നടിയുടെ ദൃശ്യങ്ങൾ ചോർത്തിയവർ കുടുങ്ങും; നിർണായക നീക്കവുമായി ഹൈക്കോടതി..അന്വേഷണം
ദില്ലി; കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്നുവെന്ന വാർത്ത ഏറെ ഞെട്ടൽ ഉളവാക്കുന്നതായിരുന്നു. എറണാകുളം സെഷൻസ് കോടതിയിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നായിരുന്നു റിപ്പോർട്ടുകൾ. വീഡിയോയുടെ ഹാഷ് വാല്യു മാറിയതോടെയാണ് ദൃശ്യങ്ങൾ ചോർന്നെന്ന് കണ്ടെത്തിയത്.
റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഹൈക്കോടതി.

ദൃശ്യം ചോര്‍ന്നതോടെ തന്റെ സ്വകാര്യത ഹനിക്കപ്പെട്ടെന്നും കോടതിയിൽ നിന്ന് കടുത്ത അനീതിയാണ് നേരിടേണ്ടി വന്നതെന്നും വ്യക്തമാക്കി നടി സുപ്രീം കോടതിക്ക് കത്തയച്ചിരുന്നു. പരാതിയുടെ പകര്‍പ്പ് രാഷ്ട്രപതി, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കും കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഹൈക്കോടതി വിജിലന്‍സ് വിഭാഗമാണ് അന്വേഷിക്കുക.

2017 ഫെബ്രുവരി 17 നായിരുന്നു തൃശ്ശൂരിൽ നിന്നും കൊച്ചിയിലേക്കുള്ള യാത്രയിൽ നടി ആക്രമിക്കപ്പെട്ടത്. വണ്ടി തടഞ്ഞ് നിർത്തി ചിലർ വാഹനത്തിൽ കയറി നടിയെ ആക്രമിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയായിരുന്നു ദൃശ്യങ്ങൾ പകർത്തിയത്.

നേരത്തേ കേസ് പരിഗണിച്ചിരുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ദൃശ്യം അടക്കമുള്ള തൊണ്ടി സാധനങ്ങൾ വിചാരണക്കോടതിക്കു കൈമാറുന്ന ഘട്ടത്തിൽ ചോർന്നുവെന്നാണ് ആരോപണം ഉയർന്നത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതോടെയായിരുന്നു ഇത് കണ്ടെത്താനായത്.

ദൃശ്യങ്ങൾ ചോർന്നുവെന്ന് വ്യക്തമാക്കിക്കൊണ്ടുളള ഫോറൻസിക് റിപ്പോർട്ടും നേരത്തേ തന്നെ പുറത്തുവന്നിരുന്നു. 2019 ഡിസംബർ 19 ന് ഇത് സംബന്ധിച്ച് രഹസ്യ റിപ്പോർട്ടും ഫോറൻസിക് വിഭാഗം കോടതിക്ക് നൽകിയിരുന്നു. ദൃശ്യങ്ങളുടെ കോപ്പി എടുത്തുന്നുവെന്നായിരുന്നു ഫോറൻസിക് പരിശോധനയിലെ കണ്ടെത്തൽ.

എന്നാൽ അതീവ സുരക്ഷിതമായി കോടതിയിൽ സൂക്ഷിക്കേണ്ട ദൃശ്യങ്ങൾ എങ്ങനെ ചോർന്നുവെന്നതാണ് അത്ഭുതപ്പെടുന്നുന്നത്. സീൽ ചെയ്ത കവറിലായിരുന്നു ദൃശ്യങ്ങൾ ഉൾപ്പെടുന്ന മെമ്മറി കാർഡ് സൂക്ഷിച്ചത്. ഇത് തുറന്നാണ് ദൃശ്യങ്ങൾ കണ്ടിരിക്കുന്നത്.
ഇത് ആരാണ് ചെയ്തതെന്ന കാര്യങ്ങൾ ഇനി കണ്ടെത്തേണ്ടതുണ്ട്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ് ഐ ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുകയാണ്. തെളിവുകൾ വിശ്വാസയോഗ്യമല്ലെന്നാണ് ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.

സംവിധായകൻ ബാലചന്ദ്രകുമാറായിരുന്നു ദിലീപിനെതിരെ ഇത് സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇയാൾ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചു.

തനിക്കെതിരെ വ്യക്തി വൈരാഗ്യം തീർക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് ദിലീപ് ഹർജിയിൽ പറയുന്നത്. പ്രധാനമായും രണ്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ദിലീപ് ആരോപണം ഉയർത്തിയിരിക്കുന്നത്. ഡി ജി പി ബി സന്ധ്യ, എ ഡി ജി പി എസ് ശ്രീജിത്ത് എന്നിവരുടെ അറിവോടെയാണ് തനിക്കെതിരായ നീക്കങ്ങളെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കേസ് റദ്ദാക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ ഗൂഢാലോചന കേസ് സി ബി ഐയ്ക്ക് വിടാൻ തയ്യാറാകണമെന്നും ഹർജിയിൽ പറയുന്നുണ്ട്.
വാലന്റെൻസ് ദിനത്തിൽ ഗ്ലാമർ ലുക്കിൽ ഞെട്ടിച്ച് മീരാ ജാസ്മിൻ..കിടിലൻ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications