Harish Pengan Death | നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു: വിയോഗം കൊച്ചിയില്‍ ചികിത്സയില്‍ കഴിയവെ
കൊച്ചി: പ്രമുഖ ചലച്ചിത്ര താരം ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരൾ സംബന്ധമായ അസുഖം ബാധിച്ച് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തിന് പരിശോധനയില്‍ കരള്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. കലാകാരന്റെ ചികിത്സയ്ക്ക് ധനസഹായ അഭ്യർത്ഥനയുമായി നേരത്തെ സുഹൃത്തുക്കള്‍ സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്നിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് മരണം സംഭവിക്കുന്നത്.

ഹരീഷിന് ഡോക്ടർമാർ കരള്‍മാറ്റ ശസ്ത്രക്രിയ നിർദേശിച്ചതായുള്ള റിപ്പോർട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഹരീഷിന്റെ ഇരട്ട സഹോദരിയായ ശ്രീജ കരള്‍ ദാനത്തിന് തയ്യാറുമായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കായി വലിയ തുകയാണ് വേണ്ടത് എന്നും അതിന് സഹായിക്കണം എന്നും അഭ്യര്‍ത്ഥിച്ചായിരുന്നു ഹരീഷിന്റെ സുഹൃത്തുക്കള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.
2011മുതല്‍ മലയാള ചലച്ചിത്രരംഗത്ത് സജീവമായ താരമാണ് ഹരീഷ് പേങ്ങന്‍. നോട്ട് ഔട്ടാണ് ആദ്യ ചിത്രം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, ജാനേ മൻ, ജയ ജയ ജയ ഹേ, പ്രിയൻ ഓട്ടത്തിലാണ്, ജോ&ജോ, മിന്നൽ മുരളി തുടങ്ങി നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പൂക്കാലമാണ് ഹരീഷ് പേങ്ങന്റേതായി റിലീസായ അവസാന ചിത്രം.
മഹേഷിന്റെ പ്രതികാരമാണ് തന്റെ പ്രിയപ്പെട്ട ചിത്രമെന്നായിരുന്നു ഹരീഷ് പേങ്ങന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നെ ഞാനാക്കി മാറ്റിയത് ആ സിനിമയാണ്. ആ സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബെന്നിയൊക്കെ സിനിമയില്‍ നമുക്ക് ഒരു പാട് അവസരങ്ങള്‍ വാങ്ങിച്ച് തന്നിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ നിരവധി അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങിയെന്നും ഹരീഷ് പേങ്ങന്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം, ഹരീഷിന്റെ ചികിത്സയ്ക്കായി വലിയ തോതില്‍ സഹായങ്ങള്‍ ലഭിച്ചിരുന്നുവെന്ന് വ്യക്തമാക്കി സുഹൃത്തുക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. അഭ്യർത്ഥിച്ച് കഴിഞ്ഞ നാല് ദിവസം കൊണ്ട് 10 ലക്ഷത്തോളം രൂപ ലഭിച്ചെന്നായിരുന്നു സുഹൃത്തുക്കള്‍ അറിയിച്ചത്. തുക ഒന്നും അയക്കാതെ, "I have done my bit" എന്നെഴുതി അവനായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റ് ഫേസ്ബുക്കിൽ ഷെയർ ചെയ്ത പല പ്രമുഖരും ഇല്ലാതില്ല. അതൊക്കെ അങ്ങനെ നടക്കട്ടെ. അവനുവേണ്ടി ഒരു അഭ്യർത്ഥന നടത്താനുള്ള മനസ്സെങ്കിലും അവർക്കുണ്ടായല്ലോ. അതിൽ സന്തോഷമെന്നും സുഹൃത്തുക്കള്‍ വ്യക്തമാക്കി.
കുറെ അധികം പേർ സാമ്പത്തികസഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. ഹരിയുടെ സഹോദരിയുടെ പേരിലുള്ള 5സെന്റ് സ്ഥലം പണയപ്പെടുത്തി സൊസൈറ്റിയിൽ നിന്നും ലോണെടുക്കാൻ ശ്രമം തുടരുന്നു. മിക്കവാറും മൂന്നോ നാലോ ദിവസം കൊണ്ട് അങ്ങനെ കുറച്ചു പണം സ്വരൂപിക്കാനാവും. തികയാതെ വരുന്ന പണം തുച്ഛമായ സ്വർണാഭരണങ്ങൾ വിറ്റ് കണ്ടെത്തണം.
ലോൺ എടുക്കുന്ന തുക തിരിച്ചടയ്ക്കണം. സർജറിക്ക് ശേഷം അവന്റെ കുടുംബവും ജീവിക്കണം. ഇത്തരത്തിലുള്ള ഒരു സർജറിക്ക് ശേഷം എത്രനാൾ കഴിഞ്ഞ് അവന് അഭിനയിച്ചു വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് നമുക്ക് ഊഹിക്കാമല്ലോ. എന്തായാലും ശസ്ത്രക്രിയയ്ക്ക് തീയതി തീരുമാനിച്ചുകൊള്ളാൻ ആശുപത്രി അധികൃതരോട് അറിയിച്ചിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ നേരത്തെ അറിയിച്ചിരുന്നു.
"അമ്മ" എന്നൊരു സംഘടന എന്തുകൊണ്ട് സഹായിക്കുന്നില്ല എന്ന് പലരും ചോദിച്ചിരുന്നു. ഓരോ സംഘടനയും പ്രവർത്തിക്കുന്നത് ആ സംഘടനയുടെ നിയമാവലിക്ക് അനുസരിച്ചാണ് എന്ന് നമുക്കറിയാവുന്ന കാര്യമാണല്ലോ. നിലവിൽ ഹരീഷ് "അമ്മ" എന്ന സംഘടനയുടെ അംഗമല്ല. ആ കാരണം കൊണ്ട് തന്നെ "അമ്മ" എന്ന സംഘടനയ്ക്ക്, സംഘടന എന്ന നിലയിൽ ഒരു സഹായം ചെയ്യുക എന്നതിന് പരിമിതികൾ ഉണ്ട്. ഇത് ഈ വിഷയം അവതരിപ്പിച്ചപ്പോൾ ഇടവേള ബാബുച്ചേട്ടൻ പറഞ്ഞിട്ടുള്ളതാണെന്നും സുഹൃത്ത് മനോജ് വർഗീസ് വ്യക്തമാക്കുന്നു.
എന്നാൽ സംഘടനയിലെ അംഗങ്ങൾക്ക് വ്യക്തിപരമായി ഹരീഷിനെ സഹായിക്കുന്നതിന് ബുദ്ധിമുട്ടില്ല. വിവരം അറിഞ്ഞമാത്രയിൽ തന്നെ ഹരിയെ ഇഷ്ടപ്പെടുന്ന, ഒന്നിച്ച് വർക്ക് ചെയ്തിട്ടുള്ള നടി നടന്മാരും ടെക്നീഷ്യൻസുമടക്കം കുറെയധികം പേർ സഹായിക്കാൻ തയ്യാറായി വന്നിട്ടുണ്ട് എന്നതും വളരെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications