്‍ ഏല്‍പ്പിക്കുന്നതും ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യരേഖയില്‍ പെടുന്നവയുമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം എല്‍.ഡി.എഫ് നേതൃത്വത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നു വെബ് കാസ്റ്റിംങ്ങ് ദൃശ്യങ്ങളിലൂടെ വാര്‍ത്താ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ അടക്കം വാര്‍ത്ത പുറത്ത് വന്നപ്പോള്‍ എല്‍.ഡി.എഫ് പൊതുജനമധ്യത്തില്‍ ഒറ്റപ്പെട്ടിരുന്നു.
എല്‍.ഡി.എഫിനെ സഹായിക്കുന്നതിന് വേണ്ടി വീഡിയോ റിക്കാര്‍ഡ് ചെയ്ത കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ പാമ്പുരുത്തി ദ്വീപിലെ വീഡിയോ ദൃശ്യങ്ങള്‍ തെരഞ്ഞെടുപ്പു കഴിഞ്ഞതിനു ശേഷം പരസ്യമാക്കപ്പെട്ടിരിക്കുകയാണ്. രഹസ്യമായി സൂക്ഷിക്കേണ്ട രഹസ്യരേഖകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുകയാണെന്നും ഈ ദൃശ്യങ്ങള്‍ കലക്ടര്‍ക്ക് സീല്‍ ചെയ്ത് സമര്‍പ്പിച്ചതുമാണ്. തെരഞ്ഞെടുപ്പ് രേഖകള്‍ രഹസ്യമായി സൂക്ഷിക്കാന്‍ ചുമതലപ്പെട്ട ജില്ലാ കലക്ടര്‍ രഹസ്യരേഖകള്‍ എല്‍.ഡി.എഫ് താല്‍പര്യത്തിനനുസരിച്ച് പരസ്യപ്പെടുത്താന്‍ കൂട്ട് നില്‍ക്കുകയാണെന്നും പരാതിയില്‍ സുധാകരന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications