ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്, പക്ഷെ ഉണ്ണിക്കൊപ്പം'; പിന്തുണച്ച് സംവിധായകൻ
മാളികപ്പുറം എന്ന ചിത്രത്തിനെ കുറിച്ച് പങ്കുവെച്ച റിവ്യൂവിനെ ചൊല്ലിയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ യുട്യൂബർ സായിക്കെതിരെ രംഗത്തത്തിയത്.

കൊച്ചി: നടൻ ഉണ്ണി മുകുന്ദനും യുട്യൂബറും തമ്മിലുള്ള ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നടനെ പിന്തുണച്ച് സംവിധായകൻ വിസി അഭിലാഷ്. 'വ്ലോഗ്ഗർ തൻ്റെ വീഡിയോയിൽ 'വ്യക്തിപര' ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ലെന്ന് അഭിലാഷ് പറഞ്ഞു. 'ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുകയാണ്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്', അഭിലാഷ് ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം വായിക്കാം

ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്
'ഞാൻ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു.
ആ വ്ലോഗ്ഗർ തൻ്റെ വീഡിയോയിൽ 'വ്യക്തിപര' ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ല. തുടർന്നുള്ള ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്.
ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.

തീയറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം
വ്ലോഗ്ഗർമാർ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങൾ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങൾക്കെതിരെ വരുന്ന വിമർശനം/ നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം. മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തീയറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളിക പ്പുറമിറങ്ങുമ്പോൾ തീയറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം.

ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്.
ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചാരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ', പോസ്റ്റിൽ വിസി അഭിലാഷ് പറഞ്ഞു.

മാളികപ്പുറം എന്ന സിനിമയെ കുറിച്ച് റിവ്യൂ പങ്കുവെച്ച മലപ്പുറം സ്വദേശിയായ യുട്യൂബ് വ്ലോഗർ സായിക്കെതിരെയാണ് ഉണ്ണി മുകുന്ദൻ രംഗത്തെത്തിയത്. വ്യക്തിപരമായി അധിക്ഷേപിച്ചെന്നും കുടുംബത്തേയും യുട്യൂബർ തന്റെ വീഡിയോയിലൂടെ ആക്ഷേപിച്ചുവെന്നുമാണ് ഉണ്ണി മുകുന്ദന്റെ ആരോപണം. ഉണ്ണി സായിയെ ഫോണിൽ വിളിച്ച് കടുത്ത ഭാഷയിൽ വിമർശിക്കുകയും തെറി വിളിക്കുകയും ചെയ്യുന്ന വീഡിയോ വ്ലോഗർ സായ് പുറത്തുവിട്ടിരുന്നു.

തനിക്ക് വ്യക്തിപരമായി എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് ചോദിച്ച് കൊണ്ടാണ് ഉണ്ണിയുടെ സംഭാഷണം തുടങ്ങുന്നത്. പിന്നീട് വളരെ പ്രകോപിതനായി താരം പ്രതികരിക്കുന്നതും കേൾക്കാം. അതേസമയം സായി വീഡിയോ പുറത്തുവിട്ടതിന് പിന്നാലെ കോൾ സംബന്ധിച്ച് ഉണ്ണി മുകുനന്ദൻ വിശദീകരണം പങ്കുവെച്ചിരുന്നു. 'തെറ്റ് സംഭവിച്ചു എന്നൊന്നും ഞാൻ പറയുന്നില്ല, പക്ഷെ ഇന്നലെ ആ വ്യക്തിയെ, ഞാൻ 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു.തിരിച്ചു അദ്ദേഹം എന്നോടും മാപ്പ് പറഞ്ഞിരുന്നു. വിഡിയോ യൂട്ടുമ്പിൽ വന്നത് വ്യൂസിന് വേണ്ടിയാകാം, എന്നോടുള്ള തീർത്താൽ തീരാത്ത ദേഷ്യം കൊണ്ടുമാവാം. മാൻലി ആയിട്ട് സംസാരിക്കണം എന്ന് പറഞ്ഞതു കൊണ്ട് മാത്രമാണ് നേരിട്ട് വിളിച്ച് കാര്യം പറഞ്ഞത്' എന്നായിരുന്നു ഉണ്ണി മുകുന്ദൻ കുറിച്ചത്.












Click it and Unblock the Notifications