കാറഡുക്കയിൽ ബിജെപിക്ക് കഷ്ടകാലം; 18 വർഷത്തിന് ശേഷം ഭരണം നഷ്ടപെട്ടു!
മുള്ളേരിയ: 18 വര്‍ഷത്തോളമായി ബി.ജെ.പി. ഭരിക്കുന്ന കാറഡുക്ക പഞ്ചായത്തില്‍ ബി.ജെ.പി ഭരണം നഷ്ടമായി. യു.ഡി.എഫും എല്‍.ഡി.എഫും കൈകോര്‍ത്തപ്പോള്‍ ബി.ജെ.പിക്ക് ഭരണം നഷ്ടമായത്. പ്രസിഡണ്ട് കാറഡുക്ക പഞ്ചായത്ത് സ്വപ്‌നക്കെതിരെ സി.പി.എം. കൊണ്ടുവന്ന അവിശ്വാസപ്രമേയം ലീഗ്-കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസായി.ഇതോടെ ഭരണം നഷ്ടമായി.
ബി ജെ പിയുടെ ഏഴു അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തപ്പോള്‍ അനുകൂലമായി എട്ടുവോട്ടുകള്‍ ലഭിച്ചു. എല്‍ ഡി എഫിന്റെ അഞ്ചു അംഗങ്ങളും മുസ്ലീം ലീഗിലെ രണ്ടംഗങ്ങളും കോണ്‍ഗ്രസിലെ ഒരംഗവും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്‌തു. അതോടെ സി.പി.എം. കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്‌ണന്റെ സാന്നിധ്യത്തിലാണ് ചര്‍ച്ച തുടങ്ങിയത്.
സി പി എമ്മിലെ വിജയകുമാര്‍ ആണ് ചര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. ദേശീയതലത്തില്‍ ബി.ജെ.പി. വിരുദ്ധ കൂട്ടായ്മ ശക്തമാകുന്നതിനിടെയാണ് ബി.ജെ.പിക്ക് ഇങ്ങനെ ഒരു തിരിച്ചടി കിട്ടിയത്.കാറഡുക്ക പഞ്ചായത്തിലും പഞ്ചായത്തിന്റെ ആസ്ഥാന കേന്ദ്രമായ മുള്ളേരിയ ടൗണില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും . ടൗണ്‍ വികസിപ്പിക്കുന്നതിനു പഞ്ചായത്ത് പ്രസിഡന്റിനു താല്‍പര്യം പോലും ഇല്ലെന്നും സര്‍ക്കാര്‍ ഫണ്ട് പോലും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നും വിജയകുമാര്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി ഭരിക്കുന്ന എൻമ കജെ പഞ്ചായത്തിൽ യു.ഡി.എഫും അവിശ്വാസ പ്രമേയം കൊണ്ട് വരാൻ തീരുമാനിച്ചിട്ടുണ്ട്. എല്‍ ഡി എഫിന്റെ പിന്തുണയുണ്ടായാൽ അവിടെയും ബി.ജെ.പിക്ക് ഭരണം നഷ്ടമാവും എന്ന കാര്യത്തിൽ സംശയമില്ല. ബി.പി.പിക്കും യു.ഡി.എഫിനും ഏഴ് സീറ്റുകൾ വീതമുള്ള എൻമ കജെയിൽ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പി അധികാരത്തിലേക്ക് വരുന്നത്. എല്‍ ഡി എഫിന് ഇവിടെ മൂന്ന് സീറ്റുണ്ട്. 2016 ൽ ഇവിടെ അവിശ്വാസം കൊണ്ട് വന്നിരുന്നെങ്കിലും സി.പി.എം വിട്ടുനിന്നത് കൊണ്ട് പരാജയപെട്ടു.