കാസർഗോഡ് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ചു; കാരണം സിപിഎം സമ്മേളനം?
കാസർഗോഡ്; ജില്ലയിൽ പൊതുപരിപാടികൾ വിലക്കിക്കൊണ്ടുള്ള ഉത്തരവിറക്കി മണിക്കൂറുകൾക്കുള്ളിൽ പിൻവലിച്ച് ജില്ലാ കളക്ടർ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലായിരുന്നു പൊതുപരിപാടികൾ വിലക്കി കൊണ്ട് കളക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് വ്യാഴാഴ്ച വൈകീട്ടോടെ ഉത്തരവിറക്കിയത്. എന്നാൽ മൂന്ന് മണിക്കൂറിന് ശേഷം ഉത്തരവ് പിൻവലിക്കുകയായിരുന്നു.

ജില്ലയിൽ കോവിഡ് വ്യാപനം അതിവേഗത്തിലാണ്. ഇന്ന് കോവിഡ് സ്ഥിരീകരണ നിരക്ക് 36.6 ശതമാനമാണ്. ആകെ പരിശോധന നടത്തിയ 3098 പേരിൽ1135 പേരിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. നിശ്ചയിച്ച എല്ലാ സാംസ്കാരിക രാഷ്ട്രീയ പരിപാടികളും മാറ്റിവെയ്ക്കണമെന്നായിരുന്നു ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്.
എന്നാൽ ഉത്തരവ് പിൻവലിച്ചത് സംബന്ധിച്ച് കളക്ടറുടെ വിശദീകരണം വന്നിട്ടുണ്ട്. ടി പി ആർ അടിസ്ഥാനത്തിലാണ് ആദ്യം ഉത്തരവിറക്കിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിനനുസൃതമായിട്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് എന്നാണ് നിർദേശിക്കുന്നത്. അതാണ് ഉത്തരവ് പിൻവലിക്കാൻ കാരണമെന്നും വിശദീകരണത്തിൽ പറയുന്നു.
അതേസമയം വെള്ളിയാഴ്ച കാസർഗോഡ് സി പി എം ജില്ലാ സമ്മേളനം നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ് പിൻവലിച്ചതെന്ന ആരോപണമാണ് ഉയരുന്നത്.
സി പി എം മരണത്തിന്റെ വ്യാപാരികൾ
പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച കളക്ടറുടെ നടപടിക്കെതിരെ ബി ജെ പി. പൊതുപരിപാടികള്‍ നടത്താൻ പാടില്ലെന്ന ഉത്തരവ് കാസർഗോഡ് ജില്ലാ കളക്ടറെ കൊണ്ട് പിന്‍വലിപ്പിച്ച് നാളെ കാസര്‍കോട് സിപിഎം ജില്ലാ സമ്മേളനം നടത്തുകയാണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ ജീവനു സംരക്ഷണം നൽകേണ്ട ഭരണക്കാരുടെ പാർട്ടി തന്നെ മരണത്തിന്റെ വ്യാപാരികളായി മാറുകയാണോയെന്നും ബി ജെ പി ചോദിച്ചു.
കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായ ഈ സാഹചര്യത്തിലും
നിയന്ത്രണങ്ങൾ സാധാരണക്കാരന് മാത്രമാണോയെന്നും ബി ജെ പി നേതൃത്വം വിമർശിച്ചു. സി പി എമ്മിനും ഭരണപക്ഷ സംഘടനകൾക്കും പൊതു സമൂഹത്തോട് ഒരു തരത്തിലുള്ള ഉത്തരവാദിത്ത്വമോ കടമയോ ഇല്ലെന്ന് തെളിയിക്കുകയാണ് ഈ മഹാമാരിക്കാലത്തവർ.അതുകൊണ്ട് തന്നെ തിരുവാതിരയും ഗാനമേളയുമായി അവർ ആഘോഷിക്കുകയാണ്, രോഗം പരത്തുകയാണ് !
ഇതവസാനിപ്പിക്കണം
ഇത്തരം വിഡ്ഢിത്തങ്ങൾക്കു
കൂട്ടുനിൽക്കുന്ന ഉദ്യോഗസ്‌ഥർ ആത്മപരിശോധന നടത്തണമെന്നും ബി ജെ പി പറഞ്ഞു.












Click it and Unblock the Notifications