ദൃശ്യങ്ങളുള്ള ഫോണ്‍ ആരുടെ കൈകളില്‍? ദൃശ്യങ്ങള്‍ തേടി പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ തേടി പോലീസ്. കൂടുതല്‍ റെയ്ഡുകള്‍ നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ അന്വേഷണം ശക്തമാക്കാനാണ് നീക്കം. കേസില്‍ പോലീസ് തിരയുന്ന ശരത്ത് വിഐപിയാണോ എന്ന് ഇതുവരെ ഉറപ്പിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിരിക്കുകയാണ്.
ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍
ഇതിനിടെ ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് അയച്ച കത്തും പുറത്തുവന്നിട്ടുണ്ട്. ദിലീപിനെതിരെ അടക്കമുള്ള പുതിയ നടപടിക്കും അന്വേഷണത്തിനും വേഗം വെക്കാന്‍ കാരണം. ശരത്തിനെ കണ്ടെത്തുന്നതോടെ കേസില്‍ വലിയ വഴിത്തിരിവുണ്ടാകുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.
കേസിലെ നിര്‍ണായക തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം. പള്‍സര്‍ സുനി പീഡന ദൃശ്യം ചിത്രീകരിച്ച ഫോണ്‍ ദിലീപിന്റെ വിശ്വസ്തരുടെ കൈകളില്‍ ഉണ്ടെന്നാണ് പോലീസിന്റെ സംശയം. ദിലീപിന്റെയും സഹോദരന്‍ അനൂപിന്റെയും, ശരത്തിന്റെയും വീടുകളില്‍ നേരത്തെ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. വേറെ പലതും പിടിച്ചെടുത്തെങ്കിലും ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മൊബൈല്‍ ഫോണ്‍ അഭിഭാഷകന്റെ കൈയ്യില്‍ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനി ആദ്യ ഘട്ടത്തില്‍ മൊഴി നല്‍കിയിരുന്നത്.
അതേസമയം കേസിലെ സുപ്രധാന തെളിവായ ഫോണ്‍ നശിപ്പിച്ച ശേഷം കായലില്‍ എറിഞ്ഞു എന്ന് അഭിഭാഷകനും വ്യക്തമാക്കിയിരുന്നു. ഇതൊന്നും പോലീസ് വിശ്വസിച്ചിട്ടില്ല. നിലവില്‍ പീഡന ദൃശ്യങ്ങളുടെ പകര്‍പ്പാണ് തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ ശരത്തിനൊപ്പം പോലീസ് തേടി കൊണ്ടിരിക്കുന്നത് ബാലചന്ദ്രകുമാര്‍ പറഞ്ഞ മാഡത്തെയാണ്. കാണാമറയത്താണ് ഇവര്‍ ഇപ്പോഴുമുള്ളത്. ഇവര്‍ നടിയാണോ എന്ന സംശയം ബാക്കിയാണ്. ദിലീപിനെ ചോദ്യം ചെയ്യുന്നതോടെ മാഡം ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇവര്‍ അറസ്റ്റിലായാല്‍ കേസിലെ നിര്‍ണായക വഴിത്തിരിവായും അത് മാറും.
അതേസമയം പീഡന ദൃശ്യങ്ങള്‍ കൈമാറിയ വിഐപി ദിലീപിന്റെ സുഹൃത്തായ വ്യവസായി ശരത് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ശരത്തിനെയാണ് ഇനി വിശദമായി ചോദ്യം ചെയ്യാനുള്ളത്. ഗൂഢാലോചന നടന്ന ദിവസം ദിലീപിന്റെ വീട്ടിലെത്തിയ കാവ്യാ മാധവന്റെ സുഹൃത്തായ നടിയെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി വ്യാഴാഴ്ച്ച അവസാനിക്കും. പുതിയ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രേസിക്യൂഷന്‍ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടേക്കും.
പുതിയ വെളിപ്പെടുത്തലുകള്‍ കേസില്‍ ഉണ്ടായ സാഹചര്യത്തില്‍ പ്രതി പള്‍സര്‍ സുനിലെ ചോദ്യം ചെയ്യേണ്ടതാണെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്തിന് എല്ലാം അറിയാമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരയുന്നത്. ശരത് ഒളിവിലായത് കൊണ്ട് ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് നാളെ കോടതിയെ അറിയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപ് കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഇതോടെ കേസില്‍ ദിലീപിനുള്ള കുരുക്ക് മുറുക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. ദിലീപിന് സഹായം ചെയ്തവരെ കണ്ടെത്തിയാല്‍ കേസില്‍ വലിയ ടേണിംഗ് പോയിന്റ് ഉണ്ടാവുമെന്ന് പോലീസ് കരുതുന്നു.
