'ആദ്യം ബാപ്പയെ കാണും, വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധം'; കേരളത്തിലേക്ക് പുറപ്പെട്ട് മദനി
ബെംഗളൂരു: വിചാരണത്തടവ് അനന്തമായി നീളുന്നത് നീതി നിഷേധമെന്ന് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മദനി. വർഷങ്ങളോളം ജയിലിൽ കിടന്ന് ജീവച്ഛവമായതിന് ശേഷം നിരപരാധികളാണെന്ന് കണ്ടെത്തി പുറത്തുവിടുന്നത് രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങൾക്ക് തന്നെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് പുറപ്പെടും നേരം ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കൊച്ചിയിൽ എത്തിയാൽ നേരെ അൻവാറശേരിയിലേക്ക് പോയി ബാപ്പയെ കാണും. ഉമ്മയുടെ ഖബറിടം സന്ദർശിക്കും. അതുകഴിഞ്ഞും ബാപ്പയുടെ കൂടെ തന്നെ കാണും. ഞാൻ ഇങ്ങോട്ട് വരുമ്പോൾ ബാപ്പ സ്ട്രോക്ക് ബാധിച്ച് കിടക്കുകയാണെങ്കിലും കാര്യങ്ങൾ മനസിലാകുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമയൊക്കെ നഷ്ടപ്പെട്ടു. കുറച്ച് ദിവസമെങ്കിലും അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാൻ കഴിഞ്ഞുവെന്നതിൽ സർവ്വശക്തനായ ദൈവത്തെ സ്തുതിക്കുന്നു.

ഇന്ത്യയിൽ തന്നെ ഏറ്റവും അധികം കാലം വിചാരണ തടവുകാരനായി ഇരിക്കേണ്ടി വന്നയാളാണ് ഞാൻ. ഞാനത് അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറായിരുന്നയാളാണ്. ഇങ്ങോട്ട് വരുമ്പോൾ തന്നെ പെട്ടെന്ന് തിരികെ പോകാൻ കഴിയില്ലെന്ന് കരുതിയിരുന്നു. വർഷങ്ങളോളം ജയിലിൽ കിടന്ന് ജീവച്ഛവമായതിന് ശേഷം നിരപരാധികളാണെന്ന് പറഞ്ഞ് പുറത്തുവിടുന്നത് രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങൾക്ക് തന്നെ അപമാനമാണ്. അതേക്കുറിച്ച് ഉത്തരവാദിത്തപ്പെട്ടവർ പുനഃർവിചിന്തനം നടത്തേണ്ട സമയം അതിക്രമിച്ച് കഞ്ഞിരിക്കുകയാണ്. കെട്ടിവെയ്ക്കേണ്ട തുകയുടെ കാര്യത്തിൽ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. കർണാടക സർക്കാരിന്റെ ഭാഗത്തിന് നിന്ന് പ്രതികൂലമായി ഒന്നും ഉണ്ടായിട്ടില്ല.
ആരോഗ്യ സ്ഥിതി വളരെ വിഷമകരമാണ്. ക്രിയാറ്റിൻ ഒൻപതായി. കിഡ്നിയുടെ അവസ്ഥയും വിഷമകരമാണ്. ഡയാലിസിലേക്ക് എത്തേണ്ട ഒരു അവസ്ഥയിലായിരിക്കുകയാണ്. തലച്ചോറിലെ രക്തപ്രവാഹം നിൽക്കുന്നത് കൊണ്ട് ഇടയ്ക്കിടക്ക് സ്ട്രോക്ക് ഉണ്ടാകുന്നുണ്ട്. കൃത്യമായ ചികിത്സ കിട്ടിയില്ലെങ്കിൽ ഏത് സമയവും സ്ട്രോക്ക് വന്ന് വീണ് പോകാവുന്നൊരു അവസ്ഥയായി പോകുമെന്നാണ് പറയുന്നത്. നാട്ടിൽ പോയി രണ്ടരമാസം കൊണ്ട് നല്ല ചികിത്സ ചെയ്യണമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതൊന്നും നടന്നില്ല. ഇനി പിതാവിനെ കണ്ട് മടങ്ങാം. ബാക്കിയുള്ള കാര്യങ്ങൾ ദൈവത്തിന് സമർപ്പിക്കുന്നു', മദനി പറഞ്ഞു.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുൾ നാസർ കേരളത്തിലേക്ക് എത്തുന്നത്. 12 ദിവസത്തേക്കാണ് സുപ്രീംകോടതി മഅദനിക്ക് യാത്രാനുമതി നല്‍കിയിരിക്കുന്നത്. വൈകീട്ട് 6.20 നുള്ള ഇൻഡിഗോ വിമാനത്തിൽ ബെംഗളൂരുവിൽ നിന്നും അദ്ദേഹം പുറപ്പെടും. രാത്രി ഏഴോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുക.












Click it and Unblock the Notifications