ഏഴ് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ആദ്യരാത്രി 'വരൻ' പെണ്ണായി, വധു ഞെട്ടിത്തരിച്ചു..
ഏഴ് വർഷത്തിനിടെ മനസിലാക്കാതിരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞത്.
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഇഷ്ടപുരുഷനെ വരനായി ലഭിച്ചാൽ ഏതൊരു സ്ത്രീയും സന്തോഷിക്കാതിരിക്കില്ല. ആ പ്രണയസാക്ഷാത്ക്കാരത്തിന് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതവുമുണ്ടെങ്കിൽ സന്തോഷവും ഇരട്ടിയാകും. ടെക്നോപാർക്കിലെ ജീവനക്കാരിയും പോത്തൻകോട് സ്വദേശിയുമായ യുവതിയുടെ ജീവിതത്തിലും മെയ് 31ന് രാത്രി വരെ ഈ സന്തോഷങ്ങളെല്ലാം നിറഞ്ഞുനിന്നിരുന്നു.
എന്നാൽ മെയ് 31ലെ ആദ്യരാത്രിയോടെ അവളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നടിഞ്ഞു. ഏഴ് വർഷത്തിനിടെ മനസിലാക്കാതിരുന്ന സത്യം അവൾ അന്നാണ് തിരിച്ചറിഞ്ഞത്. താൻ വിവാഹം കഴിച്ചത് ഒരു പുരുഷനെയല്ല, സ്ത്രീയെയാണെന്ന സത്യം യുവതി മനസിലാക്കിയതോടെ പോലീസ് സ്റ്റേഷനിലും പരാതിയെത്തി.
വിവാഹം...
പോത്തൻകോട് സ്വദേശിയും ടെക്നോപാർക്ക് ജീവനക്കാരിയുമായ യുവതിയാണ് അതിവിദഗ്ധമായി കബളിക്കപ്പെട്ടത്. ആൺവേഷം കെട്ടിയ സ്ത്രീയായിരുന്നു യുവതിയെ പ്രണയിച്ചും വിവാഹം കഴിച്ചും കബളിപ്പിച്ചത്. എന്നാൽ ഏഴ് വർഷത്തെ പ്രണയത്തിനിടെ യുവതിക്ക് ഒരിക്കൽപോലും ഇത് തിരിച്ചറിയാനായില്ല. ഒടുവിൽ മെയ് 31ന് വിവാഹം കഴിഞ്ഞ് ആദ്യരാത്രിയിലേക്ക് പ്രവേശിച്ചതോടെയാണ് തന്നെ താലിച്ചാർത്തിയിരിക്കുന്നത് ഒരു സ്ത്രീയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. ഇതോടെ പിറ്റേദിവസം തന്നെ യുവതി പോലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ യുവതിയെ വിവാഹം ചെയ്തത് പുരുഷനോ ട്രാൻസ്ജെൻഡറോ അല്ലെന്നും, സ്ത്രീ തന്നെയാണെന്നും ഉറപ്പുവരുത്തി. കേരളകൗമുദിയാണ് തിരുവനന്തപുരത്ത് നടന്ന ഈ സംഭവം വിശദമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജോലിക്കിടെ...
ടെക്നോപാർക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് പോത്തൻകോട് സ്വദേശിനിയായ യുവതിയും ശ്രീറാം എന്ന് പരിചയപ്പെടുത്തിയ യുവാവും തമ്മിൽ അടുപ്പത്തിലാവുന്നത്. ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയാണെന്നാണ് പറഞ്ഞിരുന്നത്. ഈ അടുപ്പം പിന്നീട് തീവ്രമായ പ്രണയമായി മാറി. ഇതിനിടെ ശ്രീറാം യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛനമ്മമാരെ കാണിക്കാനാണെന്ന് പറഞ്ഞാണ് ശ്രീറാമും യുവതിയും കൊല്ലത്തേക്ക് പോയത്. എന്നാൽ ഇരുവരും വീട്ടിലെത്തിയ സമയത്ത് മാതാപിതാക്കൾ അവിടെ ഇല്ലായിരുന്നു. ഈ സംഭവത്തിന് പിന്നാലെ ശ്രീറാം മറ്റൊരു ജോലി കിട്ടി കൊല്ലത്തേക്ക് പോയി.
ക്ഷേത്രത്തിൽ...
ശ്രീറാം കൊല്ലത്തേക്ക് പോയെങ്കിലും യുവതിയുമായുള്ള ബന്ധം തുടർന്നിരുന്നു. എന്നാൽ ശ്രീറാമുമായുള്ള ബന്ധത്തെ യുവതിയുടെ വീട്ടുകാർ ആദ്യം എതിർത്തു. പക്ഷേ, ശ്രീറാമിനെ തന്നെ വിവാഹം കഴിക്കൂവെന്ന് യുവതി ശാഠ്യംപിടിച്ചപ്പോൾ വീട്ടുകാർ വഴങ്ങി. ഒടുവിൽ പോത്തൻകോട്ടെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താമെന്ന് വീട്ടുകാർ സമ്മതിച്ചു. ഏഴ് വർഷം നീണ്ടുനിന്ന പ്രണയം വിവാഹത്തിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു യുവതി.
