'ഉണ്ണി മുകുന്ദാ മാസ്റ്റർ പ്ലാനുമായി മുതലെടുപ്പിന് ശബരമലയിലേക്ക് വരണ്ട'; നടനെതിരെ സംവിധായകൻ
കൊച്ചി: ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത്. 'മാളികപ്പുറം എനിക്ക് ഒരു സിനിമ മാത്രമല്ല ഒരു നിയോഗം കൂടിയാണ്. ഈ മണ്ഡലകാലത്ത് തന്നെ ചിത്രം തിയറ്ററിൽ എത്തുന്നുവെന്നത് അനുഗ്രമായി', എന്ന വരികളോടായിരുന്ന ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം ട്രെയിലർ പങ്കിട്ടത്. എന്നാൽ ഇപ്പോഴിതാ ട്രെയിലറിന് പിന്നാലെ നടനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ജോൺ ഡിറ്റോ.
'ശബരിമല ശാന്തമായപ്പോൾ ഉണ്ണിമുകുന്ദൻ , ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണെന്നും മാസ്റ്റർ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക് വരേണ്ടെന്നുമാണ് ജോൺ ഡിറ്റോ ഫേസ്ബുക്കിൽ കുറിച്ചത്. വായിക്കാം

ഉണ്ണി മുകുന്ദാ ഒന്നുരണ്ടു സംശയങ്ങൾ ഉണ്ട്. താങ്കൾ ഒരു സിനിമ നിർമ്മിക്കുന്നു. അതിൽ താങ്കളുടെ സിനിമാസുഹൃത്തുക്കൾ സൗജന്യ നിരക്കിൽ അഭിനയിക്കുന്നു. പടം shoot കഴിയുമ്പോൾ താങ്കൾ ആ പടം മറ്റൊരാൾക്ക് കോടികൾ വാങ്ങി മറിച്ചു വിൽക്കുന്നു. പുതിയ പ്രൊഡ്യൂസർ വന്ന് സിനിമയിലഭിനയിച്ചവരോടും ടെക്നീഷ്യൻമാരോടും യാതൊരു കമിറ്റ് മെന്റും കാട്ടാതെയിരിക്കുകയും ബാലയുൾപ്പെടെയുള്ളവർ കബളിപ്പിക്കപ്പെടുകയും ഇളിഭ്യരാവുകയും
ചെയ്യുന്നു.ബാല പ്രതികരിച്ചു.
ബാല വെറുമൊരു ട്രോളിലൂടെ പ്രസിദ്ധി നേടിയതിന് പണം കൊടുക്കാൻ പറ്റില്ല എന്ന ഏറ്റവും നീചമായ , അഹന്ത നിറഞ്ഞ പരാമർശവും കണ്ടു.. ബാല ട്രോൾ ഹിറ്റായത് കൊണ്ട് പ്രസിദ്ധനായ നടനല്ല. പാവം ടെക്നിഷ്യൻമാർ , അരിമുടങ്ങുമെന്ന ഭീതിയിൽ താങ്കളെ പിന്തുണയ്ക്കേണ്ടി വരുന്നു.

നിർമ്മാണം നടത്തിയ ഒരു നടൻമാരും ഇതു പോലൊരു നെറികേട് കാട്ടിയിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. അതിശക്തനും സംഘ പരിവാർ പിന്തുണയുമുള്ള താങ്കളോട് ആരും ഇത് ചോദിക്കാനിടയില്ലാത്തതിനാൽ ഞാൻ സംശയം ചോദിക്കുന്നു. എന്റെ സിനിമയ്ക്കും ഇതു തന്നെ സംഭവിച്ചതാണ്. Producer മാറി പുതിയ Producer വന്നപ്പോൾ പഴയ ടെക്നീഷ്യൻമാരും നടീനടൻമാരുമായുള്ള കമിറ്റ്മെന്റ്കൾ
അവർ സ്വീകരിച്ചില്ല. അതുപോലെ തന്നെയല്ലേ ഇത്.?

