ശ്രീറാം വെങ്കിട്ടരാമനെ എൽഡിഎഫ് സർക്കാർ തട്ടിയത് നിയമം ലംഘിച്ചോ... ഹരീഷ് വാസുദേവൻ പറയുന്നു...
ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടിയെ വിമർശിച്ച് അഡ്വ ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയ ആളാണ് ശ്രീറാം വെങ്കിട്ടരാമൻ. എംപ്ലോയ്മെൻറ് ഡയറക്ടറായിട്ടാണ് ശ്രീറാമിനെ മാറ്റിയത്. സ്വാഭാവിക ഭരണ നടപടിയെന്ന് റവന്യൂ മന്ത്രി പറയുന്ന ഈ സംഭവത്തിലെ നിയമവശം ചൂണ്ടിക്കാട്ടുകയാണ് ഹരീഷ്.

ശ്രീരാമിന്റെ കാര്യത്തിലെ നിയമം
2013 ബാച്ച് ഐ എ എസുകാരൻ, 2016 ജൂലായിൽ ദേവികുളത്ത് സബ്കളക്ടർ ആയി പോസ്റ്റിങ്ങ്. 2017 ജനുവരിയിൽ സീനിയർ സ്കെയിൽ സബ്കളക്ടർ ആയി പ്രൊമോഷൻ. ദേവികുളത്ത് ജോലിയിൽ തുടരുന്നു. അതാണ് കീഴ്വഴക്കം. 2014 ലെ സിവിൽ സർവ്വീസ് ചട്ട ഭേദഗതി നിയമപ്രകാരം, ശ്രീറാമിനെ 2018 ജൂലൈ മാസം വരെ ദേവികുളത്ത് തുടരാൻ അനുവദിക്കണം.

മലയാളികൾക്ക് മനസിലാകും
അതിനിടയിൽ മാറ്റണമെങ്കിൽ മതിയായ കാരണം രേഖപ്പെടുത്തി ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സിവിൽ സർവ്വീസ് ബോർഡ് മാറ്റത്തിന് ശുപാർശ ചെയ്യണം. അതിനു മുൻപ് ശ്രീറാമിന്റെ ഭാഗം കേൾക്കണം. ക്യാബിനറ്റ് ഇരുഭാഗവും കേട്ടശേഷം തീരുമാനം എടുക്കണം. ഇതൊന്നും പാലിക്കാതെയുള്ള ഇപ്പോഴത്തെ ഈ സ്ഥലം മാറ്റത്തിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ അരിയാഹാരം കഴിക്കുന്ന മുഴുവൻ മലയാളികൾക്ക് മുഴുവൻ മനസിലാകും.

ഊളമ്പാറയ്ക്ക് സ്ഥലംമാറ്റിയില്ലല്ലോ
എം എം മണി പറഞ്ഞതുപോലെ മുഖ്യമന്ത്രി ശ്രീറാമിനെ ഊളമ്പാറയ്ക്ക് സ്ഥലംമാറ്റിയില്ലല്ലോ എന്നത് വലിയ ആശ്വാസമാണ്. സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനോ, വകുപ്പ് സെക്രട്ടറിയെപ്പോലും നിയന്ത്രിക്കാനോ പാങ്ങില്ലാത്ത ഒരു റവന്യു മന്ത്രി ഈ ചട്ടവിരുദ്ധസ്ഥലം മാറ്റത്തെ ഉള്ളിൽ എതിർക്കുമ്പോഴും പരസ്യമായി ന്യായീകരിക്കുന്നത് തന്റെ ഗതികേട് കൊണ്ടാണ്. ഒരു മന്ത്രിസഭയിൽ ഒരുമിച്ചിരിക്കേണ്ടതിന്റെ ഗതികേട്. സി പി ഐയ്ക്കും ഫേസ്‌ബുക്കിൽ ന്യായീകരണ തൊഴിലാളികൾ ഉണ്ടെന്ന് തിരിച്ചറിയാൻ നമുക്ക് ചില സാഹചര്യങ്ങൾ വേണമല്ലോ.

