ദിലീപിനെതിരെ തെളിവില്ല; കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ട്, ചോദ്യം ചെയ്തത് 6 മണിക്കൂർ മാത്രം!!
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും കാര്യങ്ങൾ വ്യക്തമാകേണ്ടതുണ്ടെന്നും, ഇതുവരെ ദിലീപിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്യൽ നടന്നത് ആറ് മണിക്കൂർ മാത്രമാണെന്നും മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ദിലീപിന്റെയും നാദിർഷയുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അത് വിശദമായി ഇരുവരെയും വായിച്ച് കേൾപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. കേസിന് ആവശ്യമെങ്കിൽ ദിലീപിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി. ദിലീപ് പൊലീസിനോട് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വാസ്തവം അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
ദിലീപ് പോലീസ്റ്റേഷൻ വിട്ടത് ആത്മവിശ്വാസത്തോടെ
ആത്മവിശ്വാസത്തോടെയാണ് താന്‍ മടങ്ങുന്നതെന്നും ദിലീപ് ചോദ്യംചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. താന്‍ കൊടുത്ത ബ്ലാക്ക് മെയിലിങ് പരാതിയെക്കുറിച്ചും നടിയെ ആക്രമിച്ചതിനെക്കുറിച്ചും പൊലീസ് ചോദിച്ചറിഞ്ഞു. സത്യം വരേണ്ടത് തന്റെ കൂടി ആവശ്യമാണ്.
സിദ്ദിഖും പോലീസ് ക്ലബിൽ
നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നാടകീയതയോടെ നടന്‍ സിദ്ദീഖും നാദിര്‍ഷായുടെ സഹോദരനും രാത്രി 12 മണിക്കുശേഷം ആലുവ പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.
അകത്തുള്ളത് അടുത്ത സുഹൃത്ത്
ഒരാള്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അകത്തുപോയതല്ലേ, എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ട. ഞാന്‍ ഇവിടെ അടുത്തുളളയാളാണ്. അകത്തുളളയാള്‍ എന്റെ അടുത്ത സുഹൃത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം പുറത്തേക്ക് വരുമെന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ ഇത്രയും സമയം കഴിഞ്ഞിട്ടും കാണാത്ത ആകാംക്ഷയില്‍ എത്തിയതാണ് ഞാന്‍. എന്നായിരുന്നു സിദ്ദിഖ് മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
മടങ്ങിയത് ദിലീപിനും നാദിർഷയ്ക്കുമൊപ്പം
പുലർച്ചെ 1.10 ന് ചോദ്യം ചെയ്യൽ കഴിഞ്ഞ് ദിലീപും നാദിർഷയും പുറത്തെത്തിയതിന് ശേഷം അവർക്കൊപ്പമാണ് സിദ്ദിഖ് മടങ്ങിയത്.
ആരോപണങ്ങളിൽ വിശദീകരണം തേടി
നടിയെ ആക്രമിച്ച കേസിന്റെ ഗുഢാലോചന അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണവിഷയമാണെന്നും കൂടുതല്‍ ചോദിച്ചറിയേണ്ടതുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കേസിൽ ദിലീപിനെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണം തേടിയെന്നും പോലീസ് പറഞ്ഞു.
അർധ രാത്രി വരെ നീണ്ട മൊഴി എടുപ്പ്
ഒരു പകല്‍ കടന്ന് അര്‍ധരാത്രിവരെ പതിമൂന്നുമണിക്കൂര്‍ നേരമാണ് പൊലീസ് ദിലീപിന്റേയും നാദിര്‍ഷയുടേയും മൊഴിയെടുത്തത്. ആവശ്യമെങ്കിൽ വീണ്ടും മൊഴി എടുക്കും.
എല്ലാവരും അമ്മയുടെ സജീവ പ്രവർത്തകർ
കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ ദിലീപ് അറിയിച്ചിട്ടുണ്ട്. ഇരുവരും അമ്മയുടെ സജീവ പ്രവര്‍ത്തകര്‍. ആരുടെയും പക്ഷം ചേരാന്‍ അമ്മ തയ്യാറല്ല. ഇക്കാര്യത്തില്‍ അമ്മയില്‍ വിഭാഗീയതയുണ്ടെന്ന തരത്തില്‍ ഉയരുന്ന പ്രചരണം ശരിയല്ല. അംഗങ്ങള്‍ തമ്മിലുളള വ്യക്തിപരമായ തര്‍ക്കത്തില്‍ അമ്മ ഇടപെടില്ലെന്നും ഇന്നസെന്റ് വ്യക്തമാക്കുകയും ചെയ്തിരുന്നു.