ദിലീപിനെ കുറ്റപ്പെടുത്താതെ രഞ്ജിനി.. ദിലീപ് നല്ല വ്യക്തി! ഇത്ര വലിയ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ താരസംഘടനായ അമ്മയിലേക്ക് തിരിച്ചെടുത്തതിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് നേരത്തെ നടി രഞ്ജിനി രംഗത്ത് വന്നിരുന്നു. രാജിവെച്ച നാല് നടിമാര്‍ക്ക് രഞ്ജിനി പിന്തുണ പ്രഖ്യാപിക്കുകയുമുണ്ടായി.
ദിലീപ് മലയാള സിനിമയിലെ അതിശക്തനാണ് എന്നുള്ളത് കൊണ്ട് തന്നെ നടനെതിരെയും താരസംഘടനയ്ക്ക് എതിരെയും ശബ്ദിക്കാന്‍ സിനിമാ ലോകം മടിക്കുകയാണ്. അതിനിടെ അമ്മയ്ക്ക് എതിരെ സംസാരിച്ച നടി രഞ്ജിനി ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.
ദിലീപ് നല്ല വ്യക്തി
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് നടി രഞ്ജിനി ദിലീപിന് അനുകൂലമായി പ്രതികരണം നടത്തിയിരിക്കുന്നത്. താന്‍ ദിലീപ് എന്ന വ്യക്തിക്ക് ഒരിക്കലും എതിരല്ലെന്ന് രഞ്ജിനി പറയുന്നു. ദിലീപ് റിംഗ് മാസ്റ്റര്‍ എന്ന സിനിമയില്‍ ഒരു നല്ല സഹതാരം ആയിരുന്നു. ഒരു വ്യക്തി എന്ന നിലയ്ക്ക് വലിയ പിന്തുണ നല്‍കിയിരുന്നു. ഭക്ഷണം കഴിച്ചോ എന്നൊക്കെ വന്ന് അന്വേഷിക്കാറുണ്ടെന്ന് രഞ്ജിനി പറയുന്നു.
ഇത്ര വലിയ തെറ്റ് ചെയ്യില്ല
ദിലീപ് ഇത്രയും വലിയ തെറ്റ് ചെയ്തിട്ടില്ല എന്ന് തന്നെയാണ് താന്‍ ഇപ്പോഴും വിശ്വസിക്കുന്നതെന്നും രഞ്ജിനി പറയുന്നു. എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ദിലീപ് ഇപ്പോള്‍. ദിലീപ് തെറ്റുകാരന്‍ അല്ലെന്ന് കോടതി തീരുമാനിക്കട്ടെ. അതുവരെ അദ്ദേഹത്തിന് സമയം നല്‍കണം. കുറ്റവിമുക്തനാകാതെ ഒരു സംഘടനയിലേക്കും വരുന്നില്ലെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്.
നടിയെ അപമാനിക്കുന്ന നടപടി
അത് ദിലീപിന്റെ ഭാഗത്ത് നിന്നും തികച്ചും മാന്യമായ ഒരു നടപടിയാണ്. താന്‍ ഒരിക്കലും ദിലീപ് എന്ന വ്യക്തിക്കോ അമ്മ എന്ന സംഘടനയ്‌ക്കോ എതിരല്ല. എന്നാല്‍ കുററാരോപിതനായ ദിലീപിനെ പെട്ടെന്ന് തിരിച്ചെടുക്കുക വഴി ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുകയാണ് ചെയ്തത് എന്നാണ് താന്‍ പറഞ്ഞത്. അമ്മയില്‍ പുരുഷ കേന്ദ്രീകൃതമായ തീരുമാനങ്ങളാണ് എടുക്കുന്നത്.
തിരിച്ചെടുക്കാൻ തിരക്ക്
ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനും സംഘടനയുടെ മക്കളാണ്. എന്നാല്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ തിരക്ക് പിടിച്ചു. ആ കേസ് എവിടെയും എത്തിയിട്ടില്ല. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയ ശേഷം മാത്രം തിരിച്ചെടുത്താല്‍ മതിയായിരുന്നു. അമ്മയുടെ ചില നയങ്ങളും തീരുമാനങ്ങളും വിമര്‍ശിക്കപ്പെടേണ്ടവയാണ് എന്നും രഞ്ജിനി ചൂണ്ടിക്കാട്ടുന്നു.
പുരുഷ മേധാവിത്വം അവസാനിക്കട്ടെ
സിനിമ അടക്കമുള്ള തൊഴിലിടങ്ങളിലെ വിവേചനത്തിനും ലൈംഗിക പീഡനത്തിനും എതിരെയുള്ള സ്ത്രീകളുടെ വിപ്ലവത്തിനാണ് രാജിയിലൂടെ 4 നടിമാര്‍ തുടക്കമിട്ടിരിക്കുന്നതെന്ന് നേരത്തെ രഞ്ജിനി പ്രതികരിച്ചിരുന്നു. എന്റെ സഹോദരിക്ക് നീതി ലഭിക്കുന്നതിനുള്ള തുടക്കം കൂടിയാണിത്. മറ്റ് നടിമാരും അമ്മയില്‍ നിന്നും രാജി വെയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും രഞ്ജിനി പറയുകയുണ്ടായി. താന്‍ സിനിമയിലേക്ക് തിരികെ വന്നിട്ടും അമ്മയില്‍ അംഗത്വം എടുക്കാത്തതിന് കാരണം ഇതാണെന്നും പുരുഷ മേധാവിത്വം അവസാനിക്കട്ടെയെന്നും നടി പറഞ്ഞു.
അമ്മ എന്ന പേര് മാറ്റണം
ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അസോസിയേഷന്‍ ഓഫ് മലയാളം സിനിമ ആര്‍ട്ടിസ്റ്റ്, അമ്മ എന്ന പേര് മാറ്റണം എന്നും നടി നേരത്തെ പ്രതികരിച്ചിരുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് ഈ പേര് അപമാനകരമാണ്. ദിലീപിനെ തിരിച്ചെടുത്തത് മലയാള സിനിമയിലെ പുരുഷ മേധാവിത്വത്തിന്റെ തെളിവാണ്. കേസ് നടക്കുമ്പോള്‍ തന്നെ ദിലീപിനെ തിരിച്ച് എടുത്തത് എന്തിനാണെന്ന് നടി ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുകയുണ്ടായി.
ഓരോ നടനും ഓരോ ലോബി
ഇപ്പോള്‍ ഓരോ നടനും ഓരോ ലോബിയാണ്. നടനൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമാണ് സിനിമയില്‍ അഭിനയിക്കാനാവുക. അവരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും രഞ്ജിനി തുറന്നടിച്ചിരുന്നു. അമ്മയുടെ നിലപാട് കാണുമ്പോള്‍ അഭിനേതാക്കളുടെ ക്ഷേമത്തിനോ സംരക്ഷണത്തിനോ വേണ്ടിയാണ് ഈ സംഘടന എന്ന് തനിക്ക് തോന്നുന്നില്ലെന്നും രഞ്ജിനി പ്രതികരിച്ചിരുന്നു.