ദിലീപിന് കുരുക്ക് മുറുകുന്നു; മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കാസര്‍കോട്: നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതില്‍ കോടതി മേല്‍നോട്ടത്തില്‍ തുടരന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി. കേസിലെ മാപ്പുസാക്ഷി കാസര്‍കോട് സ്വദേശി വിപിന്‍ ലാലാണ് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. നടന്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. ബേക്കല്‍ പൊലീസ് ആദ്യം അന്വേഷിച്ച കേസില്‍ പ്രദീപ് കോട്ടാത്തലയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതിന് ശേഷം കേസില്‍ യാതൊരു തുടര്‍നടപടിയും ഉണ്ടായില്ലെന്നും, കേസ് രജിസ്റ്റര്‍ ചെയ്ത് ഒന്നേകാല്‍ വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല എന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹൊസ്ദുര്‍ഗ് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി ഈ മാസം 28നാണ് പരിഗണിക്കുക. മൊഴി മാറ്റണമെന്നാവശ്യപ്പെട്ട് കെ ബി ഗണേഷ് കുമാര്‍ എം എല്‍ എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടാത്തല ഭീഷണിപ്പെടുത്തിയെന്നതാണ് കേസ്. കോട്ടയം ക്രൈംബ്രാഞ്ച് യൂണിറ്റിന് ആയിരുന്നു അന്വേഷണ ചുമതല ഉണ്ടായിരുന്നത്. ലോക്കല്‍ പൊലീസ് കൃത്യമായി അന്വേഷിച്ച കേസില്‍ ക്രൈംബ്രാഞ്ച് ഒന്നും ചെയ്തില്ലെന്നാണ് ഹര്‍ജിയില്‍ വിപിന്‍ ലാല്‍ ആരോപിക്കുന്നത്.

കേസില്‍ നേരത്തെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രദീപ് പിന്നീട് ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ മാപ്പുസാക്ഷി വിപിന്‍ ലാലിനെ പ്രദീപ് കാസര്‍കോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നതാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ 2020 ജനുവരി 24ന് പ്രദീപ് കുമാര്‍ കാസര്‍കോട് ജ്വല്ലറിയില്‍ എത്തി വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണുന്ന സി സി ടി വി ദൃശ്യങ്ങള്‍ അടക്കമുള്ളവ പൊലീസ് ശേഖരിച്ചിരുന്നു. ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് മുഖ്യ പ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിന്‍ലാലാണ്.

ആദ്യം കേസില്‍ പ്രതി ചേര്‍ത്ത വിപിന്‍ ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു. അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇപ്പോള്‍ തീര്‍പ്പാക്കില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ദിലീപിനെ നാളെയും മറ്റന്നാളും ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചു. കസ്റ്റഡി വേണോ എന്ന് പിന്നീട് തീരുമാനിക്കാമെന്നും അന്വേഷണ പുരോഗതി ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിഷയം കോടതി പരിഗണിക്കില്ല. ഈ ദിവസങ്ങളില്‍ എല്ലാം ഹര്‍ജിക്കാരെ രാവിലെ മുതല്‍ രാത്രി എട്ട് മണി വരെ അല്ലെങ്കില്‍ സമയ നിബന്ധനയില്ലാതെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.

വ്യാഴാഴ്ച പ്രോസിക്യൂഷന്‍ കോടതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കട്ടയെന്നും കോടതി ചൂണ്ടിക്കാട്ടി. കേസിന്റെ അന്വേഷണ പുരോഗതി ചൊവ്വാഴ്ച അറിയിക്കണമെന്നും കോടതി അന്വേഷണ സംഘത്തോട് അറിയിച്ചു. വ്യാഴാഴ്ച നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജാമ്യഹര്‍ജിയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം കൈക്കൊള്ളുക. ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിക്കുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം.

അതേസമയം, ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ത്തുകൊണ്ട് വിശദമായ എതിര്‍ സത്യവാങ്മൂലമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ നടന്‍ ദിലീപിനെതിരേ പുതിയ വകുപ്പ് കൂടി ക്രൈംബ്രാഞ്ച് ചേര്‍ത്തിട്ടുണ്ട്. മുന്‍പ് ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയെന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ഹൈക്കോടതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.
Recommended Video

രാവിലെ 10 30 ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് ഭക്ഷണത്തിന് നിര്‍ത്തിയ സമയം ഉള്‍പ്പെടെ ആറ് മണിക്കൂറോളമാണ് നീണ്ടത്. പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് പി ഗോപിനാഥ് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വാദം കേട്ടത്. ഓണ്‍ലൈന്‍ സിറ്റിങ് ഒഴിവാക്കി കോടതിമുറിയില്‍ നേരിട്ടായിരുന്നു വാദം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ഡി വൈ എസ് പി ബിജു കെ പൗലോസ്, ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡി വൈ എസ് പി കെ എസ് സുദര്‍ശന്‍ ഉള്‍പ്പടെയുള്ള അന്വേഷണ ഉദ്യോഗസ്ഥരെയും പള്‍സര്‍ സുനിയെയും അപായപ്പെടുത്താന്‍ ദിലീപ് പദ്ധതിയിട്ടു എന്നതാണ് നിലവിലെ കേസ്.












Click it and Unblock the Notifications