മറ്റൊന്ന്, അയ്യപ്പനെയും ശബരിമലവിശ്വാസത്തേയും മൊത്തക്കച്ചവടം ചെയ്യാനുള്ള ശ്രമത്തെക്കുറിച്ചാണ് സംശയമുയരുന്നത്.ശബരിമല ശാന്തമായപ്പോൾ ,ഉണ്ണിമുകുന്ദൻ , ശബരിമല വിശ്വാസികളുടെ യജമാനത്തം ഏറ്റെടുക്കുകയാണ്.ഉണ്ണീ മുകുന്ദാ, ഇടതുപക്ഷക്കാരും ജിഹാദികളും ചേർന്ന് ശബരിമല അലങ്കോലപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഞങ്ങളെപ്പോലുള്ള സാധാരണക്കാർ ഭരണകൂടത്തെ എതിർത്ത് നിന്ന് വലിയ പരിക്കുകൾ പറ്റിയപ്പോൾ താങ്കൾ എവിടെയായിരുന്നു. സുരേഷ് ഗോപിയെപ്പോലെ ധീരമായി പ്രതികരിക്കാൻ അന്നൊന്നും താങ്കളെ കണ്ടില്ലല്ലോ?

"മാളികപ്പുറം " എന്ന സിനിമയുടെ റ്റീസർ കണ്ടു. അതിൽ ഭക്തിയും വിശ്വാസവും നന്നായി ചിത്രികരിച്ചിട്ട് , കാടുകയറി വരുന്ന ശത്രുക്കളെക്കുറിച്ച് സൂചിപിച്ചിട്ടുണ്ട്.
ഉണ്ണീ മുകുന്ദാ, അയ്യപ്പവിശ്വാസികളുടെ ശത്രുക്കൾ കാടുകയറിവന്നവരോ, കാടുവെട്ടാൻ വന്നവരോ, ഗോത്ര ജനവിഭാഗങ്ങളോ അല്ല. അത് ഇടതു ഭരണപക്ഷവും , ജിഹാദി , ഇവാഞ്ചലിസ്റ്റ് കൂട്ടുകെട്ടാണെന്ന് പറയാനുള്ള ധൈര്യം അന്ന്, ശബരിമല സമരക്കാലത്ത് വേണമായിരുന്നു.

ഉണ്ണീ മുകുന്ദാ, താങ്കളുടെ മാസ്റ്റർ പ്ലാനുകളുമായി മുതലെടുപ്പിന് ശബരിമലയിലേക്ക് , അയ്യപ്പ സന്നിധിയിലേക്ക് വരല്ലേ.. കാർമേഘങ്ങളൊഴിഞ്ഞ് ശത്രുക്കൾ മാളത്തിലൊളിച്ച് കഴിഞ്ഞ്,ഇന്ന് ഭക്തകോടികളുടെ സാന്നിദ്ധ്യത്താൽ പ്രസാദമധുരമായിരിക്കുന്ന അയ്യപ്പന്റെയടുത്ത്
മുതലെടുപ്പിനു വരരുത്..സത്യസന്ധമായ ഒരു സിനിമയാണെങ്കിൽ നിറഞ്ഞ മനസ്സോടെ സ്വീകരിക്കും..

സങ്കൽപ്പശത്രുവിനെ നിർമ്മിച്ച് ഹിന്ദുത്ത വികാരമുയർത്തി അയ്യപ്പനെ മൊത്തക്കച്ചവടം നടത്തി ശാന്തമായ തീർത്ഥാടന കാലം അലോസരമാക്കാനാണ് ശ്രമമെങ്കിൽ എതിർപ്പുണ്ടാകും..കമ്യൂണിസ്റ്റുകൾ വരെ തെറ്റുതിരുത്തി. ശാന്തമായ ശബരിമലയാണ് നാടിന്റെ ഐശ്വര്യം.. ഇല്ലാത്ത ശത്രുവിനെത്തിരെ യുദ്ധം നടത്തി മുതലെടുക്കാൻ ശ്രമിക്കരുത്..ശിവഭൂതങ്ങൾ താങ്കളെ വെറുതെ വിടുകില്ല.
കാന്താരയിലെ ഗുളികനെ ഓർക്കുന്നുണ്ടോ?












Click it and Unblock the Notifications