വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് 100 പേര്‍ക്ക് പങ്കെടുക്കാം; നിർദ്ദേശങ്ങൾ ഇങ്ങനെ
കാസർഗോഡ്; കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പുവരുത്തി വെള്ളിയാഴ്ചകളിലെ ജുമുഅ നിസ്‌കാരത്തിന് ഒറ്റത്തവണയായി പരാമാവധി 100 പേര്‍ക്കും സാധാരണ പ്രാര്‍ത്ഥനകളില്‍ 50 പേര്‍ക്കും മാത്രമേ പങ്കെടുക്കാന്‍ പാടുള്ളുവെന്ന് ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം. കോവിഡ് നിര്‍വ്യാപനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ച് മാത്രമേ പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാവുവെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു അഭ്യര്‍ത്ഥിച്ചു. പ്രര്‍ത്ഥനയില്‍ പങ്കെടുക്കുന്നവര്‍ പ്രാര്‍ത്ഥനയ്ക്ക് വരുമ്പോഴും തിരികെ പോകുമ്പോഴും സാമൂഹിക അകലം പാലിക്കണം.
ആളുകള്‍ കൂട്ടം കൂടുന്നതായും പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് കുറഞ്ഞുവരുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗം വിലയിരുത്തി. നിയന്ത്രണം പാലിക്കാതെയുള്ള കൂടിച്ചേരലുകള്‍ ഒഴിവാക്കണം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ചിലര്‍ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
Recommended Video

അതേസമയം റൂം ക്വാറന്റൈയിൻ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കളക്ടർ വ്യക്തമാക്കി.. റൂം ക്വാറന്റൈയിന്‍ നിബന്ധന പാലിക്കാത്തവര്‍ക്കെതിരെ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് പ്രകാരം രണ്ട് വര്‍ഷം കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കും. കഴിഞ്ഞ ദിവസം റൂം ക്വാറന്റൈയിന്‍ ലംഘിച്ചതിന് ഒമ്പത് പേര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഇവരെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപന ക്വാറന്റൈയിനിലേക്ക് മാറ്റി.
റൂം ക്വാറന്റൈയിന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം വാര്‍ഡ് തല ജാഗ്രതാസമിതികള്‍ പഞ്ചായത്ത്-മുനിസിപ്പല്‍ സെക്രട്ടറിമാരെ ഉടന്‍ അറിയിക്കണം. വാര്‍ഡ്തല ജാഗ്രത സമിതി ശക്തമായ ജാഗ്രത പാലിക്കണം. സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം തടയുന്നതിന് ഈ നടപടികള്‍ അനിവാര്യമാണ്.












Click it and Unblock the Notifications