അമ്പതാം നാളില്‍ ദിലീപിനെ തിരിച്ചടിച്ചത് കാവ്യയും ഡ്രൈവറും; സുനി വെറും പാവ, എല്ലാം നടന്‍!!
കേസില്‍ 15 പേരുടെ മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കാവ്യയും കുടുംബവും നടത്തിയ തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ അമ്പത് ദിവസമായി ജയിലിലാണ് ദിലീപ്. അമ്പതാം ദിവസം ഹൈക്കോടതിയില്‍ നിന്ന് കനിവുണ്ടാകുമെന്നാണ് കരുതിയതെങ്കിലും തിരിച്ചടിയാണിപ്പോള്‍. അതിന് പ്രധാന കാരണം ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെയും പള്‍സര്‍ സുനിയുടെയും മൊഴി. കൂടെ പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങളും.
'ഗോപാലകൃഷ്ണൻ ' കെട്ടിപ്പൊക്കിയ സാമ്രാജ്യത്തിന്റെ അവസാനത്തെ ആണി? കടുംവെട്ടുകളില്ലാത്ത ജനപ്രിയജീവിതം
കൂടെ പ്രോസിക്യൂഷന്‍ കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരേ കോടതിയില്‍ മൊഴി നല്‍കുമെന്ന് കൂടി അറിയിച്ചതോടെ എല്ലാം മാറി മറിഞ്ഞു. നിലവില്‍ ദിലീപിന് ജാമ്യം കൊടുത്താല്‍ കേസിനെ ബാധിക്കുമെന്ന പ്രോസിക്യൂഷന്‍ വാദവും ഹൈക്കോടതിക്ക് അംഗീകരിക്കേണ്ടി വന്നു. അതോടെ മൂന്നാം തവണയും ദിലീപിന്റെ ജാമ്യഹര്‍ജി തള്ളി. കൂടുതല്‍ വിശദീകരിക്കാം.
മൂന്നാം തവണയും
പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കേട്ട കോടതി ദിലീപിന്റെ ജാമ്യഹര്‍ജി രണ്ടു തവണ മാറ്റിവച്ചു. മൂന്നാം തവണയാണ് ചൊവ്വാഴ്ച പരിഗണിച്ചത്. ജാമ്യം നല്‍കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.
മാരത്തണ്‍ വാദം ഫലം കണ്ടില്ല
പ്രതിഭാഗത്തിന്റെ മാരത്തണ്‍ വാദമായിരുന്നു ഹൈക്കോടതിയില്‍ രണ്ടു ദിവസം നടന്നത്. കഴിഞ്ഞ ചൊവ്വാഴ്ച തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദം ബുധനാഴ്ച രാവിലെയും തുടര്‍ന്നു. ശേഷം പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടു. പക്ഷേ, അധികം വൈകാതെ പ്രോസിക്യൂഷന്‍ വാദം തീര്‍ന്നു. പക്ഷേ ശക്തമായ പുതിയ വാദങ്ങളാണ് പ്രോസിക്യൂഷനും ഉന്നയിച്ചത്.
പ്രതിഭാഗം നാലര മണിക്കൂര്‍
പ്രതിഭാഗം നാലര മണിക്കൂറാണ് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ എടുത്തത്. മുതര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്.
പുതിയ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍
എന്നാല്‍ പ്രോസിക്യൂഷന്‍ വാദം വേഗത്തില്‍ തീര്‍ത്തു. ദിലീപിനെതിരേ പുതിയ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ദിലീപിന് തിരിച്ചടിയാണ്.
മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടുവെന്നാണ് പ്രതികള്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. ഈ മൊഴി അന്വേഷണ സംഘം മുഖവിലക്കെടുത്തിട്ടില്ലെന്നും നശിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കരുതുന്നതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
കൂടുതല്‍ ഉടക്കിട്ടു
പ്രതി പള്‍സര്‍ സുനി രക്ഷപ്പെടാന്‍ വേണ്ടിയാണ് അന്വേഷണ സംഘത്തോട് മൊബൈലും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടുവെന്ന് പറഞ്ഞത്. പ്രതിയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടാതെ പള്‍സര്‍ സുനിയെ അറിയില്ലെന്ന ദിലീപിന്റെ മൊഴി കള്ളമാണെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
ആരും അറിയാത്ത പള്‍സര്‍
പള്‍സര്‍ സുനിയെ അറിയില്ലെന്നാണ് ദിലീപ് അന്വേഷണ സംഘത്തോടും കോടതിയിലും പറഞ്ഞത്. പള്‍സര്‍ സുനി പറഞ്ഞത് മറിച്ചാണ്. കാവ്യാ മാധവനും പള്‍സറിനെ അറിയില്ലെന്ന് പറഞ്ഞിരുന്നെങ്കിലും കാവ്യയുടെ കുടുംബത്തോടൊപ്പമുള്ള യാത്രയില്‍ പള്‍സര്‍ സുനി ഡ്രൈവറായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി.
എല്ലാം ദിലീപ്
എന്നാല്‍ പ്രോസിക്യൂഷന്‍ പറഞ്ഞത് ദിലീപാണ് കേസില്‍ പ്രധാനമായും കളിച്ചത് എന്നാണ്. പള്‍സര്‍ സുനിയെ മുന്നില്‍ നിര്‍ത്തുക മാത്രമാണ് ചെയ്തത്. ദിലീപിന് ജാമ്യം നല്‍കിയാല്‍ കേസിന് തിരിച്ചടിയാകുമെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
സാങ്കേതിക അന്വേഷണം
ദിലീപിന്റെയും മുഖ്യപ്രതി പള്‍സര്‍ സുനിയുടെയും മൊബൈല്‍ ഫോണ്‍ ഒരേ ടവറിന് കീഴില്‍ ഒരിക്കലല്ല വന്നത്. നിരവധി തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇത് യാദൃശ്ചികമല്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
സുനി വെളിപ്പെടുത്തിയത്
ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം പള്‍സര്‍ സുനി വെളിപ്പെടുത്തിയതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു. മനോരമയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
കാവ്യയുടെ ഡ്രൈവര്‍
ദിലീപിനെതിരേ ശക്തമായ തെളിവാകാന്‍ സാധ്യതയുള്ള ഒരു നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. ദിലീപിന്റെ ഭാര്യ കാവ്യയുടെ ഡ്രൈവര്‍ ദിലീപിനെതിരേ മൊഴി കൊടുക്കുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.
ദിലീപിനെയും സുനിയെയും കണ്ടു
തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മുദ്രവച്ച കവറില്‍ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
കാവ്യയുടെ വാഹനം ഓടിച്ചു
സുനിയെ കണ്ടതായി കാവ്യ പിന്നീട് സമ്മതിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പള്‍സര്‍ സുനി കാവ്യയുടെ വാഹനം ഓടിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ കീഴടങ്ങാന്‍ തീരുമാനിച്ച സുനി തൊട്ടുമുമ്പ് കാവ്യയുടെ ലക്ഷ്യ എന്ന കടയില്‍ വന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
15 പേരുടെ മൊഴി
കേസില്‍ 15 പേരുടെ മൊഴി അന്വേഷണ സംഘം എടുത്തിട്ടുണ്ട്. കാവ്യയും കുടുംബവും നടത്തിയ തൃശൂര്‍ യാത്രയില്‍ സുനിയാണ് കാര്‍ ഓടിച്ചത്. മൊബൈല്‍ ഫോണും സിം കാര്‍ഡും ഇനിയും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
പ്രതിഭാഗം നടത്തിയ നീക്കം
പോലീസിനെയും പള്‍സര്‍ സുനിയെയും കുറ്റപ്പെടുത്തിയാണ് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ കാര്യം ഡിജിപിയെ ഉടനെ അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കിയ പ്രതിഭാഗം സുനിയുടെ മോശം ജീവിത പശ്ചാത്തലവും വിശദീകരിച്ചു.