നിലപാടുണ്ടായിട്ട് പോകുന്നതല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ്, ബിജെപിയിൽ ചേരുന്നവരെപ്പറ്റി നടൻ
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെങ്കിലും ബിജെപിയിലേക്ക് നിരവധി പ്രമുഖരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട എപി അബ്ദുളളക്കുട്ടി വരെ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ മുന്‍ പിഎസ് സി ചെയര്‍മാന്‍ കെഎസ് രാധാകൃഷ്ണന്‍ അടക്കം ബിജെപി പാളയത്തിലെത്തി.
ഐഎഎസ് ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസ് ബിജെപി ക്യാമ്പിലേക്കുളള വഴിയിലാണ്. ഇവരാരും ബിജെപിയിലേക്ക് പോകുന്നത് നിലപാടിന്റെ പുറത്തല്ലെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ഇന്ദ്രന്‍സ്. ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ദ്രന്‍സ് രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കിയിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്:

മറിച്ച് എന്തെങ്കിലും കിട്ടുമെന്ന് കരുതി
താന്‍ ഇടതുപക്ഷ ആഭിമുഖ്യമുളള ആളാണെന്ന് തുറന്ന് പറയുന്ന ഇന്ദ്രന്‍സ് ബിജെപിയിലേക്കുളള മുസ്ലീംകള്‍ അടക്കമുളളവരുടെ ഒഴുക്കിനെ വിലയിരുത്തുന്നത് അത് നിലപാടിന്റെ പുറത്തുളള നീക്കമല്ല എന്നാണ്. മറിച്ച് എന്തെങ്കിലും കിട്ടുമെന്ന് കരുതിയാവും അബ്ദുളളക്കുട്ടിയേയും സെന്‍കുമാറിനേയും ജേക്കബ് തോമസിനേയും പോലെ ഉളളവര്‍ ബിജെപിയിലേക്ക് പോകുന്നത് എന്ന് ഇന്ദ്രന്‍സ് പറഞ്ഞു. അല്ലാതെ പ്രത്യയ ശാസ്ത്രം കൊണ്ടൊന്നുമല്ല.

ഒഴുക്കിനൊപ്പം നില്‍ക്കുക
ഒഴുക്കിനൊപ്പം നില്‍ക്കുക എന്നത് പോലെയൊക്കെയേ ഉളളൂ. പാര്‍ട്ടിയിലെ അപചയം കണ്ട് മനസ്സ് മടുത്ത് പോകുന്നവര്‍ ആവില്ലേ എന്ന ചോദ്യത്തിന് മനസ്സ് മടുക്കുകയാണ് എങ്കില്‍ നിശബ്ദനാവുകയാണ് ചെയ്യുക. പാര്‍ട്ടി വിട്ട് പോകുന്നതില്‍ നിന്ന് മനസ്സിലാക്കേണ്ടത് നിലപാടില്ല എന്നാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു. ഇടത് പക്ഷത്തിന് ഈ തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകാന്‍ കാരണം അങ്ങനെ നിശബ്ദരായവര്‍ ഉളളത് കൊണ്ടാവാം എന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.

പോകണം എന്നുളളവരെ തടയേണ്ടതില്ല
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് പരാജയം സംഭവിക്കേണ്ട സാഹചര്യമേ അല്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. കാലം മാറുന്നതിന് അനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെ അടുക്കലേക്ക് പോകാമെന്ന് ശബരിമല വിഷയം സംബന്ധിച്ച് നടന്‍ അഭിപ്രായപ്പെട്ടു. പോകണം എന്നുളളവരെ തടയേണ്ടതില്ല. ശബരിമല കാലങ്ങളായി നടക്കുന്ന കേസാണ് എന്നും ഇന്ദ്രന്‍സ് പറഞ്ഞു.

കേന്ദ്ര ഭരണവും കുറച്ചൊക്കെ കാരണം
ഇടത് പക്ഷത്തിനുണ്ടായ തിരിച്ചടിക്ക് പൂര്‍ണമായ കാരണം ശബരിമല ആണെന്ന് താന്‍ കരുതുന്നില്ലെന്നും ഇന്ദ്രന്‍സ് പറഞ്ഞു. കേന്ദ്ര ഭരണവും കുറച്ചൊക്കെ കാരണമാണ്. നമ്മള്‍ മലയാളികള്‍ക്ക് ബോധമുളളത് കൊണ്ട് ഈ തിരഞ്ഞെടുപ്പ് ബാധിക്കേണ്ടത് എവിടെയാണ് എന്ന തിരിച്ചറിവും ഉണ്ടായിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കുക എന്ന ബാധ്യസ്ഥതയല്ലേ പാര്‍ട്ടി ചെയ്തുളളൂ എന്നും ഇന്ദ്രന്‍സ് ചോദിക്കുന്നു.












Click it and Unblock the Notifications