ശരത്തിനെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ദിലീപിന്റെ സുഹൃത്തിനെ അറസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. അതേസമയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശരത്തിനെ മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ ഇയാള്‍ മുങ്ങുകയായിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനുള്ള നീക്കവും തുടങ്ങിയിട്ടുണ്ട്. ദിലീപിന്റെ സഹോദരന്‍ അനൂപിന് ഇയാളുടെ ബിസിനസുകളില്‍ മുതല്‍മുടക്കുമുണ്ട്. ഇതിന്റെ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ച് കഴിഞ്ഞു. പരമാവധി തെളിവുകള്‍ ശേഖരിച്ച ശേഷം ദിലീപിനെയും സംഘത്തെയും പൂട്ടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ബാലചന്ദ്രകുമാര്‍ ചൂണ്ടിക്കാണിച്ച വിഐപി ശരത്ത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. നേരത്തെ ശരത്തിന്റെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ശബ്ദവും തിരിച്ചറിയാന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ച് വരുത്തിയിരുന്നു. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിന് പരിചയമുള്ളതിനാല്‍ വിഐപിയെന്ന് വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്ന് അന്വേഷണ സംഘം കരുതുന്നു. പള്‍സര്‍ സുനിക്ക് നേരെ ഒളിവിലിരിക്കെ വധശ്രമമുണ്ടായെന്ന വെളിപ്പെടുത്തലില്‍ സുനിയുടെ അമ്മ ശോഭ രഹസ്യ മൊഴി നല്‍കും. ആലുവ മജിസ്‌ട്രേറ്റിന് കൊവിഡ് ബാധിച്ചതിനാല്‍ രഹസ്യ മൊഴി നല്‍കുന്നത് വൈകും. സുനി കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന് അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്.
കേസില്‍ നാളെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കെബി സുനില്‍കുമാര്‍ ഹാജരാകും. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അഡ്വ അനില്‍കുമാര്‍ കോടതിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് അടുത്തിടെ രാജിവെച്ചിരുന്നു. പത്ത് ദിവസത്തിനുള്ളില്‍ പ്രോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ പ്രോസിക്യൂഷന്‍ അഭിഭാഷക സംഘത്തിനുള്ള സുനില്‍ കുമാറിനോട് തന്നെ സര്‍ക്കാരിനായി ഹാജരാവാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നിര്‍ദേശിച്ചത്. രാജിവെച്ച അനില്‍ കുമാറിനെ തന്നെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും അന്വേഷണ സംഘം നടത്തുന്നുണ്ട്.
അതേസമയം കേസിന് വേഗം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് തന്റെ നിസ്സഹായാവസ്ഥ വിവരിച്ച് നടി മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്ത്. താന്‍ രക്ഷകര്‍ത്താവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നതെന്നും മറ്റാരെയും ആശ്രയിക്കാനില്ലെന്നും പറഞ്ഞാണ് നടിയുടെ കത്ത് തുടങ്ങുന്നത്. വിചാരണ കോടതിയെയും നടി വിമര്‍ശിക്കുന്നുണ്ട്. തനിക്ക് അനുകൂലമായ മൊഴികള്‍ രേഖപ്പെടുത്താന്‍ വിചാരണക്കോടതി പലപ്പോഴും മടിക്കുകയാണ്. സംഭവശേഷം താന്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ്. ഡബ്ല്യുസിസിയോടും മുഖ്യമന്ത്രിയോടുമുള്ള വിശ്വാസമാണ് തന്നെ നിലനിര്‍ത്തുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ നല്ല ബോധ്യത്തോടെയുള്ളതാണെന്നാണ് മനസ്സിലാകുന്നത്. ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയെങ്കിലും ഉന്നത നീതിപീഠം പോലും അത് തള്ളുകയാണ് ഉണ്ടായതെന്നും നടി കത്തില്‍ പറഞ്ഞു.
Recommended Video
ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