എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസിന് കണ്ണൂരിൽ സമാപനം
കണ്ണൂര്‍: മൂന്നുദിവസമായി കണ്ണൂരില്‍ നടന്ന എട്ടാമത് കേരള സഹകരണ കോണ്‍ഗ്രസിന് സമാപനം. സമാപന സമ്മേളനത്തിന് മുന്നോടിയായി തിങ്കളാഴ്ച കണ്ണൂര്‍ നഗരത്തില്‍ നടന്ന ഘോഷയാത്രയില്‍ പതിനായിരക്കണക്കിന് സഹകാരികളാണ് അണിനിരന്നത്. സഹകരണ മേഖലയിലെ ചെറുതും വലുതുമായ കൂട്ടായ്മകളുടെ പ്രത്യേകതകള്‍ വെളിവാക്കുന്നതായിരുന്നു ഘോഷയാത്രയില്‍ അവതരിപ്പിച്ച വിവിധ പ്ലോട്ടുകള്‍. സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നാരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി സമാപന സമ്മേളനം നടക്കുന്ന കലക്ടറേറ്റ് മൈതാനത്ത് സമാപിച്ചു.
സമാപന സമ്മേളനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരള ബാങ്ക് വരുന്നതോടെ ജില്ല ബാങ്കുകളുടെ ഭരണ സമിതി ഇല്ലാതാവുക മാത്രമാണ് ചെയ്യുക. ആര്‍ക്കും ജോലി നഷ്ടമാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ഗ്രേഡ് ഒന്നു കൂടുകയാണ് ചെയ്യുക. ആശയങ്ങള്‍ വിശദമായി പരിശോധിച്ചേ തീരുമാനമെടുക്കൂ. സര്‍ക്കാര്‍ ഒന്നും അടിച്ചേല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സാധാരണക്കാര്‍ക്ക് ബാങ്കുകളെ പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ദിരാഗാന്ധി ബാങ്കുകളെ ദേശസാത്കരിച്ചത്. എന്നാല്‍, ഈ കാലഘട്ടത്തിലെ കുത്തകവത്കരണം സാധാരണക്കാരോടൊപ്പം ഇടത്താരക്കാരെയും ബാങ്കുകളില്‍ നിന്നും അകറ്റുകയാണ് മന്ത്രി കൂട്ടിച്ചേര്‍ത്തു. പികെ ശ്രീമതി എംപി അധ്യക്ഷത വഹിച്ചു. എംപിമാരായ പി കരുണാകരന്‍, കെകെ രാഗേഷ്, രജിസ്ട്രാര്‍ സജിത്ത് ബാബു, സംസ്ഥാന സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍ , ജോയിന്റ് രജിസ്ട്രാര്‍ സി ഗിരീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications