'മമ്മൂക്കയ്ക്ക് ക്യാൻസർ ആണോയെന്ന് ചോദിച്ച് ബന്ധു വിളിച്ചു, രണ്ടാഴ്‌ചത്തെ റേഡിയേഷൻ മതി'; ജോസ് തോമസ്
മലയാളത്തിന്റെ മഹാനടനാണ് മമ്മൂട്ടി. മോളിവുഡിലെ എന്നല്ല നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും സീനിയറായ സൂപ്പർതാരങ്ങളിൽ ഒരാൾ കൂടിയാണ് അദ്ദേഹം. മെഗാസ്‌റ്റാർ എന്നാണ് അദ്ദേഹത്തെ ആരാധകർ വിശേഷിപ്പിക്കുന്നത്. പല താരങ്ങളും കരിയറിൽ വർഷങ്ങൾ പിന്നിടുമ്പോൾ താഴേക്ക് പോവുമ്പോഴും സ്ക്രിപ്റ്റ് സെലക്ഷനും മികച്ച സിനിമകളുമായി അനുദിനം കാണികളുടെ മനസ് കീഴടക്കുകയാണ് മമ്മൂട്ടി.
നിലവിൽ പ്രമുഖ സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടി സ്‌റ്റാർ ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിങ്ങനെ വലിയ താരനിര തന്നെയുള്ള ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവെയാണ് അശുഭകരമായ ഒരു വാർത്ത പുറത്തുവന്നത്. ചെറിയ ദേഹാസ്വാസ്ഥ്യം മൂലം മമ്മൂട്ടി ഷൂട്ട് നിർത്തി ചികിത്സ തേടി എന്നായിരുന്നു ഇത്.

പിന്നാലെ ഓൺലൈൻ മാധ്യമങ്ങൾ ഉൾപ്പെടെ ഇത് വലിയ രീതിയിൽ വാർത്തയാക്കി. മമ്മൂട്ടിക്ക് ക്യാൻസർ ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും സജീവമായിരുന്നു. എന്നാൽ ഇതിലൊന്നും കഴമ്പില്ലെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ജോസ് തോമസ്. അദ്ദേഹത്തിന്റെ മറുപടി വൈറലാവുകയും ചെയ്‌തിട്ടുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്. ജോസ് തോമസിന്റെ വാക്കുകൾ.
ഇക്കഴിഞ്ഞ ദിവസം എന്റെയൊരു അകന്ന ബന്ധു എന്നെ വിളിച്ചു ചോദിച്ചു മമ്മൂക്കയ്ക്ക് എന്താണ് സംഭവിച്ചത്. ഞാൻ പറഞ്ഞു എന്ത് സംഭവിക്കാനെന്ന്. എന്തോ ക്യാൻസർ ആണ്, അസുഖമാണ് എന്നൊക്കെ പറയുന്നു. മമ്മൂക്ക മരിച്ചുപോവുമോ? എന്നും ചോദിച്ചു. ഞാൻ പറഞ്ഞു തീർച്ചയായും മരിച്ചുപോവും. അവിടെ നിന്ന് അയ്യോ എന്ന് ശബ്‌ദം കേട്ടു. ഞാൻ ചോദിച്ചു എന്താണ് നിങ്ങൾക്ക് പറ്റിയതെന്ന്.
ചേട്ടൻ എന്താ ഈ പറയുന്നത്? മമ്മൂക്ക മരിച്ചുപോവുമെന്നോ.. ഞാൻ ചോദിച്ചു താൻ മരിക്കില്ലേ, അപ്പോഴാണ് അദ്ദേഹത്തിന്റെ സ്വബോധം വീണ്ടുകിട്ടിയത്. അത് ശരിയാണ്, പക്ഷേ ഇപ്പോഴത്തെ അവസ്ഥയും അസുഖവും എന്താണ് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ഞാൻ പറഞ്ഞു, സുഹൃത്തേ പലരും പറഞ്ഞിട്ടുള്ള അറിവ് മാത്രമേ ഉള്ളൂ. സിനിമാ രംഗത്തെ അദ്ദേഹവുമായി അടുത്തിടപഴകുന്ന പലരുമായും ഞാൻ ബന്ധപ്പെട്ടിരുന്നു.
