6 വർഷം മുൻപ് സന്നിധാനത്ത് യുവതികൾ കയറി, ശബരിമലയിൽ രാഹുൽ ഈശ്വറിന്റെ ഇരട്ടമുഖം പുറത്ത്
Recommended Video
ശബരിമലയിലേക്ക് തന്റെ നെഞ്ചത്ത് ചവിട്ടി മാത്രമേ യുവതികൾ കയറുകയുള്ളൂ എന്ന് പ്രഖ്യാപിച്ചിരിക്കുന്ന വ്യക്തിയാണ് സേവ് ശബരിമല സമരത്തിന്റെ നേതൃനിരയിലുള്ള രാഹുൽ ഈശ്വർ. ശബരിമല അയ്യപ്പന്റെ ബ്രഹ്മചര്യമാണ് യുവതികളുടെ പ്രവേശനത്തെ എതിർക്കാൻ തുടക്കം മുതൽ രാഹുൽ ഈശ്വർ ചൂണ്ടിക്കാണിക്കുന്നത്.
ശബരിമലയിലെ യുവതീ വിലക്ക് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ആചാരം എന്ന നിലയ്ക്കാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ശബരിമലയിൽ സ്ത്രീകൾ കയറിയിരുന്നു എന്നതിന് തെളിവ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലുമടക്കം സമർപ്പിക്കപ്പെട്ടിട്ടുള്ളതാണ്. വെറും 6 വർഷം മുൻപ് വരെ ശബരിമലയിൽ യുവതികൾ കയറിയിരുന്നു.
ഇതറിയാവുന്ന രാഹുൽ ഈശ്വർ അവർ വേണ്ടപ്പെട്ട ആളുകൾ ആയിരുന്നതിൽ അന്ന് വാളെടുത്ത് യുദ്ധത്തിന് ഇറങ്ങിയില്ല. ദേശാഭിമാനിയിലെ പത്രപ്രവർത്തകൻ അബ്രഹാം തടിയൂരിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചയാവുകയാണ്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ദേശാഭിമാനി വാർത്ത
2012 ഏപ്രിൽ 6 ന് ദേശാഭിമാനി പത്രത്തിൽ ഞാൻ കൊടുത്ത ഒരു വാർത്തയാണിത്. പൊലിസ് സംരക്ഷണയിൽ യുവതികൾ ശബരിമല സന്നിധാനത്ത് കയറിയത് സംബന്ധിച്ച ഫോട്ടോ സഹിതമുള്ള വാർത്ത. ഈ വാർത്ത ഇപ്പോൾ ഇവിടെ പോസ്റ്റ് ചെയ്യുന്നതിന് പ്രത്യേക കാരണമുണ്ട്. ശബരിമലയിൽ സ്ത്രീകളുടെ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമുള്ള ചിലരുടെ നിലപാടുകളും പ്രതിഷേധവും കണ്ടപ്പോൾ ഇത് എടുത്ത് കൊടുക്കണമെന്നു തോന്നി.
രാഹുൽ ഈശ്വർ വിളിച്ചു
ഈ വാർത്ത വന്നശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നിരവധി ഫോൺ കോളുകൾ എനിക്ക് ലഭിക്കയുണ്ടായി. അതിലൊന്ന് ശ്രീ രാഹുൽ ഈശ്വറിന്റെതായിരുന്നു. അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. അതിന് ശേഷം എന്നോട് പറഞ്ഞു. "ഈ വിഷയം അങ്ങനെ വിട്ടാൽ പറ്റില്ല. ഗൗരവമായി എടുക്കും. വേണ്ടിവന്നാൽ കേസു കൊടുക്കാൻ ഫോട്ടോകൾ കൈയ്യിലുണ്ടല്ലോ ' എന്നും ചോദിച്ചു. കാര്യങ്ങൾ പിന്നാലെ അറിയിക്കാമെന്നും പറഞ്ഞു.
കേസിന് പോകുന്നില്ല
എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ്, രാഹുലിന്റെ വിളി ഉണ്ടാകാതിരുന്നതിനെ തുടർന്ന് ഞാൻ അദ്ദേഹത്തെ വിളിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞത് 'സുനിൽ സ്വാമി വേണ്ടപ്പെട്ട ആളാണ്. കേസിനൊന്നും പോകരുതെന്ന് അമ്മ പറഞ്ഞു. അതു കൊണ്ട് ഞാനതങ്ങ് വിട്ടു ' എന്നാണ്. സുനിൽ സ്വാമി എന്നൊരാളെപ്പറ്റി ഈ വാർത്തയിൽ പറയുന്നുണ്ട്. ഇദ്ദേഹം കൊല്ലംകാരനായ ഒരു വൻ വ്യവസായി ആണ്.
