തട്ടിപ്പില്ല, കളവില്ല, മായമില്ല, മന്ത്രമില്ല! തികച്ചും സുതാര്യം! ആഷിഖ് അബുവിനും സംഘത്തിനും ട്രോൾ
കൊച്ചി: കരുണ സംഗീത പരിപാടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വെട്ടിലായിരിക്കുകയാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ ഭാരവാഹികളായ ആഷിഖ് അബു അടക്കമുളളവര്‍. സംഗീത പരിപാടിയില്‍ നിന്നുളള വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും എന്നാണ് പറഞ്ഞിരുന്നത്.
എന്നാല്‍ പണം സിഎംആര്‍ഡിഎഫിലേക്ക് എത്തിയിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്ത് വന്നതോടെയാണ് വിവാദത്തിന് തുടക്കമായത്. പിന്നാലെ കഴിഞ്ഞ ദിവസം 6 ലക്ഷത്തോളം രൂപ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചു. ഇതുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ ആഷിഖ് അബു അടക്കമുളളവരെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍.
തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!
നവംബർ ഒന്നിന് നടത്തിയ സംഗീത പരിപാടിയിൽ നിന്നുളള തുക അടയ്ക്കാൻ ഫെബ്രുവരി 14 ആയതിനെയാണ് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നത്. പോസ്റ്റ് വായിക്കാം: '' തട്ടിപ്പില്ല, കളവില്ല; മായമില്ല, മന്ത്രമില്ല!! തികച്ചും സുതാര്യം! സത്യസന്ധം!! 2019 നവംബർ ഒന്നാം തീയതി കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ ഞങ്ങൾ നടത്തിയ 'വമ്പിച്ച' സംഗീത നിശയെ കുറിച്ച് ചില തൽപരകക്ഷികൾ നടത്തുന്ന കുപ്രചരണ കോലാഹലം സത്യമല്ല.
നയാപൈസ പോലും എടുത്തിട്ടില്ല
മൈക്ക് സെറ്റിനും മറ്റുമായി ചെലവായ തുക 22 ലക്ഷം രൂപയാണ്. ജിഎസ്ടി കഴിച്ച് അറ്റലാഭം 6,22,000രൂപ. കലാകാരന്മാർ കാശു ചോദിക്കാഞ്ഞതു കൊണ്ടും സ്റ്റേഡിയത്തിനു വാടക കൊടുക്കാഞ്ഞതു കൊണ്ടുമാണ് ഇത്രയും വലിയ സംഖ്യ മിച്ചം വന്നത്. മേൽപ്പറഞ്ഞ തുകയിൽ നിന്ന് ഒരു നയാപൈസ പോലും എടുത്തിട്ടില്ല. മൊത്തമായും അക്കൗണ്ട് പേയീ ചെക്ക് വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചിട്ടുണ്ട്.
സംഘാടകർ പുട്ടടിക്കുമായിരുന്നു
നവംബർ ഒന്നിന് നടന്ന പരിപാടിയുടെ പണം ഫെബ്രുവരി 14വരെ എന്തുകൊണ്ട് വൈകിയെന്ന് ചില കുബുദ്ധികൾ ചോദിക്കുന്നുണ്ട്. വിവാദം ഉണ്ടായില്ലെങ്കിൽ ഈ പൈസ മുഴുവൻ സംഘാടകർ പുട്ടടിക്കുമായിരുന്നു എന്നും അവർ പറയുന്നു. ഫെബ്രുവരി 14, കുംഭമാസം ഒന്നാം തീയതിയും മുപ്പട്ട വെളളിയാഴ്ചയും സർവ്വോപരി പ്രണയദിനവും ആയിരുന്നു-
സകലരും മാപ്പു പറയണം
ഏതു നിലയ്ക്കും മുഖ്യൻ്റെ ദുരിതാശ്വാസ നിധിയിൽ പണമടയ്ക്കാൻ പറ്റിയ ദിവസം. അതുകൊണ്ട് കാലതാമസം കാര്യമാക്കേണ്ടതില്ല. സംഗീത നിശയ്ക്കും സംഘാടകർക്കും പാവങ്ങളുടെ പടത്തലവനുമെതിരെ പ്രസ്താവന പുറപ്പെടുവിച്ച സകലരും മാപ്പു പറയണം'' എന്നാണ് ജയശങ്കർ കുറിച്ചിരിക്കുന്നത്. അതിനിടെ കരുണ സംഘാടകർക്കെതിരെ എറണാകുളം ജില്ലാ കളക്ടറും രംഗത്ത് എത്തിയിട്ടുണ്ട്.
നിയമനടപടി സ്വീകരിക്കും
കളക്ടര്‍ എസ് സുഹാസ് പരിപാടിയുടെ രക്ഷാധികാരിയാണ് എന്ന് സംഘാടകരില്‍ ഒരാളായ സംഗീത സംവിധായകന്‍ ബിജിബാല്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിഷേധിച്ച് ബിജിബാലിന് കളക്ടര്‍ കത്തയച്ചു. താന്‍ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ രക്ഷാധികാരി അല്ലെന്നും അത്തരത്തില്‍ തന്റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കും എന്നാണ് കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ടിക്കറ്റ് വരുമാനം 6,22,000 രൂപ
കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ കരുണ എന്ന പേരില്‍ സംഗീത പരിപാടി സംഘടിപ്പിച്ചത് ദുരിതാശ്വാസ നിധിയിലേക്കുളള ഫണ്ട് ശേഖരണത്തിനല്ല എന്നാണ് ആഷിഖ് അബുവിന്റെ വിശദീകരണം. ടിക്കറ്റില്‍ നിന്നുളള വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ ഫൗണ്ടേഷന്‍ തീരുമാനിച്ചതായിരുന്നുവെന്നും ആഷിഖ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ടിക്കറ്റ് വരുമാനമായ 6,22,000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചിരിക്കുന്നത്.
'ശൂശൂ ഡേറ്റ് ഡേറ്റ്'
പണം അടച്ച ചെക്കിന്റെ ചിത്രവും ആഷിഖ് അബു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 2020 ഫെബ്രുവരി 14 ആണ് ചെക്കില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഡേറ്റ്. വിവാദം ഉണ്ടായതിന് ശേഷമാണ് ദുരിതാശ്വാസ നിധിയിലേക്ക് പണം അടച്ചിരിക്കുന്നത്. ഇതിനെ പരിഹസിച്ച് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തി. ചെക്കിന്റെ ചിത്രം ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച് 'ശൂശൂ ഡേറ്റ് ഡേറ്റ്' എന്നാണ് സന്ദീപ് വാര്യരുടെ പരിഹാസം.