മൂന്നാർ ഓപ്പറേഷൻ അവസാനിക്കുമോ
ഒരുദ്യോഗസ്ഥൻ പോയാൽ എന്നൊക്കെയാണ് ചോദ്യം. മൂന്നാർ സംബന്ധിച്ച് സർക്കാരിന്റെ വാചകമടിയും ചർച്ചയും അല്ലാതെ, കയ്യേറ്റങ്ങൾ സമയബന്ധിതമായി ഒഴിപ്പിക്കാൻ, പട്ടയലംഘനങ്ങൾ കണ്ടെത്തി റദ്ദാക്കാൻ, റിസോർട്ടുകൾ ഏറ്റെടുക്കാൻ, പിണറായി വിജയൻ സർക്കാർ വന്നശേഷം എടുത്ത ഒരു നയപരമായ നിലപാടോ, കളക്ടർക്കുള്ള ഉത്തരവോ, മന്ത്രിസഭാ തീരുമാനമോ, എന്തെങ്കിലും ഒരു കടലാസ് കഷ്ണം കാണിക്കൂ ചേട്ടന്മാരേ.

മൂന്നാറിൽ എന്താണ് നടന്നത്
ഈ ശ്രീറാം സ്വന്തം നിലയ്ക്ക് ചെയ്തത് അല്ലാതെ. വിവാദമായപ്പോൾ, മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ അതിനെ എല്ലാ നിലയ്ക്കും സർക്കാർ പിന്തുണച്ചു എന്നത് കാണാതിരിക്കുന്നുമില്ല. 2017 മാർച്ചിൽ ശ്രീറാമിന്റെ കൈകൾ കെട്ടിയ ശേഷം മൂന്നാറിൽ എന്ത് നയം ആണ് നടന്നത്, എന്ത് നടപടിയാണ് നടന്നത് എന്ന് നോക്കിയാൽ മതി നയം അങ്ങനെ സ്വമേധയാ നടപ്പാവില്ല എന്ന് മനസിലാവാൻ.

ശ്രീരാം ഇനി എന്ത് ചെയ്യാം
നിരവധി നിയമങ്ങൾ, ചട്ടങ്ങൾ, നൂറിലേറെ കോടതി വിധികൾ, ആയിരത്തിലധികം കേസുകൾ, ഫയലുകൾ ഇവ ഒരുദ്യോഗസ്ഥൻ പഠിച്ചുവരുമ്പോഴേക്കും 6-8 മാസമാകും. ഇൻസ്റ്റിറ്റ്യൂണൽ കണ്ടിന്യൂവിറ്റി എന്ന നിലയ്ക്കാണ് ഒരു സീറ്റിൽ ഒരാൾ 2 വർഷം എന്ന കാലയളവ് നിശ്ചയിച്ചത്. ഈ ചട്ടവിരുദ്ധ സ്ഥലംമാറ്റം സ്റ്റേ ചെയ്യാൻ ശ്രീറാം കൊച്ചിയിലെ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചാൽ മതിയാവും എന്നാണ് എന്റെ അഭിഭാഷക-സീനിയർ ഐ എ എസ് സുഹൃത്തുക്കൾ പറയുന്നത്. സെൻകുമാറിനെപ്പോലെ സർവ്വീസിന്റെ അവസാന കാലമല്ല ശ്രീറാമിന്റെ. അതുകൊണ്ട് തന്നെ ശ്രീറാം കേസ് കൊടുക്കാനും സാധ്യതയില്ല.

കണ്ണിലുണ്ണി ആയി തുടരാൻ പറ്റും
മൂന്നാറിൽ ഇതിനു മുൻപും ഇരുന്ന കൈക്കൂലികാരല്ലാത്ത സത്യസന്ധരായ ഉദ്യോഗസ്ഥർ തന്നെയാണ് അവിടെയുള്ള നിയമലംഘങ്ങൾക്ക് മൗനാനുവാദം നൽകിയത്. ഒഴിപ്പിക്കൽ എല്ലാം ചട്ടപ്പടി നടക്കട്ടെ എന്ന തണുപ്പൻ മട്ട് സ്വീകരിച്ചാൽ എല്ലാവരുടെയും കണ്ണിലുണ്ണി ആയി തുടരാം. പ്രോ ആക്ടീവ് റോൾ എടുത്ത് കളിക്കുന്ന ശ്രീറാമുമാരെ 2003 നു ശേഷം മൂന്നാറിൽ അധികകാലം കണ്ടിട്ടില്ല. എല്‍ ഡി എഫ് വരും എല്ലാം ശരിയാവും.












Click it and Unblock the Notifications