രോഗത്തിന്റെ ഒരു ആരംഭം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല. രണ്ടാഴ്‌ചത്തെ റേഡിയേഷൻ കൊണ്ട് അദ്ദേഹം സുഖം പ്രാപിച്ചുവരും. അത് പറഞ്ഞപ്പോൾ ആ പയ്യന് ആശ്വാസമായി. ഇതാണ് ഇപ്പോഴത്തെ അവസ്ഥ. ഇവിടെ ഓൺലൈൻ മീഡിയയിലാണ് കൂടുതലും മമ്മൂക്കയുടെ രോഗത്തെ കുറിച്ച് വ്യാജ പ്രചാരണവും ശരിയായ വാർത്തയും ഒക്കെ പ്രചരിക്കുന്നത്. മറ്റൊരു അച്ചടി മാധ്യമത്തിലും നിങ്ങൾക്ക് ഇത് കാണാൻ കഴിയില്ല.
മമ്മൂട്ടിയെ പോലെയൊരു മഹാനടന്റെ രോഗവിവരം മറച്ചു വയ്‌ക്കേണ്ടത് ഒരു സാമാന്യ മര്യാദയാണ് എന്നത് കൊണ്ടായിരിക്കാം. മമ്മൂട്ടി ഈ അടുത്ത കാലത്ത് തുടർച്ചയായി വോമിറ്റ് ചെയ്‌തു കൊണ്ടിരുന്നു. അതെന്തോ ഒരു രോഗത്തിന്റെ ലക്ഷണമാണ് എന്ന് തോന്നിയിട്ടാവണം പരിശോധനയ്ക്ക് വിധേയമാക്കിയത്. അതിലാണ് കുടൽ ക്യാൻസറിന്റെ ഒരു തുടക്കം, റേഡിയേഷനിലൂടെ മാറ്റാൻ കഴിയുന്നത് കണ്ടെത്തുന്നത്. അതാണ് സംഭവിച്ചത്.
ഇത് വാർത്തകളിലൂടെ പുറംലോകം അറിയണമെന്ന് മമ്മൂട്ടി ആഗ്രഹിച്ചുകാണില്ല. കാരണം മമ്മൂട്ടിയെ ആരാധിക്കുന്ന, സ്നേഹിക്കുന്ന ഒരുപാട് ജനങ്ങളുണ്ട്. അവരുടെ ഉള്ളിൽ ഒരു വേദന ഉണ്ടാക്കേണ്ട എന്ന് കരുതിയാണ്. അത് അസുഖ വിവരം അറിഞ്ഞാൽ അദ്ദേഹത്തിന് ചാൻസ് നഷ്‌ടപ്പെടും എന്നറിഞ്ഞത് കൊണ്ടൊന്നുമല്ല.
എനിക്ക് പരിചയമുള്ള കാലം തൊട്ട് അദ്ദേഹം മദ്യപിച്ചിട്ടില്ല. ആഹാര കാര്യങ്ങളിൽ കൃത്യ നിഷ്‌ഠയുള്ള ആളാണ്. 85-90 കാലഘട്ടത്തിലൊക്കെ അദ്ദേഹം സിഗരറ്റ് വലിക്കുമായിരുന്നു. ഞാനിപ്പോഴും ഓർക്കുന്നു ജോൺ പ്ലയേഴ്‌സ് എന്ന സിഗരറ്റ് ടിന്നിലാണ് കൊണ്ട് വയ്ക്കാറുള്ളത്. അത് ഇടയ്ക്ക് ഇരുന്ന് വലിക്കുന്നത് കാണാറുണ്ട്. അതിന് ശേഷം പിന്നീട് അദ്ദേഹം അതും അവസാനിപ്പിച്ചു. ഇന്നുവരെ മദ്യപിക്കുകയോ വലിയ ആഘോഷങ്ങളിൽ പങ്കെടുത്ത് തിമിർക്കുകയോ ഒന്നും ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല.