വരൻ...
വളരെ അടുത്ത ബന്ധുക്കളെയും നാട്ടിലെ ചില പൗരപ്രമുഖരെയും മാത്രമാണ് യുവതിയുടെ ബന്ധുക്കൾ വിവാഹത്തിന് ക്ഷണിച്ചിരുന്നത്. മെയ് 31ന് പോത്തൻകോട്ടെ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. എന്നാൽ വിവാഹദിവസം വരൻ ഒറ്റയ്ക്കാണ് വിവാഹവേദിയിലെത്തിയത്. ബന്ധുക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടെന്നും, വരാൻ വൈകുമെന്നും പറഞ്ഞ വരൻ, മുഹൂർത്തം തെറ്റിക്കാതെ ചടങ്ങ് നടത്താമെന്നും അറിയിച്ചു. അങ്ങനെ വളരെ ചുരുക്കംപേരുടെ മുന്നിൽവെച്ച് ഇരുവരും വിവാഹിതരായി. എന്നാൽ വരന്റെ പെരുമാറ്റത്തിൽ യുവതിയുടെ ബന്ധുക്കൾക്ക് അപ്പോഴും സംശയമുണ്ടായിരുന്നു.
സംശയം...
താലിക്കെട്ടിന് ശേഷം ഒരു വാടകവീട്ടിലേക്കാണ് ദമ്പതികൾ പോയത്. ഈ വീട്ടിലും ആരുമുണ്ടായിരുന്നില്ല. ഈ സംഭവവും യുവതിയുടെ ബന്ധുക്കളിൽ സംശയം വർദ്ധിപ്പിച്ചു. വരന്റെ പെരുമാറ്റത്തിലും താമസസ്ഥലത്തിലും പന്തികേട് തോന്നിയ യുവതിയുടെ ബന്ധുക്കൾ വധുവിന്റെ സ്വർണ്ണാഭരണങ്ങളെല്ലാം തിരികെവാങ്ങിയാണ് മടങ്ങിയത്. എന്നാൽ ബന്ധുക്കളിലുണ്ടായ സംശയങ്ങളൊന്നും ആ സമയം വരെ യുവതിയുടെ മനസിലുണ്ടായിരുന്നില്ല.
ആണ്ണല്ല...
ആദ്യരാത്രിയിൽ വരന്റെ ഫോണിലേക്കെത്തിയ ചില കോളുകളാണ് യുവതിയിൽ ആദ്യം സംശയം ജനിപ്പിച്ചത്. ഒരു ഫോൺ കോൾ എടുത്ത യുവതി അങ്ങേതലയ്ക്കൽ നിന്നുള്ള സംസാരം കേട്ട് ശരിക്കും ഞെട്ടിപ്പോയി. ''മോളെ അവൻ ആണല്ല, പെണ്ണാണ്, നീ രക്ഷപ്പെട്ടോ'' എന്നായിരുന്നു ഫോൺ വിളിച്ചയാൾ പറഞ്ഞത്. ഇതോടെ യുവതിയും ചില കാര്യങ്ങൾ ഉറപ്പിച്ചു. തന്നെ താലിചാർത്തിയത് പെണ്ണാണ്ണെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടുകാരെ വിവരമറിയിച്ചു. ആ രാത്രി മുഴുവൻ തള്ളിനീക്കാനും പിറ്റേദിവസം രാവിലെ വരനുമായി തന്ത്രപൂർവ്വം പോലീസ് സ്റ്റേഷനിലെത്താനുമായിരുന്നു ബന്ധുക്കളുടെ നിർദേശം.
കേസില്ല...
തുടർന്ന് ബന്ധുക്കളുടെ നിർദേശമനുസരിച്ച് വരനുമായി യുവതി പോത്തൻകോട് സ്റ്റേഷനിലെത്തി. പോലീസ് നടത്തിയ പരിശോധനയിൽ വരൻ ആൺവേഷം കെട്ടിയ സ്ത്രീയാണെന്ന് ഉറപ്പുവരുത്തി. വർഷങ്ങളായി ഇവർ ആൺവേഷം കെട്ടിയാണ് നടന്നിരുന്നത്. എന്നാൽ വധുവിന്റെ വീട്ടുകാർക്ക് പരാതിയില്ലാത്തതിനാൽ ആൺവേഷം കെട്ടിയ സ്ത്രീയെ പോലീസ് പിന്നീട് വിട്ടയച്ചു.