സ്ത്രീകളെ രണ്ടായി വലിച്ച് കീറണമെന്ന് വിവാദ പ്രസംഗം; ഒടുവിൽ നടൻ കൊല്ലം തുളസി കീഴടങ്ങി
Recommended Video
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിന് പിന്നാലെ വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. വിധിയെ ചോദ്യം ചെയ്തും, വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ശബരിമലയിലേക്ക് പോകാൻ തയാറായി മുന്നോട്ട് വന്ന സ്ത്രീകൾക്ക് നേരെയും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്.
ശബരിമല വിഷയത്തിൽ ബിജെപി നടത്തിയ പ്രതിഷേധ പരിപാടികളിൽ സജീവ സാന്നിധ്യമായിരുന്നു നടൻ കൊല്ലം തുളസി. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള നടത്തിയ ശബരിമല സംരക്ഷണ യാത്രയിൽ പങ്കെടുക്കവെ കൊല്ലം തുളസി നടത്തിയ പരാർശം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മാപ്പ് പറഞ്ഞ് തടിയൂരാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മുൻകൂർ ജാമ്യാപേക്ഷയും കോടതി നിഷേധിച്ചതോടെ ഒടുവിൽ നടൻ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരിക്കുകയാണ്.
ഒന്നിച്ച് നിന്നാൽ വിജയം ഉറപ്പ്; മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ് സഖ്യം ഭദ്രം, നിർണായക ഘടകങ്ങൾ
ചവറയിലെ പ്രസംഗം
കഴിഞ്ഞ ഒക്ടോബർ 12ന് ശബരിമല സംരക്ഷണ യാത്രയ്ക്ക് കൊല്ലം ചവറയിൽ വെച്ച് നൽകിയ സ്വീകരണത്തിലായിരുന്നു നടൻ കൊല്ലം തുളസിയുടെ വിവാദ പരാമർശം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെ എതിർത്ത അദ്ദേഹം വിധി പ്രസ്താവിച്ച ജഡ്ജിയെ പോലും അധിക്ഷേപിച്ച് സംസാരിച്ചു. ദേശീയ തലത്തിൽ വരെ ഈ പരാമർശം ചർച്ചയായിരുന്നു.
വലിച്ച് കീറണം
ശബരിമലയിൽ ദർശനം നടത്താനെത്തുന്ന സ്ത്രീകളെ വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ വിവാദ പരാമർശം. മലചവിട്ടാനെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ദില്ലിക്കും മറ്റേ ഭാഗം മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കും അയച്ച് കൊടുക്കണമെന്നായിരുന്നു കൊല്ലം തുളസി പ്രസംഗിച്ചത്.
ജഡ്ജി ശുംഭൻ
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ച ജഡ്ജി ശുംഭനാണെന്നായിരുന്നു മറ്റൊരു വിവാദ പ്രസ്താവന. കൊല്ലം തുളസിക്കെതിരെ ഡിവൈഎഫ്ഐ നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുത്തിരുന്നു. വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു.
മുൻകൂർ ജാമ്യം
ചവറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതോടെ അദ്ദേഹം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു. എന്നാൽ ജാമ്യാപേക്ഷ പരിഗണിച്ച കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചില്ല. പ്രസംഗം കുറ്റകരമാണെന്ന് പ്രദമദൃഷ്ടാ തന്നെ വ്യക്തമായ സാഹചര്യത്തിലായിരുന്നു അപേക്ഷ തള്ളിയത്. ഇതോടെ കൊല്ലം തുളസി അഴിക്കുള്ളിലേക്ക് പോകേണ്ട അവസ്ഥയിലായിരുന്നു.
മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല
പരാമർശം വിവാദമായ സാഹചര്യത്തിൽ അദ്ദേഹം പരസ്യമായി ഖേദപ്രകടനം നടത്തിയിരുന്നു. സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരിൽ വനിതാ കമ്മീഷനും മാപ്പ് എഴുതി നൽകിയിരുന്നു. വിവാദ പരാമർശത്തിന്റെ പേരിൽ കൊല്ലം തുളസിക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജിയും സമർപ്പിക്കപ്പെട്ടിരുന്നു. രണ്ട് വനിതാ അഭിഭാഷകരായിരുന്നു ഹർജി സമർപ്പിച്ചത്.
അബദ്ധം പറ്റിയതാണ്
തന്റെ പരാമർശം ഒരു അബദ്ധപ്രയോഗമായിരുന്നുവെന്നും ഒരു ആവേശത്തിൽ പറഞ്ഞുപോയതാണെന്നുമായിരുന്നു കൊല്ലം തുളസീ പിന്നീട് വിശദീകരണം നൽകിയത്. അയ്യപ്പസ്വാമി തന്റെ ദൈവമാണെന്നും ആചാരങ്ങൾ ലംഘിക്കപ്പെടുന്നതിലുള്ള അയ്യപ്പ ഭക്തൻ എന്ന നിലയിലുള്ള തന്റെ വേദന പങ്കുവയ്ക്കുകയായിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒടുവിൽ കീഴടങ്ങി
മുൻകൂർ ജാമ്യവും നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ചവറ സിഐ ഓഫീസിലെത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ചന്ദ്രദാസിന് മുമ്പാകെയാണ് കീഴടങ്ങിയത്. മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹത്തെ ചവറ കോടതിയിൽ ഹാജരാക്കും.
ചവറയിലെ സ്ഥാനാർത്ഥി?
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലം തുളസിയെ ബിജെപി മത്സരിപ്പിച്ചേക്കുമെന്ന് ചില റിപ്പോർട്ടുകളുണ്ടായിരുന്നു. ചവറ സീറ്റിൽ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മത്സരത്തിനില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു എന്നാണ് സൂചനകൾ.