എപ്പോഴും ആരോഗ്യം സിനിമ എന്നിവയിൽ ശ്രദ്ധാലുവായിരുന്നു. ഈ പ്രായത്തിലും വ്യായാമം ചെയ്യുകയും ആരോഗ്യം സംരക്ഷിക്കുകയും ഒക്കെ ചെയ്യുന്നത് കാണുമ്പോൾ എല്ലാവരും പറയുമായിരുന്നു മമ്മൂട്ടിയെ കണ്ട് പഠിക്കെന്ന്. അദ്ദേഹത്തിന്റെ അസുഖത്തിൽ സങ്കടപ്പെടുക ഫാൻസ് മാത്രമായിരിക്കില്ല. അദ്ദേഹത്തിന്റെ അഭിനയ സിദ്ധി ആകർഷിച്ചിട്ടുള്ള ആരുമാവാം.
ഈ വാർത്ത വന്നതിൽ തെറ്റ് പറയാൻ കഴിയില്ല. കാരണം മമ്മൂട്ടിയുടെ ലക്ഷക്കണക്കായ ആരാധകർ, അവരുടെ പ്രാർത്ഥനകളാൽ മമ്മൂട്ടി സുഖം പ്രാപിച്ചുവരും. മോഹൻലാലിനെ നോക്കൂ. അദ്ദേഹം ശബരിമലയിൽ വഴിപാട് ചെയ്‌തു. ഒരിക്കലും പൊതുജനം അറിയണം എന്ന് കരുതി അദ്ദേഹം ചെയ്‌ത കാര്യമല്ല അത്. എന്നാൽ ആരോ അടുത്ത സുഹൃത്തുക്കളോ മറ്റോ ആ റസീറ്റ് എടുത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
അത് വൈറലായി. മോഹൻലാലിന്റെ ദർശനത്തിന്റെ വീഡിയോ ഒക്കെ വൈറലായി. മോഹൻലാൽ സ്നേഹപൂർവ്വം എന്റെ ഇച്ചാക്കയ്ക്ക് വേണ്ടി, എന്റെ ഭാര്യക്ക് വേണ്ടി ആണ് ഞാൻ മലകയറിയത് എന്ന് പറയുമ്പോൾ അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. സാധാരണ ജനങ്ങളുടെ ഉള്ളറിഞ്ഞുള്ള പ്രാർത്ഥന ഉണ്ടല്ലോ അതും മമ്മൂട്ടിക്ക് ഫലിക്കട്ടെ. രോഗം എന്ന് പറയുന്നത് ഒരിക്കലും പാപമല്ലല്ലോ. രോഗം എന്നത് ഒരു വ്യക്തിക്ക് സ്വാഭാവികമാണ്.
അതേസമയം, മമ്മൂട്ടിയുടെ രോഗവാർത്ത വന്നതിന് പിന്നാലെ നിരവധി ആരാധകരാണ് അദ്ദേഹത്തിന് പെട്ടെന്ന് തന്നെ രോഗശാന്തി ഉണ്ടാവട്ടെ എന്ന് ആശംസിച്ചുകൊണ്ട് രംഗത്ത് വന്നത്. നിലവിൽ ചികിത്സക്കായി അമേരിക്കയിലാണ് മമ്മൂട്ടിയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മഹേഷ് നാരായണൻ ചിത്രത്തിന്റെ ഷൂട്ട് നിർത്തി വച്ചിരിക്കുകയാണ്.
ഏപ്രിൽ ആദ്യവാരം തന്നെ മമ്മൂട്ടി മടങ്ങി വരുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്റെ നിർമ്മാതാവ് തന്നെ അക്കാര്യം വ്യക്തമാക്കിയിരുന്നു. നേരത്തെ ചിത്രത്തിന്റെ അമിത ബജറ്റ് മൂലം ഉപേക്ഷിച്ചുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെയാണ് മമ്മൂട്ടിയുടെ അസുഖവിവരവും പുറത്തുവന്നത്. ഇതോടെ ചിത്രം ഇനി ഉണ്ടാവില്ലെന്ന് ചില റിപ്പോർട്ടുകൾ വന്നെങ്കിലും അതൊക്കെ നിഷേധിക്കുകയാണ് അണിയറപ്രവർത്തകർ.












Click it and Unblock the Notifications