ഹർത്താലിൽ കെഎസ്ആർടിസിക്ക് നഷ്ടം 3.35 കോടി; തകർത്തത് 100 ബസുകൾ, തകർന്ന ബസുമായി വിലാപ യാത്ര!!
Recommended Video

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കർമ്മസമിതി നടത്തിയ ഹർത്താലിൽ അക്രമികൾ തകർത്തത് 100 കെഎസ്ആർടിസി ബസുകൾ. തകര്‍ക്കപ്പെട്ട കെഎസ്ആര്‍ടിസി ബസ്സുകള്‍ അണിനിരത്തിക്കൊണ്ടുള്ള വിലാപയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ടോമിന്‍ തച്ചങ്കരി തകർന്ന ബസുകളുടെയും നാശനഷ്ടങ്ങളുടെയും കണക്കുകൾ വിവരിച്ചത്.
കോർപ്പറേഷനുണ്ടായ നഷ്ടം 3.35 കോടിയാണെന്നും തച്ചങ്കേരി വ്യക്തമാക്കി. ബസ്സുകള്‍ തകര്‍ക്കപ്പെട്ടതുമൂലം ഉണ്ടായ നഷ്ടം മാത്രമാണ് വിലയിരുത്തിയിട്ടുള്ളത്. സര്‍വീസുകള്‍ മുടങ്ങുന്നതുമൂലം ഉണ്ടായകുന്ന നഷ്ടം കണക്കാക്കാന്‍ ദിവസങ്ങളെടുക്കും. തകർന്ന ബസുകൾ നന്നാക്കി പൂർവ്വസ്ഥിതിയിലെത്തിക്കാൻ മാസങ്ങൾ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വോൾവോ, സ്കാനിയ ബസുകളുടെ സ്പെയർ പാർട്സുകൾ വിദേശത്തു നിന്ന് എത്തിക്കേണ്ടിയും വരും.

സർക്കാർ നഷ്ടം നികത്തില്ല
കെഎസ്ആർടിസിക്ക് നേരയുള്ള കല്ലേറ് സർക്കാരിനെതിരായ കല്ലേറായി തെറ്റദ്ധരിക്കരുത്. കെഎസ്ആർടിസി ബസുകൾ തകർന്നതുമൂലമുള്ള നഷ്ടങ്ങൾ സർക്കാർ നികത്താറില്ലെന്നും തച്ചങ്കേരി വ്യക്തമാക്കി. ഹർത്താലിന്റെ മറവിൽ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. മാധ്യമപ്രവർത്തകർക്ക് നേരെയും അക്രമം ഉണ്ടായിരുന്നു.

മാധ്യമപ്രവർത്തകർക്കെതിരെയും കൈയ്യേറ്റം
മാധ്യമ പ്രവർത്തകർക്കെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയ്ക്ക് വാര്‍ത്താസമ്മേളനം നടത്താന്‍ അനുമതി നിഷേധിച്ച് കോട്ടയം പ്രസ് ക്ലബ്ബ് രംഗത്ത് എത്തിയിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് വാര്‍ത്താ സമ്മേളനം നടത്താന്‍ വേദി നല്‍കില്ലെന്ന് കോഴിക്കോട് പ്രസ് ക്ലബ്ബും അറിയിച്ചു.

ബിജെപി പരിപാടികൾ ബഹിഷ്ക്കരിക്കും
സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള വ്യാപക അതിക്രമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ബിജെപി പരിപാടികള്‍ ബഹിഷ്‌ക്കരിക്കാന്‍ കെയുഡബ്ല്യുജെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനം ബഹിഷ്‌ക്കരിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നേരത്തെ പ്രതിഷേധമറിയിച്ചിരുന്നു . പ്രതിഷേധമറിയിച്ച് സെക്രട്ടറിയേറ്റ് പരിസരത്ത് കെയുഡബ്ല്യൂജെ മാര്‍ച്ചും നടത്തിയിരുന്നു.

പാലക്കാട് വൈകുന്നേരവും സംഘർഷം
ഹര്‍ത്താലിനിടെ പാലക്കാട്ട് വൈകുന്നേരവും വന്‍ സംഘര്‍ഷം ഉടലെടുത്തു. സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ നേര്‍ക്കുനേര്‍ കല്ലേറ് നടത്തി. പോലീസ് ലാത്തി വീശിയും ഗ്രനേഡ് എറിഞ്ഞും പ്രവര്‍ത്തകരെ വിരിട്ടിയോടിച്ചു. നേരത്തെ നടന്ന ബിജെപി-ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിനിടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

ബിജെപി ഓഫീസിന് നേർക്ക് കല്ലേറ്
ബിജെപി ഓഫീസിന് നേര്‍ക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. സംഘര്‍ഷമൊഴിവാക്കാന്‍ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. മാര്‍ച്ച് ബിജെപി ഓഫീസിന് സമീപത്തേക്ക് നീങ്ങുകയാണ്. സ്റ്റേഡിയം സ്റ്റാന്റിന് സമീപത്തേക്കാണ് മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ബിജെപി ഓഫീസിന് സമീപത്ത് മാര്‍ച്ച് എത്തിയതോടെ അക്രമാസക്തമാകുകയായിരുന്നു.












Click it and Unblock the Notifications