യുഡിഎഫ് കാലത്ത് 1,50,355 നിയമനങ്ങൾ, ഈ സർക്കാരിൻ്റെ കാലത്ത് 1,57,911 നിയമനങ്ങളെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി നിലവിൽ രാജ്യത്ത് സ്വീകരിച്ച് വരുന്ന സമീപനത്തിൽ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ട്, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഈ സർക്കാർ തുടക്കം മുതൽ ശ്രമിച്ചു വരുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് 1,50,355 നിയമനങ്ങളാണ് നടത്തിയതെങ്കിൽ, ഈ സർക്കാരിൻ്റെ കാലത്ത് 1,57,911 നിയമനങ്ങളാണ് പി.എസ്.സി മുഖാന്തരം നടത്തിയത്. അതായത് 7556 നിയമനങ്ങളാണ് പി.എസ്.സി വഴി അധികമായി നടത്തിയത് എന്ന് മുഖ്യമന്ത്രി അറിയിച്ചു.
''ഈ നയത്തിൻ്റെ ഭാഗമായി പുതുതായി 409 തസ്തികൾ കൂടെ സൃഷ്ടിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. വയനാട് മെഡിക്കല്‍ കോളേജിനു വേണ്ടി 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യു.ഡി.സി, 17 എല്‍.ഡി.സി ഉള്‍പ്പടെ 55 തസ്തികകള്‍, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍, അഡ്വക്കേറ്റ് ജനറല്‍ ഓഫീസില്‍ വിവിധ വിഭാഗങ്ങളിലായി 23 അസിസ്റ്റൻ്റുകൾ ഉൾപ്പെടെ 60 തസ്തികകള്‍ എന്നിവ ഇതിൽ ഉൾപ്പെടുന്നു''.
''കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പുരാവസ്തു വകുപ്പില്‍ 14 സ്ഥിരം തസ്തികകളും,പുരാരേഖാ വകുപ്പില്‍ 22 സ്ഥിരം തസ്തികകളും, സംസ്ഥാന ഓഡിറ്റ് വകുപ്പില്‍ 39 തസ്തികകളും, കയര്‍ റിസര്‍ച്ച് ആന്‍ഡ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കയര്‍ പിത്ത് ഡിവിഷനിലേക്ക് 18 തസ്തികകളും, സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പില്‍ 32 തസ്തികകളും, സര്‍ക്കാര്‍ ലോ കോളേജുകളില്‍ അധിക ബാച്ചുകള്‍ ആരംഭിക്കുന്നതിന് 13 അധ്യാപക തസ്തികകളും, കോഴിക്കോട് ജില്ലയിലെ കായക്കൊടി കെ.പി.ഇ.എസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ കൊമേഴ്‌സ് ബാച്ചില്‍ 4 തസ്തികകളും, കായിക യുവജനകാര്യ ഡയറക്ടറേറ്റിനു കീഴില്‍ 10 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചിരുന്നു. യുവാക്കൾക്കായി തൊഴിലവസരങ്ങൾ ഒരുക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സർക്കാർ സമീപനത്തിൻ്റെ തെളിവാണ് ഈ തീരുമാനം'' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.