സംസ്ഥാനത്തെ 45000 ക്ളാസുമുറികൾ ഹൈടെക്കാക്കും മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: അടുത്ത അദ്ധ്യായന വർഷത്തിനകം സംസ്ഥാനത്തെ സ്കൂളുകളിൽ 45000 ക്ളാസ് മുറികൾ ഹൈടെക്കാകുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക്ക് പറഞ്ഞു. പൊതുവിദ്യാലയങ്ങളെ അന്തരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ അടിസ്ഥാന സൗകര്യവിസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കണ്ടറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു.
അഞ്ചൂറിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്കൂളുകൾ നവീകരിക്കും. ഇതിന്റെ മുന്നോടിയായിട്ടാണ് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന കഴക്കൂട്ടം ഹയർസെക്കണ്ടറി സ്കൂളിൽ 5.69കോടി രൂപ മുടക്കി അന്തരാഷ്ടനിലവാരത്തിലുള്ളസ്കൂളാക്കി മാറ്റുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള കമ്പ്യുട്ടർ ലാബുകൾക്ക് പുറമെ എട്ടുമുതൽ 12വരെയുള്ള ക്ളാസുകളിൽ കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പഠനത്തിന് സൗകര്യമൊരുക്കും.
അടുത്തകാലത്തായി അൺഎയ്ഡഡ് സ്കൂളുകളിൽ നിന്ന് ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികൾ ടിസി വാങ്ങി സർക്കാർ സ്കൂളുകളിൽ ചേർന്നത് സർക്കാർ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരത്തിന്റെ മികവ് തെളിയിക്കുന്നതിന്റെ ഉദാഹരണമാണെന്ന് തോമസ് ഐസക്ക് പറഞ്ഞു. വിദ്യാലയങ്ങൾ നവീകരിക്കുന്നത് പോലെ തന്നെ കേരളത്തിലെ മുഴുവൻ ആശുപത്രികളും മെച്ചപ്പെടുത്തും .
അതിന്റെ ഭാഗമായി എല്ലാ ജിലാആശുപത്രികളിലും ക്യാൻസർ ചികിത്സ, താലൂക്ക് ആശുപത്രികളിൽ ഡയാലിസ് യൂണിറ്റുകൾ ആരംഭിക്കും. കേരളത്തിലെ തെക്കേ അറ്റമുതൽ വടക്കേ അറ്റവരെയുള്ള തീരദ്ദേശ റോഡുകൾ 12മീറ്റർ വീതിയിൽ വികസിപ്പിക്കുകയുംഇതിനോട് ചേർന്ന് തന്നെ വിദേശികളെയും മറ്റും ആകർഷിക്കുന്നതിന് തുറമുഖങ്ങളെ ബന്ധപ്പെടുത്തി കൊണ്ട് സൈക്കിൾ ട്രാക്കും നിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ദേശീയപാത നാലുവരിയാക്കുക തന്നെ ചെയ്യും. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, മാത്യു ടി.തോമസ്. പൊഫ്ര. സി.രവീന്ദ്രനാഥ്, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, മേയർ വി.കെ പ്രശാന്ത്, എം.എൽ.എമാരായ ഡി.കെ മുരളി. ബി.സത്യൻ, കെ.അൻസലൻ, ഡോ.ഉഷാടൈറ്റസ്, എ,ഷാജഹാൻ തുടങ്ങിയവർ പങ്കെടുത്തു.