പോലീസ് വിരട്ടിയോടിച്ചു
തീർഥാടന കാലത്ത് ഉൾപ്പെടെ മിക്കപ്പോഴും ശബരിമലയിൽ ഉണ്ടാകും. ശബരിമലയുടെ വികസന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ കൈ അയച്ച് സംഭാവന ചെയ്യുന്നയാൾ. ഇനി വാർത്തയിലെ പ്രധാന ഭാഗത്തേക്ക് വരാം. യുവതികൾ സന്നിധാനത്തും മാളികപ്പുറത്തും നിൽക്കുന്നത് കണ്ട് ഫോട്ടോ എടുക്കാൻ ശ്രമിച്ചവരെ പൊലിസ് വിരട്ടിയോടിച്ചു. ക്യാമറയും മൊബൈൽ ഫോണും പിടിച്ചു വാങ്ങാനും ശ്രമിച്ചു. ഈ യുവതികൾ എങ്ങനെ സന്നിധാനത്തെത്തി എന്ന് അന്വേഷിച്ചപ്പോൾ മാളികപ്പുറം ശാന്തി പറഞ്ഞത് അവർ സുനിൽ സ്വാമിയുടെ ആൾക്കാരാണെന്നാണ്.
ഒരു വണ്ടി ആളുകൾ
മുംബൈയിൽ നിന്ന് ഒരു വണ്ടി നിറയെ ആൾക്കാരാണ് അന്നവിടെ എത്തിയത്. പിന്നീട് ഇതേപ്പറ്റി അന്വേഷണം നടന്നു. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച് സുപ്രിം കോടതി വിധിയെ തുടർന്ന് വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന സന്ദർഭമാണല്ലോ ഇത്. ശബരിമല ശ്രീ അയ്യപ്പസന്നിധിയിൽ യുവതികൾ പ്രവേശിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് പറയുന്ന രാഹുൽ ഈശ്വറിനോട് എനിക്കിപ്പോൾ ചോദിക്കാനുള്ളത് 2012-ൽ ഈ വിഷയത്തിൽ താങ്കളെന്തേ മൗനിയായിപ്പോയി?
അധികാരവും പണവും ഉണ്ടെങ്കിൽ
അധികാരവും പണവും ഉണ്ടെങ്കിൽ ദർശനം വിലക്കിയിരിക്കുന്ന പ്രായപരിധിയിലുള്ള ഏത് സ്ത്രീക്കും അയ്യപ്പദർശനമാകാമെന്നാണോ? വിശ്വാസികളായ സാധാരണ യുവതികൾക്ക് മാത്രം അയ്യപ്പദർശനം പാടില്ലെന്നാണോ? ദയവു ചെയ്ത് ഇനിയെങ്കിലും ശബരിമല ശ്രീ അയ്യപ്പനോടുള്ള ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നേ പറയാനുള്ളു എന്നാണ് എബ്രഹാം തടിയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
3 യുവതികൾ
25നും 45നും ഇടയില്‍ പ്രായമുള്ള 3 സ്ത്രീകളാണ് അന്ന് പുലര്‍ച്ചെ 6 മണിയോടെ ശബരിമലയില്‍ എത്തിയത് എന്ന് ദേശാഭിമാനി വാര്‍ത്തയില്‍ പറയുന്നു. എസ്‌ഐ ഉള്‍പ്പെടെ അഞ്ചോളം പോലീസുകാരുടെ സംരക്ഷണയിലാണ് ഇവര്‍ വന്നത്. ഹിന്ദിയില്‍ സംസാരിച്ച ഈ യുവതികള്‍ മുംബൈ സ്വദേശികള്‍ ആണെന്നും എബ്രഹാം തടിയൂരിന്റെ വാര്‍ത്തയില്‍ സൂചനയുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
എബ്രഹാം തടിയൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
രാഹുൽ ഈശ്വറിനൊപ്പം അരയും തലയും മുറുക്കി പിസി ജോർജ്, കേരളം പടക്കളമാകുമെന്ന് ഭീഷണി
മുകേഷിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്.. അഭിമുഖത്തിന് ചെന്ന മാധ്യമപ്രവർത്തകയുടെ അനുഭവം!